ശരണം വിളി മുഴക്കി ശബരിമല ഭക്തി സാന്ദ്രം ! ; മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു; സന്നിധിയിൽ വൻ ഭകതജനത്തിരക്ക്; നെയ്യഭിഷേകം തിങ്കളാഴ്ച്ച

മകരവിളക്കു തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് 5 ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇതിനു പിന്നാലെ പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാൻ അനുവദിച്ചു.
വൻ ഭക്തജന തിരക്കിനെത്തുടർന്ന് പമ്പയിൽ തീർത്ഥാടകരെ തടഞ്ഞു പതിയെയാണു കയറ്റിവിടുന്നത്. നിലയ്ക്കലിലും പമ്പയിലും തടഞ്ഞിട്ടുള്ള തീർഥാടകരെ ഇന്ന് 12 മുതൽ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടുതുടങ്ങി. അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ ജനുവരി അഞ്ചു വരെ നീട്ടിയിരിക്കുകയാണ്.
മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും.
18നു രാവിലെ 10 വരെയാണു തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം. തുടര്‍ന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം നടക്കും. 19ന് വൈകിട്ട് ദീപാരാധന വരെ മാത്രമേ തീര്‍ഥാടകര്‍ക്കു ദര്‍ശനം നടത്താനാകൂ. അന്നു രാത്രിയില്‍ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 7ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കും.
https://www.facebook.com/Malayalivartha

























