മലപ്പുറം പിടിക്കാന്‍ മുത്തലാഖ്; മലപ്പുറത്തെ മുസ്ലീംലീഗിന്റെ കുത്തകതകര്‍ക്കാന്‍ ഇടതുമുന്നണി മുത്തലാഖ് ആയുധമാക്കും

മലപ്പുറത്തെ മുസ്ലീംലീഗിന്റെ കുത്തകതകര്‍ക്കാന്‍ ഇടതുമുന്നണി മുത്തലാഖ് ആയുധമാക്കും. ഒരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത ലീഗിന്റെ കോട്ടയില്‍ ഇക്കുറി അവരെക്കൊണ്ടുതന്നെ വിള്ളല്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സി.പി.എംനേരിട്ട് രംഗത്തിറങ്ങുന്നതിന് പകരം പുതുതായി മുന്നണിയിലെ അംഗമായ ഐ.എന്‍.എല്ലിനെകൊണ്ടായിരിക്കും ലീഗിനെതിരെയുള്ള പടപ്പുറപ്പാട് നടത്തുക. അതിന്റെ ആദ്യഘട്ടത്തില്‍ വിജയംകണ്ടിട്ടുമുണ്ട്. ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കൊണ്ടുപോകാനാണ് നീക്കം. ലീഗിനുള്ളിലുണ്ടായിരിക്കുന്ന ധ്രുവീകരണം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിന് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ലീഗിനുള്ളിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനുമുണ്ട്.
മുസ്ലീംസമുദായത്തിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ മുത്തലാഖ് ബില്ലിന്റെ ലോക്‌സഭയിലെ ചര്‍ച്ചയിലും വോട്ടെടുപ്പിലും നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതാണ് ഇടതുമുന്നണി രാഷ്ട്രീയ ആയുധമാക്കുന്നത്. മുത്തലാഖ് ക്രിമില്‍ കുറ്റമാക്കുന്ന നിയമം വിവേചനപരമാണെന്ന അഭിപ്രായം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നിട്ടും ആ ബില്ലിന്റെ ചര്‍ച്ചയിലും അനന്തരനടപടികളിലും പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിവിാഹസല്‍ക്കാരത്തിന് പോയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വിശദീകരണം തേടിയെങ്കലും നടപടി അവിടെകൊണ്ട് അവസാനിപ്പിച്ച് ലീഗ് വിഷയം സജീവമാക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് സജീവമായി തന്നെ നിലനിര്‍ത്തും.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇതായിരിക്കും ഇക്കുറി ഏറ്റവും ശക്തമായ പ്രചരണവിഷയം. മലപ്പുറത്ത് ലീഗിനുള്ളിലല്ല, മുസ്ലീംസമുദായത്തിനുളളില്‍ വിള്ളല്‍ വീഴ്ത്താതെ ഇടതുമുന്നണിക്ക് ഒരു വിജയത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ കാലുറപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ഇ. അഹമ്മദ് മത്സരിച്ച് വിജയിച്ച 2014ല്‍ നിന്നും കുഞ്ഞാലിക്കുട്ടി മത്സരിച്ച് വിജയിച്ച 2017ല്‍ എത്തിയപ്പോള്‍ സി.പി.എമ്മിന്റെ വോട്ടില്‍ ഏകദേശം ഒരുലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
2014ലേതില്‍ നിന്നും ഭൂരിപക്ഷവും വോട്ടും മുസ്ലീംലീഗിന് വര്‍ദ്ധിച്ചുവെങ്കിലും മണ്ഡലത്തില്‍ സ്ഥായിയായി ഉയരുന്ന വോട്ട് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് പ്രതീക്ഷനല്‍കുന്നതാണ്. ഈ പ്രതീക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെ അംഗമാക്കിയതും. അവരെക്കൊണ്ടായിരിക്കും മലപ്പുറത്തെ പ്രചരണങ്ങള്‍ സി.പി.എം നടത്തുക.
മുത്തലാഖ് വിഷയം സജീവചര്‍ച്ചയാക്കി നിര്‍ത്തിക്കൊണ്ട് ഐ.എന്‍.എല്ലനെ ഉപയോഗിച്ച് ലീഗിനെ ആക്രമിച്ച് നിര്‍ജീവമാക്കുകയെന്നതാണ് പുതിയ തന്ത്രം. സമുദായത്തിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിഷയമായതുകൊണ്ടുതന്നെ അതിന്റെ പ്രചരണം ചില തിരിച്ചടികള്‍ ഉണ്ടാക്കുമെന്ന ആശങ്ക ലീഗിനുമുണ്ട്. മുത്തലാഖ് മാത്രമല്ല, കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായശേഷം പൊതുവേ സ്വീകരിക്കുന്നത് ബി.ജെ.പി അനുകൂല നിലപാടാണെന്ന പ്രചരണവും ശക്തമാക്കും. മുത്തലാഖിനെക്കാളും മുസ്ലീംസമുദായം ഏറ്റവുമധികം ഭയക്കുന്നത് ബി.ജെ.പിയുടെ ശക്തിപ്പെടലാണ്. ഇപ്പോള്‍ തന്നെ ബി.ജെ.പിയേയും സംഘപരിവാറിനെയും കേരളത്തില്‍ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനാണെന്ന ഒരു പൊതുവികാരം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിലേയും മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയിലേയും കുഞ്ഞാലിക്കുട്ടിയുടെ അസാന്നിദ്ധ്യം ഉയര്‍ത്തികൊണ്ട് ലീഗിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം.
