ഈ നിയമം സാറിന് ബാധകമല്ല.... അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത എ.എന്‍. രാധാകൃഷ്ണനുള്‍പ്പെടെ 1400 പേര്‍ക്കെതിരെ എറണാകുളം ജില്ലയില്‍ പൊലീസ് കേസെടുത്തതില്‍ വ്യാപക പ്രതിഷേധം

ഈ നാട്ടില്‍ നിയമം അയ്യപ്പ ഭക്തര്‍ക്ക് മാത്രമാണോയെന്നാണ് ജനങ്ങളുടെ ചോദ്യം. അല്ലെങ്കില്‍ ഒരു അലുമ്പും ഉണ്ടാക്കാതെ സമാധാനപരമായി ശരണം വിളിച്ച് ദീപം കൊളുത്തിയ 1400 പേര്‍ക്കെതിരെ കേസെടുക്കുമോ. നിയമം കര്‍ശനമായി പാലിക്കുന്ന പോലീസെങ്കില്‍ ഇതിനെക്കാളും പതിന്‍മടങ്ങായി റോഡിനിരുവശവും ബ്ലോക്ക് ചെയ്ത് മതില്‍ കെട്ടിപ്പൊക്കുമ്പോഴും കേസെടുക്കേണ്ടോ. കാത്തിരുന്ന് കാണാം.
പിണറായി വിജയനെ നിരന്തരം കടന്നാക്രമിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ഒരിക്കല്‍ കൂടി കുടുക്കാനാകുമെന്ന സന്തോഷത്തിലാണ് പോലീസ്. സുരേന്ദ്രനെപ്പോലെ ഏതെങ്കിലും കേസില്‍ പെട്ടുപോയാല്‍ പിന്നെ ജയിലുകള്‍ തോറും കയറ്റിയിറക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
26നു നടന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുള്‍പ്പെടെ 1400 പേര്‍ക്കെതിരെയാണ് എറണാകുളം ജില്ലയില്‍ പൊലീസ് കേസെടുത്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എം.എ. ബ്രഹ്മരാജ്, എം.എന്‍.ഗോപി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തപ്പോള്‍ പെരുമ്പാവൂരില്‍ 300 പേര്‍ക്കെതിരെയും കുറുപ്പംപടിയില്‍ 100 പേര്‍ക്കെതിരെയും മൂവാറ്റുപുഴയില്‍ 500 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസ്. അങ്കമാലിയില്‍ പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ പിഎസ്‌സി മുന്‍ ചെയര്‍മാനും ശബരിമല കര്‍മസമിതി ദേശീയ ഉപാധ്യക്ഷനുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, മുന്‍ ഡിജിപി എം.ജി. എ.രാമന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഇവരുടെ പേരുകള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിനുശേഷം പ്രതിചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. അയ്യപ്പ ജ്യോതിയുടെ വിഡിയോ പരിശോധിച്ചു വരുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണു കേസെടുത്തിരിക്കുന്നത്. നിലവില്‍ സ്‌റ്റേഷനില്‍നിന്നു ജാമ്യമെടുക്കാവുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീഷണിയുടെ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലും പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍നിന്നെത്തുന്നവരേയും നിരീക്ഷിക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കാസര്‍കോട് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്‌റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍,കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്‌റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടയിടങ്ങള്‍. റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha
























