ലോക്സഭയിൽ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തത് ! ; മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാത്ത പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സാദിഖലി തങ്ങള്‍

ലോക്സഭയിൽ നടത്തിയ മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി വിട്ടു നിന്ന സംഭവത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാർട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കി. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. എല്ലാ ജനപ്രതിനിധികൾക്കും ഇതൊരു പാഠമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ജനപ്രതിനിധികൾ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുത്. പാർട്ടി താൽപര്യത്തിനും രാജ്യ താൽപര്യത്തിനും ഇത് എതിരാണ്. ആവർത്തിക്കാതിരിക്കാൻ നിലപാടുകളും മുന്നറിയിപ്പുകളുമുണ്ടാകും. പാർട്ടിയെന്ന നിലയിൽ ലീഗ് ലോക്സഭയിൽ കടമ നിർവഹിച്ചു. ഇ ടി മുഹമ്മദ് ബഷീർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തതിലൂടെ പാർടി ഉത്തരവാദിത്വം നിർവഹിച്ചു.
അതേസമയം കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് വിധേനയായി തന്നെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ ലീഗ് അംഗീകരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടരണമെന്നാണ് പാർട്ടി നിലപാട്. നിലവിലെ ആശയക്കുഴപ്പത്തിൽ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളെ കണ്ട് വിശദീകരിക്കുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങൾ അവസാനിക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
എന്നാൽ മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നു എന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കിയതായിയും പി കെ കുഞ്ഞാലി കുട്ടി എം.പി ദുബായില്‍ പറഞ്ഞു.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിവാഹചടങ്ങില്‍ പങ്കെടുത്തു എന്ന ആക്ഷേപം ശരിയല്ല. പാര്‍ട്ടി മുഖപത്രത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിര്‍ണായക യോഗം ഉണ്ടായിരുന്നു. അതിനാലാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ കേരളത്തില്‍ എത്തിയത്. മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പ് ഉണ്ടാകുമായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം ദുബായില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഇടത് പക്ഷത്തിന്റെ നിരവധി എം.പി മാര്‍ പാര്‍ലമെന്റിലെ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. തന്റെ പാര്‍ലമെന്റിലെ അസാനിധ്യം ചര്‍ച്ചയാക്കുന്ന സി.പി.എം സ്വന്തം എം.പി മാരോടു വിശദീകരണം തേടാന്‍ തയ്യാറാകുമോ എന്ന് കുഞ്ഞാലി കുട്ടി ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