ഈ പ്രചരണം സി.പി.എം നേരിട്ട് പങ്കാളികളാകുമെങ്കിലും മുന്‍പന്തിയില്‍ നിര്‍ത്തുക ഐ.എന്‍.എല്ലിനേയും മുസ്ലീംപണ്ഡിതന്മാരെയുമായിരിക്കും. സി.പി.എം ശക്തമായ പ്രചരണം നടത്തുമ്പോള്‍ അവിശ്വാസികളുടെ പ്രചരണം എന്ന നിലയില്‍ അതിനെ പ്രതിരോധിക്കാന്‍ ലീഗിന് എളുപ്പമായിരിക്കും. അതേസമയം അതേസമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന ഐ.എന്‍.എല്ലിനെ ഉപയോഗിക്കുന്നത് ചര്‍ച്ചയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സുമദായംഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയ്ക്കും കാരണമാകും. അതോടൊപ്പം തന്നെ ഐ.എന്‍.എല്ലിന്റെ സാന്നിദ്ധ്യം ബാബ്‌റിമസ്ജിദ് വിഷയം ഉയര്‍ന്നുവരുന്ന സമയമായതുകൊണ്ടുതന്നെ ഇക്കുറി ലീഗിന് തലവേദനയുമാകും.
ബാബ്‌റിമസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള ലീഗിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍ രൂപീകരിച്ചത്. ഇപ്പോള്‍ ബാബ്‌റിമസിജ്ദ് വിഷയം തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് ബി.ജെ.പി ഉപയോഗിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ അതും ചൂണ്ടിക്കാട്ടി ലീഗിനെ ആഞ്ഞടിക്കാനാണ് നീക്കം. അതോടൊപ്പം മുസ്ലീംസമുദായത്തിനുള്ളിലെ പണ്ഡിതന്മാരെയും മറ്റ് സാമൂഹികചിന്തകരേയും ഉപയോഗിച്ചുകൊണ്ടും മുത്തലാഖ് വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ നിസ്സംഗത ഉയര്‍ത്തിനിര്‍ത്തും.
ഇത് ഒരു രാഷ്ട്രീയവിഷയമാക്കി നിര്‍ത്തുന്നതിനായി ഹൈദരാലി ശിഹാബ്തങ്ങളെ മുതല്‍ ആക്രമിക്കുന്നതിനുളള തന്ത്രങ്ങളാണ് ഒരുങ്ങുന്നത്. മുസ്ലീംസമുദായത്തില്‍ നിന്നുള്ളവരെകൊണ്ടുതന്നെ പാണക്കാട് കുടുംബത്തിന്റെ ദിവ്യപരിവേഷം തകര്‍ക്കും. അതിന് രാഷ്ട്രീയവിഷയമായി ഇതൊക്കെ ഉയര്‍ത്തിനിര്‍ത്തേണ്ടതുണ്ട്. സാമൂഹിക-മതപരമായ പ്രശ്‌നമായി മാറിക്കഴിയുമ്പോള്‍ പാണക്കാട് തങ്ങള്‍ വിമര്‍ശനാതീതനാകുകയും അവര്‍ക്ക് ദിവ്യപരിവേഷം ലഭിക്കുകയും ചെയ്യും. അത് ഇടതുമുന്നണിയെസംബന്ധിച്ച് വലിയ തിരിച്ചടിയാകും. അതുകൊണ്ട് മുമ്പ് പാണക്കാട് സെയ്യദ് ശിഹാബ് അലി തങ്ങളുടെ കാലത്ത് തന്നെ കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് പയറ്റിയ തന്ത്രം തന്നെ ഇവിടെ ഇടതുമുന്നണിയും ഉപയോഗിക്കും. അന്ന് തങ്ങളെ മത ആചാര്യനല്ലെന്ന് പറഞ്ഞ് ആര്യാടന്‍ ശക്തമായ വിമര്‍ശിച്ചിരുന്നു. അത്തരത്തില്‍ ഹൈദരാലി തങ്ങളുടെ ദിവ്യപരിവേഷം തകര്‍ന്നാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടാണ് സി.പി.എമ്മിന്.
അതോടൊപ്പം സംഘടനാപരമായും ലീഗിനുള്ളില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി, മുനീര്‍ വിഭാഗങ്ങള്‍ അധികാരങ്ങള്‍ പങ്കുവച്ച് ഒത്തുതീര്‍പ്പിലൂടെ മുന്നോട്ടുപോകുന്നതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ മറ്റൊരുചേരി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് ലീഗില്‍ ഏറ്റവും കരുത്തനായ നേതാവ് എന്നറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിയോട് തന്നെ വിശദീകരണം തേടാന്‍ ഹൈദരാലി തങ്ങള്‍ നിര്‍ബന്ധിതിനായതും. സെയ്യദലി ശിഹാബ്തങ്ങളുടെ കാലശേഷം കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിയിലെ പിടിയില്‍ അല്‍പ്പം അയഞ്ഞിട്ടുമുണ്ട്. അതാണ് കേരള രാഷ്ട്രീയം വിട്ട് അദ്ദേഹം ഡല്‍ഹിയില്‍ ചേക്കേറിയതും. അത് ഉപയോഗിച്ച് കിട്ടിയ അവസരം ശക്തമായി മുതലാക്കാനാണ് പാര്‍ട്ടിയിലെ തന്നെ ഒരുപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ സമയത്ത് 2014ല്‍ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതിന് മുമ്പുണ്ടായതുപോലെയുള്ള നാടകീയരംഗങ്ങള്‍ ഉണ്ടായാല്‍ അതിശയപ്പെടാനുമില്ല.
https://www.facebook.com/Malayalivartha

























