മൃണാള്‍ സെന്‍ അന്തരിച്ചു.... സത്യജിത്ത് റായിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മൃണാല്‍ സെന്‍ അന്തരിച്ചു

നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയമാക്കിയ മൃണാള്‍ സെന്‍ (95) അന്തരിച്ചു. ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ നിരവധി ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. നവതരംഗസിനിമയില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വേറിട്ടു നില്ക്കുന്ന പ്രതിഭയാണ് മൃണാള്‍ സെന്‍.
സംസ്ഥാനദേശീയപുരസ്‌കാരങ്ങള്‍ക്കു പുറമെ ദേശാന്തര അംഗീകാരം ആവര്‍ത്തിച്ച് നേടിയ കലാകാരനാണ് മൃണാള്‍ സെന്‍. കാന്‍, ബെര്‍ലിന്‍,വെനീസ്, മോസ്‌കോ, കാര്‍ലോവി വാറി, മോണ്‍ട്രീല്‍, ഷിക്കാഗോ, കയ്‌റോ ചലച്ചിത്രോത്സവങ്ങളില്‍ സെന്‍ ചിത്രങ്ങള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
വ്യക്തിഗതമായ അംഗീകാരം എന്ന നിലയില്‍ അദ്ദേഹത്തിന് ധാരാളം പുരസ്‌കാരങ്ങളും പദവികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാല്‍കെ പുരസ്‌കാരം 2005ല്‍ അദ്ദേഹത്തിന് ലഭിച്ചു.
1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു,മൃണാള്‍ സെന്‍. ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ ഏ ലാത്ര് പുരസ്താരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സര്‍വ്വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്.
വലിയ ക്യാന്‍വാസായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. 1975ലെ അടിയന്തരാവസ്ഥക്കാലം. ജര്‍മനിയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ മൃണാള്‍ സെന്‍ സംസാരിക്കുന്നു. അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി, ''ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണ്. അതിനുശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ.'' ഏകാധിപത്യപ്രവണതകള്‍ക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചു മൃണാള്‍ സെന്‍ എന്ന ഇടതുപക്ഷ സഹയാത്രികന്‍. അടിയന്തരാവസ്ഥയെ എതിര്‍ത്ത ആദ്യ ഇന്ത്യന്‍ സംവിധായകനും സെന്‍ തന്നെ. ഇന്ത്യന്‍ ആര്‍ട്ട് ഹൗസ് സിനിമയിലെ അതികായകനായ മൃണാള്‍ സെന്‍ 95 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു. കൊല്‍ക്കത്തയിലെ സിനിമാ ആസ്വാദകരും ആരാധകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമെല്ലാം മൃണാള്‍ദായുടെ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചു. സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ്.
ഒരിക്കല്‍ ഡല്‍ഹിയില്‍ ഓഷ്യാന്‍ സിനിഫാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഫെസ്റ്റിവല്‍ അതിഥിയായി മൃണാള്‍ സെന്നും ഉണ്ടായിരുന്നു. അന്ന് അദ്ദേഹം ഏറെയും സംസാരിച്ചത് ഫിലിം ഫെസ്റ്റിവലിനെ കുറിച്ചാണ്. ബെര്‍ട്ട് ഹാന്‍സ്ട്രയെകുറിച്ച് അദ്ദേഹം പറഞ്ഞത്, ''ഹി ഈസ് ദി ലാസ്റ്റ് വേഡ് ഇന്‍ ഡോക്യുമെന്ററി സിനിമ''എന്നാണ്.
സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കൊല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാലപടങ്ങള്‍. അവയില്‍ത്തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന വിമര്‍ശനത്തിനിരയായ അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ''ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍തന്നെ തെരയുന്നു'' എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയ രചനകള്‍ ആശയസമ്പന്നതയും രാഷ്ട്രീയനിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ''എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്.'' എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം. സിനിമയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്.
ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുഗുവിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാല്‍ക്കരിക്കേണ്ടതായിരുന്നു. കയ്യൂരിന്റെ ചരിത്രം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടു.
സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റേയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ സിനിമ സംവിധാനം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.
ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് മൃണാള്‍ സെന്‍ ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാനിലും ബെര്‍ലിനിലും ജൂറി അംഗവുമായിരുന്നു. ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സെന്നിന്റെ അകാലേര്‍ സന്ധനെ പ്രദര്‍ശിപ്പിച്ചപ്പോള്‍ പടം തുടങ്ങുംമുമ്പ് സ്‌റ്റേജിലെത്തിയ മൃണാള്‍ സെന്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പറഞ്ഞു, ''ദിസ് ഈസ് എ ഹോട്ട് ഫിലിം''. തുടര്‍ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ലാബില്‍നിന്ന് നേരെ ഇവിടെ എത്തിച്ച പ്രിന്റാണ്. അതുകൊണ്ട് അല്‍പ്പം ചൂടുണ്ടാകും.'' അകാലേര്‍ സന്ധനെയിലെ ഒരു സീക്വന്‍സില്‍ പഴയകാലത്തെ ഫോട്ടോ കാണിച്ച് വര്‍ഷം നിര്‍ണയിക്കാന്‍ നടത്തുന്ന മത്സരത്തിനൊടുവില്‍ നെഗറ്റീവ് കാണിച്ച് ഏതുകാലം എന്ന് ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ''ഇന്നലെ ഇന്ന് നാളെ എന്നാണ്''.
രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടംനേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവരായ മൃണാള്‍ സെന്‍ ആരോഗ്യം അനുവദിച്ചാല്‍ ഇനിയും പടം ചെയ്യുമെന്ന് പറയുമ്പോള്‍ സിനിമ അദ്ദേഹത്തിന് എന്നും എത്ര ആവേശവും ആസക്തിയുമാണെന്ന് തിരിച്ചറിയുന്നു. ഈ പ്രായത്തിലും ലോക സിനിമയിലെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന സംവിധായകനാണ് സെന്‍. ഈയിടെ കൊല്‍ക്കത്തയിലെ ഒരു സ്ഥാപനം വലിയൊരു തുക സിനിമ നിര്‍മിക്കാന്‍ വാഗ്ദാനംചെയ്തപ്പോള്‍ അത് തിരസ്‌കരിക്കുന്നതിനുപകരം ആലോചിക്കാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇന്ത്യന്‍ രാഷ്ടീയ സിനിമയില്‍ സെന്നിന് ശേഷം കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു പക്ഷേ അകാലേര്‍ സന്ധനെ പോലെ ശക്തമായ സിനിമയ്ക്ക് ഏറ്റവും പ്രസക്തിയുള്ള കാലമാണിത്. അതുതന്നെയാണ് സെന്‍ ചിത്രങ്ങളുടെ കാലിക പ്രസക്തതിയും.
"
https://www.facebook.com/Malayalivartha
























