യുവതികള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനും അധികാരമില്ല; യുവതി പ്രവേശനം തടഞ്ഞ കടകംപള്ളിയ്ക്കും പത്മകുമാറിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതില്‍ പൊളിയുമെന്ന ഭീതിയെ തുടര്‍ന്ന് യുവതീപ്രവേശനത്തെ എതിര്‍ത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രസിഡന്റ് എ.പത്മകുമാറിനെയും പരസ്യമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. ശബരിമല കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് വനിതാ മതിലെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവതികള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനും അധികാരമില്ലെന്നും ആഞ്ഞടിച്ചു. യുവതീപ്രവേശനത്തിന്റെ മറവില്‍ മതില്‍ തീര്‍ക്കുകയും യുവതികള്‍ മലകയറാന്‍ എത്തരുതെന്നും സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ തന്നെ പറയുന്നത് വലിയ ആശയക്കുഴപ്പവും ആശങ്കയുമാണ് സൃഷ്ടിച്ചത്. ഇത് യുവതികളെയും മറ്റ് സാമൂഹ്യപ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ ഇടയാക്കുമെന്ന തിരിച്ചറിഞ്ഞതോടെയാണ് രാവിലെ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പ്രളയ ശേഷമുള്ള പുനര്‍നിര്‍മാണത്തിലെ അപാകതകളും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. മഹാപ്രളയം, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഗുരുതമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പ്രളയം കഴിഞ്ഞിട്ട് നാലരമാസമായെങ്കിലും ഒന്നാംഘട്ടത്തില്‍ കൊടുക്കുമെന്നു പറഞ്ഞ പതിനായിരം രൂപയുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണമായും വീടു നഷ്ടപ്പെട്ട ഒരാള്‍ക്കുപോലും ഇതുവരെ വീട് നല്കിയിട്ടില്ല. വ്യാപാരികള്‍ക്ക് പലിശരഹിത വായ്പയെന്ന വാഗ്ദാനം ജലരേഖയായി. മൊബൈല്‍ ആപ്പുവഴി വീടുകളുടെ നഷ്ടം കണക്കാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രളയദുരിതാശ്വാസ സാധനങ്ങള്‍ ഇനിയും വിതരണം ചെയ്യാതെ പലയിടത്തും കെട്ടിക്കിടക്കുന്നു. ഓഖി കേന്ദ്രഫണ്ട് മത്സ്യത്തൊഴിലാളികള്‍ക്കു നല്കാതിരുന്നതുമൂലം കുറയ്‌ക്കേണ്ടി വന്നതും ഓഖിയില്‍ മരിച്ചവരുടെ എണ്ണം പോലും കൃത്യമായി തിട്ടപ്പെടുത്താത്തതും ഗുരുതരമായ വീഴ്ചയാണ്. പ്രളയ, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ല.
കേരളത്തിലെ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എല്ലാവിളകളുടെയും വില നിലംപൊത്തിയിരിക്കുന്നു. ഒരിടവേളയ്ക്കുശേഷം കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭം ആരംഭിക്കും. സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള കിസാന്‍ സഭ ഈ ആവശ്യം ഉന്നയിച്ച് പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടത്തിവരുകയാണ്. കേരളത്തിലും ഇതു നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ സംയുക്ത പ്രക്ഷോഭത്തിന് കിസാന്‍ സഭയുടെ കീഴിലുള്ള കേരളത്തിലെ കര്‍ഷക സംഘത്തെ ക്ഷണിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ മാതൃക നമ്മുടെ മുന്നിലുണ്ട്.
ഏറ്റവും പാവപ്പെട്ട വിഭാഗത്തില്‍പ്പെട്ട അന്ത്യോദയ അന്നയോജനക്കാരില്‍ നിന്നുപോലും റേഷന്‍ പിടിച്ചുപറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതു മൗലികാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. സംഘടനാ തീരുമാനങ്ങള്‍ മഹാപ്രളയത്തില്‍പ്പെട്ടവര്‍ക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ നല്കുന്ന വീടുകള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ളവയുടെ നിര്‍മാണം ത്വരിതപ്പെടുത്തും. ഇത്തരത്തിലുള്ള നിരവധി അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടിയാണ് സര്‍ക്കാര്‍ വനിതാമതില്‍ പണിയുന്നത്. അതിനാലാണ് മതിലിനെതിരെ രാഷ്ട്രീയത്തിന് അതീതമായി എതിര്‍പ്പുകള്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha

























