മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന ആദ്യബാച്ച് വിദ്യാര്‍ത്ഥികളുടെ എം.ബി.ബി.എസ് അംഗീകാരത്തിനായി കോളേജില്‍ പരിശോധന നടത്താന്‍ പോകുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇത് കണ്ടാൽ

എം.എസ്. സനില്‍കുമാര്‍
.......................
ആമുഖം
...............
2013ലാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് മുതലേ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കിടന്ന് കുലുങ്ങുകയായിരുന്നു കോളേജ്. 2013ല്‍ ആദ്യബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പഠനം തുടങ്ങി. ഇനി മൂന്നോനാലോ മാസം കഴിയുമ്പോള്‍ ഹൗസ് സര്‍ജ്ജന്‍സി പൂര്‍ത്തിയാക്കി ഇവര്‍ പുറത്തിറങ്ങും. ഇവരുടെ എം.ബി.ബി.എസ് ഡിഗ്രിക്ക് അംഗീകാരം ലഭിക്കുന്നതിന് ആദ്യം കോളേജിന് അംഗീകാരം കിട്ടേണ്ടതുണ്ട്. എല്ലാ വര്‍ഷവും എം.സി.ഐ പരിശോധന നടത്തുമെങ്കില്‍ ഒരു ബാച്ചിന്റെ അഞ്ചാം വര്‍ഷം കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന എം.സി.ഐ നടത്താറുണ്ട്. അത്തരത്തില്‍ ആദ്യ ബാച്ചിന്റെ ആംഗീകാരം സംബന്ധിച്ച് രണ്ടുതവണ എം.സി.ഐ മഞ്ചേരി കോളേജില്‍ പരിശോധന നടത്തിയിരുന്നു. രണ്ട് തവണയും കോളേജിന് അംഗീകാരം നല്‍കാനാവില്ലെന്നാണ് എം.സി.ഐ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെ പ്രധാന കാരണം. ഇനിയൊരിക്കല്‍ കൂടി എം.സി.ഐ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വരുന്നുണ്ട്. ഈ പരിശോധനയിലും കോളേജ് പരാജയപ്പെട്ടാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസ്സിലാകും. സര്‍പ്രൈസ് ഇന്‍സ്‌പെക്ഷനാകും എം.സി.ഐ നടത്തുക. എന്നുവരുമെന്ന് ഒരുപിടിയുമില്ല. വരും, കാണും, കണ്ടെത്തും, പോകും എന്നുവെച്ചാല്‍ എം.സി.ഐ തിരിച്ചുപോകും എന്നല്ല, കോളജിന്റെ അംഗീകാരം തന്നെ പോകും അതാണ് മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഇപ്പോഴത്തെ അവസ്ഥ. ചില ചിത്രങ്ങളിലൂടെ കാര്യങ്ങള്‍ വിശദമാക്കാം.


ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച വിവരങ്ങളും ചിത്രങ്ങളും.
.............................
ഡോക്ടര്‍മാര്‍ക്കും റെസിഡൻസിനും കുട്ടികള്‍ക്കും താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുകളും ഒരുമെഡിക്കല്‍ കോളേജില്‍ ഉണ്ടാകേണ്ടതുണ്ട്. എം.സി.ഐയുടെ അംഗീകാരം ലഭിക്കുന്നതിന് ഇത് അത്യാവശ്യവുമാണ്. ഇതില്‍ ചില കാര്യങ്ങളുടെ അപര്യാപ്തത കൂടി ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞതവണ രണ്ടുതവണയും എം.സി.ഐ കോളേജിന് അംഗീകാരം നല്‍കാതിരുന്നത്. ഡോക്ടര്‍മാര്‍ക്കും റസിഡന്‍സിനും താമസിക്കാനും ഇപ്പോഴും മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളില്ല. 50 ശതമാനം ഡോക്ടര്‍മാരും നൂറ് ശതമാനം റസിഡന്റുമാരും നിര്‍ബന്ധമായും കോളജില്‍ ക്യാമ്പസില്‍ തന്നെ താമസിക്കണമെന്നാണ് ചട്ടം. അതിനുവേണ്ടുന്ന ക്വാര്‍ട്ടേഴ്‌സ് ഫെസിലിറ്റികള്‍ ആശുപത്രി വളപ്പിലുണ്ടാകണം. എന്നാല്‍ കോളേജ് തുടങ്ങി ഇന്നേവരെ അത്തരമൊരു സംവിധാനം മഞ്ചേരിയിലില്ല. പകരം ഒരുതട്ടിക്കൂട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്. പഴയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചെറുകുടിലുകള്‍. കഴക്കൂട്ടത്ത് മേനംകുളത്തെ നാഷണല്‍ ഗെയിംസ് വില്ലേജ് പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിവെച്ചൊരു തട്ടിക്കൂട്ട് കെട്ടിടം. പലമുറികളായി തിരിച്ചിരിക്കുന്നു. എന്നാല്‍, ഇത് ഒരു പട്ടിക്കുഞ്ഞിനുപോലും താമസയോഗ്യമല്ല. ഇന്നുവരെ ആരും അവിടെ താമസിച്ചിട്ടുമില്ല. കഴിഞ്ഞ പ്രളയകാലത്ത് മഴയത്ത് ഈ കെട്ടിടത്തിന്റെ പിന്‍വശവും ഭാഗങ്ങളും തകര്‍ന്ന് തരിപ്പണമായി. അങ്ങനെ പൊളിഞ്ഞടുങ്ങിക്കിടക്കുകയാണ് ഈ കെട്ടിടം. ഈ കെട്ടിടത്തിന്റെ മുന്‍വശത്ത് വെണ്ടക്കാ വലിപ്പത്തില്‍ ഗംഭീര ബോര്‍ഡും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 'ഫാക്കല്‍റ്റി ആന്റ് റെസിഡന്റ് ഗ്രൂപ്പ് കോട്ടേജ്' മുന്‍വശത്തുനിന്ന് നോക്കിയാല്‍ തരക്കേടില്ലാത്ത കെട്ടിടം. പിന്‍വശത്തുപോയാലോ, ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കഥപറയും. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും റസിഡന്റസിനും താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മഞ്ചേരിയുടെ പലഭാഗത്തും വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍ ഇപ്പോള്‍. അയല്‍ ജില്ലകളിലുള്ളവര്‍ പോയി വരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും റെസിഡന്റ്‌സിനും ക്വര്‍ട്ടേഴ്‌സ് ഇല്ല എന്ന ഒറ്റക്കാരണം മതി എം.സി.ഐ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍.
