പ്ലാസ്റ്റിക് ചരടുകൊണ്ട് അരയിലും ബൈക്കിലും കെട്ടിയ നിലയിൽ മരപ്പണിക്കാരനായ യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ

യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിയ നിലയിൽ പാറക്കുളത്തിൽ കണ്ടെത്തി. നീലംപേരൂർ, ഈര കൈനടി വടയക്കാട്ട് വീട്ടിൽ മോഹനന്റെ മകൻ മുകേഷാണ് (31) കറുകച്ചാൽ കാഞ്ഞിരംപാറയിലെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടത്. ബൈക്കിന്റെ ക്രാഷ് ഗാർഡിൽ ചുറ്റിയ പ്ലാസ്റ്റിക് ചരട് അരയിൽക്കെട്ടിയ നിലയിലായിരുന്നു. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ 27ന് കൈനടി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ രാവിലെ പത്തോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കറുകച്ചാൽ എസ്.ഐ എം.കെ. ഷെമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ വിവിധ സ്റ്റേഷനുകളിൽ നൽകിയാണ് തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരപ്പണിക്കാരനായ മുകേഷിന് കഴിഞ്ഞദിവസം വരെ ചങ്ങനാശേരിയിലായിരുന്നു ജോലി. ഇവിടെ നിന്ന് വീട്ടിലേക്ക് പോയപ്പോഴാണ് കാണാതായത്. റോഡിൽ നിന്ന് കുളത്തിലേക്കിറങ്ങാൻ വഴിയുണ്ട്. ഇതുവഴി മുകേഷ് വെള്ളത്തിലേക്ക് ബൈക്ക് ഓടിച്ചിറക്കിയെന്നാണ് പൊലീസ് നിഗമനം. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നതായി മുകേഷ് കഴിഞ്ഞ ദിവസം സുഹൃത്തിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതായി സുഹൃത്തുക്കൾ ആരോപിച്ചു. മുകേഷിന് അവസാനം വന്ന ഫോൺ കാൾ ഏതാണെന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























