ടി പി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും പിന്തള്ളി ബഹ്റയെ പോലീസ് മേധാവിയായി നിയമിച്ച പിണറായിക്ക് പണികൊടുക്കാനൊരുങ്ങി മോദി....... സി ബി ഐ യുടെ പുതിയ തലവനായി ബെഹ്‌റയുടെ പേര് മുന്നിരയിൽ; അധികം താമസിക്കാതെ ബെഹ്‌റയ്ക്ക് കേരളം വിടേണ്ടി വരും

പിണറായിയ്ക്ക് വലിയ പ്രഹരം കൊടുക്കുവാന്‍ മോദി ശ്രമം നടത്തുന്നു എന്നാണ് ഇപ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരവിഷയം. സംഗതി മറ്റൊന്നുമല്ല, സിബിഐയുടെ പുതിയ തലവനായി പരിഗണിക്കുന്നവരില്‍ കേരള പോലീസ് മേധാവി ലോകനാഥ് ബഹ്റയുടെ പേര് മുന്‍നിരയില്‍ത്തന്നെ ഉണ്ടെന്നാണ് പറയുന്നത്. ഒരുപക്ഷേ,അധികം താമസിയാതെ ബഹ്റയ്ക്ക് കേരളം വിടേണ്ടിവരും.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് 17 ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടുത്തിയ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നു. 1983, 84, 85 കാലത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി പരിഗണിച്ചത്.അതിനാലാണ് ബഹ്റ ഇതില്‍ കടന്നുവന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിയാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക. നരേന്ദ്ര മോദി ഈ വിഷയത്തില്‍ എന്തു തീരുമാനം എടുക്കും എന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍.
പിണറായിയുടെ വിശ്വസ്തനായി ശബരമില വിഷയത്തിലടക്കം നിരവധി സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് ലോകനാഥ് ബഹ്റ വഹിച്ചിട്ടുള്ളത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ടി പി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും പിന്തള്ളിയാണ് ബഹ്റയെ പോലീസ് മേധാവിയായി നിയമിച്ചത്. അതിന്റെ ഉത്തരവാദിത്വം അദ്ദേഹം സ്തുത്യര്‍ഹമായി നിറവേറ്റുകയും ചെയ്തു. ബഹ്റയെ അപ്രതീക്ഷിതിമായി ഡല്‍ഹിക്കു വിളിക്കുകയാണെങ്കില്‍ വിശ്വസ്തനായി പുതിയ ആളെ കണ്ടെത്താന്‍ പിണറായി വിജയന്‍ നന്നായി അദ്ധ്വാനിക്കേണ്ടിവരും.
അതിനിടെ, സിബിഐ മേധാവികളെ നിശ്ചയിക്കാനുള്ള ആദ്യ പട്ടികയില്‍ ഇടംപിടച്ചിരുന്ന നിലവിലെ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അതില്‍നിന്ന് ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്.
അടുത്തിടെ വിവാദമായി മാറിയ ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയില്‍ നടത്തിയിരുന്നു. റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ പരിഗണിക്കാനിരിക്കെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് താത്കാലികമായി ചുമതല നല്‍കുകയായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍.
ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് 2017 ല്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയ ഉദ്യോഗസ്ഥനാണ് അലോക് വര്‍മ്മ. തന്നെ നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. അലോക് വര്‍മ്മയെ മാറ്റിയ സമയം സ്പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അലോക് വര്‍മ്മയെപ്പോലെ മോദി ഭയപ്പെടുന്ന ഉദ്യോഗസ്ഥാനാണ് രാകേഷ് അസ്താനയെന്ന് ഇതില്‍നിന്നു വ്യക്തം. ഈ രാകേഷ് അസ്താനയെയാണ് ഇപ്പോള്‍ പുതിയ സിബിഐ മേധാവിക്കായുള്ള പട്ടികയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നത്.
മോദിക്കു ഹിതമായവരെ ചേര്‍ത്തുണ്ടാക്കിയ ലിസ്റ്റില്‍ പ്രമുഖ സ്ഥാനമാണ് ലോകനാഥ് ബഹ്റയ്ക്കുള്ളത്. ഈ മേഖലയില്‍ മികച്ച അനുഭവജ്ഞാനവും അദ്ദേഹത്തിനുണ്ട്. മറ്റ് അന്തര്‍നാടകങ്ങള്‍ അരങ്ങേറിയില്ലെങ്കില്‍ അധികം താമസിയാതെ ബഹ്റയ്ക്ക് സിബിഐ മേധാവിയുടെ തൊപ്പി ലഭിക്കും.
എന്തായാലും പുതിയ പട്ടിക കേരളത്തിലും ഡല്‍ഹിയും വലിയ ചര്‍ച്ചകള്‍ക്കു കാരണമായിട്ടുണ്ട്. സുപ്രധാന കേസുകളില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ട വരും ദിവസങ്ങളില്‍ സിബിഐ മേധാവി ആരായിരിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
https://www.facebook.com/Malayalivartha

