എം.ബി.ബി.എസിന് പഠിക്കുന്ന കുട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല. നിലവില്‍ താല്‍ക്കാലിക സംവിധാനങ്ങളിലാണ് അവരുടെ വാസം. ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കുട്ടികളുടെ ഹോസ്റ്റലിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. നല്ലകാര്യം, പക്ഷേ, ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും റസിഡന്റുമാരുടെയും കാര്യത്തില്‍ എന്തുചെയ്യും. എം.സി.ഐ പറന്നിറങ്ങുമ്പോള്‍ ഇത്തവണ അവര്‍ കോളജിന്റെ മുക്കും മൂലയും പരിശോധിക്കുമെന്ന് ഉറപ്പ്.
ഗംഭീര ബോര്‍ഡ് കണ്ട് ഫാക്കല്‍റ്റികളുടെയും റെസിഡന്റുമാരുടെയും ക്വര്‍ട്ടേഴ്‌സ് അവര്‍ പരിശോധിച്ചാല്‍ കള്ളിവെളിച്ചത്താകും. ഒരു മെഡിക്കല്‍ കോളജ് തട്ടിക്കൂട്ടാന്‍വേണ്ടി സൃഷ്ടിച്ചുവെച്ച തട്ടിപ്പ് പുറത്താകും. വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസ്സിലാകും. എന്തുചെയ്യാന്‍ കഴിയും നമുക്ക്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.. നൂറുകുട്ടികളുടെ ഭാവിയാണ്. ഓര്‍ക്കണം സര്‍ക്കാരേ...
*കേരളത്തിൽ ഒരു മെഡിക്കൽ കോളജ് തുടങ്ങുന്നതിന് അവശ്യം വേണ്ട സാധനസാമഗ്രികൾ...*
1. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ വല്ല്യ തരക്കേടില്ലാതെ പ്രവർത്തിച്ച് വരുന്ന ജില്ലാ/ജനറൽ/താലൂക്ക് ആശുപത്രി - ഒരെണ്ണം
2. ആശുപത്രിക്കടുത്ത് എവിടെങ്കിലും നിലവിൽ ഉപയോഗത്തിലില്ലാത്ത പഴയ കെട്ടിടങ്ങൾ - രണ്ടെണ്ണം
3.അടുത്തെവിടെങ്കിലുമുള്ള പരിസ്ഥിതി ദുർബലമായ പ്രദേശം - 20 ഏക്കർ
4. ജീവനക്കാരുടെ തസ്തികകൾ (തൂപ്പുകാരൻ മുതൽ പ്രിൻസിപ്പൽ വരെ) - 18 എണ്ണം
5. മെഡിക്കൽ കൗൺസിൽ പരിശോധനയുടെ തലേന്നാൾ കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൊണ്ടുവരാനുള്ള ലോറികൾ - നാലെണ്ണം
6. പ്ളാസ്റ്റിക് കസേര (ലക്ചറർ ഹാളിലേയ്ക്ക്) - 200 എണ്ണം
7. ബ്ളാക്ക് ബോർഡ് (ലക്ചറർ ഹാളിലേയ്ക്ക്) - രണ്ടെണ്ണം
8. White chalk - 1 box
9. ഏതെങ്കിലും സർക്കാർ ആശുപത്രി മോർച്ചറികളിലുള്ള Unknown unclaimed body (for dissection hall) - നാലെണ്ണം
10. ബുക്ക് വിൽപ്പനക്കാരുടെ കയ്യിലുള്ള വിറ്റുപോകാത്ത ലോകത്തെ ഏതെങ്കിലും ഭാഷയിലുള്ള പഴയ എഡിഷൻ മെഡിക്കൽ ബുക്ക്
പഴയ സ്റ്റോക്ക് - രണ്ട് ലോഡ്
11. ഫ്ളക്സ് ബോർഡുകൾ ( മെഡിക്കൽ കോളജ്, ആശുപത്രി എന്നിവ എഴുതി പ്രദർശിപ്പിക്കുന്നതിന്) - നാല് എണ്ണം
12. പഴയ വീടോ സ്ഥാപനങ്ങളോ പൊളിച്ചു വിൽക്കുന്നതിൽ നിന്നുള്ള സാധന സാമഗ്രികൾ (വിദ്യാർത്ഥികളുടെ ഹോസ്റ്റൽ, അധ്യാപകരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ മാതൃകയിൽ സെറ്റ് നിർമ്മിക്കുന്നതിന്) - രണ്ട് ലോഡ്
ഇത്രയും ആയെങ്കിൽ 100 MBBS സീറ്റുകൾ ഉള്ള ഒരു മെഡിക്കൽ കോളജ് കേരളത്തിൽ റെഡി.
ഇനി നമുക്ക് പഠിച്ച് തുടങ്ങാം...
https://www.facebook.com/Malayalivartha

























