ശബരിമല പരാമര്‍ശം വന്നോ? എങ്ങും തൊടാതെ വനിതാ മതിലിന്റെ പ്രതിജ്ഞ; സ്ത്രീപുരുഷ തുല്യതയ്ക്കായി അണിചേരാന്‍ ആഹ്വാനം ചെയ്യുന്ന പ്രതിജ്ഞ അവസാനിക്കുന്നത് മതനിരപേക്ഷത സംരക്ഷിക്കാന്‍

വിവാദത്തിലായ വനിതാ മതിലിന്റെ സത്യ പ്രതിജ്ഞ വിവാദത്തിലാകാതിരിക്കാന്‍ കരുതലോടെ സര്‍ക്കാര്‍. വനിതാ മതിലിനായി തയ്യാറാക്കിയ പ്രതിജ്ഞയില്‍ വിവാദമായ ശബരിമല പരാമര്‍ശമില്ല. സ്ത്രീപുരുഷ തുല്യതയ്ക്കായി അണിചേരാനാണ് ആഹ്വാനം. കേരളത്തെ ഭ്രാന്താലയമാക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് പ്രതിജ്ഞാ വാചകത്തില്‍ പറയുന്നു.ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.
വനിതാ മതില്‍ പ്രതിജ്ഞ ഇങ്ങനെ...
പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.
ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.
മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.
മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.
പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.
അതേസമയം വനിതാ മതിലിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. കുടുംബശ്രീക്കാര്‍ അടക്കം പണം പിരിച്ചാണ് വരുന്നത്. മതിലില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ചെലവിനായി പണം പിരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടെലിവിഷനില്‍ വരാന്‍ വേണ്ടി ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം വേണ്ട. വനിതാ മതിലിനെ രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. വനിതാ മതിലിന് ശബരിമലയുമായി നേരിട്ട് ബന്ധമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഒറ്റപ്പാലം കണ്ണിയംപുറം മേഖലയില്‍ ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന പരാതിയില്‍ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാര്‍ ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നല്‍കിയ മറുപടിയിലാണ് ജീവനക്കാരനെതിരെയുള്ള നടപടി ബാങ്ക് വ്യക്തമാക്കിയത്. ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ സി.വിമലയ്ക്ക് രേഖാമൂലം ലഭിച്ച റിപ്പോര്‍ട്ട്.
കണ്ണിയംപുറം കിള്ളിക്കാവ് പ്രദേശത്തെ പന്ത്രണ്ടു വീടുകളില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ പെന്‍ഷന്‍കാര്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. നിര്‍ധനരും രോഗികളുമായ ക്ഷേമപെന്‍ഷന്‍കാര്‍ക്ക് കൂപ്പണ്‍ പോലും നല്‍കാതെ പെന്‍ഷനില്‍ നിന്ന് പണം ഈടാക്കിയെന്ന് തെളിഞ്ഞിരുന്നു. രണ്ടാഴ്ച മുന്‍പു പെന്‍ഷന്‍കാര്‍ നഗരസഭാ കൗണ്‍സിലര്‍ രൂപ ഉണ്ണിക്കു നല്‍കിയ പരാതിയാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. അതേസമയം പാലക്കാട് ജില്ലയിലുടനീളം കൂപ്പണ്‍ നല്‍കിയും ഇല്ലാതെയും പണപ്പിരിവ് തുടരുകയാണ്. പണം പിരിക്കുന്നില്ലെന്ന് വരുത്താനാണ് ഇപ്പോഴും ശ്രമം. സമ്മര്‍ദത്തിലൂടെ പരാതികള്‍ ഇല്ലാതാക്കി സഹകരണ വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.
https://www.facebook.com/Malayalivartha
























