ക്ലിനിക്കല്‍ ലാബുകളുടെ തട്ടിപ്പില്‍ ഇനി നിങ്ങള്‍ കുടുങ്ങില്ല;ഇതാണ് കാരണം; ലാബിന്റെ ഉള്ളുകള്ളികള്‍ ഇനി രഹസ്യമല്ല, തനി പരസ്യം.

അസുഖമായി ആശുപത്രിയില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ കൊള്ളയോടു കൊള്ളയാണ്. ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിങ്ങനെ ജനങ്ങളെ പകല്‍ക്കാള്ള നടത്താന്‍ കാത്തുനില്‍ക്കുന്ന ഇടങ്ങളാണ് ഏറെയും. അതില്‍ ക്ലിനിക്കല്‍ ലാബുകളുടെ ചൂഷണത്തിന് വലിയൊരളവില്‍ അറുതിയാവുകയാണ്. കാരണം, രോഗീചൂഷണം പിടിച്ചുനിര്‍ത്താനായി കേരള സർക്കാർ കൊണ്ടുവന്ന ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍, നിയന്ത്രണനിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലെത്തുന്നു.
നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യാത്ത ഒരു ആരോഗ്യസ്ഥാപനത്തിനും ജനുവരി ഒന്നു മുതല്‍ കേരളത്തില്‍ പ്രവർത്തിക്കാനാവില്ല. ഓരോ സ്ഥാപനത്തിനു മുന്നിലും അവര്‍ നല്കുന്ന സേവനങ്ങൾ, ഈടാക്കുന്ന ഫീസ്, അവിടുത്തെ ഡോക്ടർമാരും പരിശോധകരും അടക്കമുള്ളവരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി എഴുതി പ്രദർശിപ്പിച്ചിരിക്കണം. സേവനം, പരിശോധന തുടങ്ങിയവ സംബന്ധിച്ച പരാതികൾ വന്നാല്‍ പരിശോധിക്കാൻ പ്രത്യേക സമിതിയെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരാതി തെളിഞ്ഞാൽ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉള്‍പ്പെടയുള്ള ശിക്ഷകള്‍ ഉണ്ടാകും.
രോഗി ചികിത്സതേടുന്ന മേഖലയിലെ ആശുപത്രികളിൽ പരിശോധനയ‌്ക്ക‌് ഈടാക്കുന്ന ഫീസ‌് നിരക്ക‌് ഓൺലൈനായി അറിയാന്‍ കഴിയുന്നടക്കമുള്ള സേവനങ്ങള്‍ നിലവില്‍വരുത്താന്‍ ഉദ്ദേശിച്ചാണ് നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞിട്ടുണ്ട്. എന്നുവച്ചാല്‍, ഓരോ ലാബിലെയും സേവനത്തുക നെറ്റിലൂടെ നോക്കി െവിടെപ്പോകണമെന്ന് രോഗിയക്ക് നിശ്ചയിക്കാം. ചെന്നു കഴിഞ്ഞ് പെട്ടുപോയി എന്ന അവസ്ഥ ഉണ്ടാകില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭ പാസാക്കിയെടുത്ത ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ അലോപ്പതി സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ മാത്രമാണ് നടക്കുന്നതെങ്കിലും മാസങ്ങള്‍ക്കകം ആയുര്‍വേദം മുതല്‍ പ്രകതിചികിത്സ വരെയുള്ള മുഴുവന്‍ മേഖലകളിലെ ക്ലിനിക്കല്‍ ലാബുകളും രജിസ്ട്രര്‍ ചെയ്യണം. ഇന്ത്യന്‍ മിലിട്ടറി നേരിട്ടു നടത്തുന്ന ലാബുകളെ മാത്രമാണ് രജിസ്ട്രേഷനില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ദന്ത ചികിത്സയടക്കം അലോപ്പതി രംഗത്തെ ആശുപത്രികളുടെയും ലബോറട്ടറികളുടെയും രജിസ്‌ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടം രജിസ‌്ട്രേഷൻ നടത്തുന്നത്. ഒരു മാസത്തിനകം മറ്റു മുഴുവന്‍ ജില്ലകളികളിലും രജിസ്‌ട്രേഷൻ ആരംഭിക്കും. ഇപ്പോള്‍ നടക്കുന്നത് താല്‍ക്കാലിക രജിസ്ട്രേഷന്‍ ആണ്. രണ്ടുവർഷത്തിനകം സ്ഥിര രജിസ്‌ട്രേഷൻ നടപ്പാക്കും.
ആദ്യഘട്ടമായി താല്‍ക്കാലിക രജിസ്ട്രേഷന്‍ കഴിഞ്ഞാലുടന്‍ ക്ലിനിക്കല്‍ ലാബുകളെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പല തട്ടുകളായി തരംതിരിക്കും. ഓരോ വിഭാഗത്തിനും അവശ്യം വേണ്ട കുറഞ്ഞ നിലവാരം പ്രത്യേക സമിതികൾ നിശ്ചയിക്കും. കുറച്ചു കിടക്കള്‍ മാത്രമുള്ള ആശുപത്രികളും വന്‍കിട ആശുപത്രികളും വ്യത്യസ്ത തട്ടുകളിലാകും വരിക.
കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള സേവനം ക്ലിനിക്കല്‍ മേഖലയില്‍ രോഗികള്‍ക്കു ലഭിക്കാന്‍ ഈ ക്രമീകരണം പ്രയോജനപ്പെടും. സ്ഥിരം രജിസ്‌ട്രേഷൻ നൽകുന്നതിനു മുന്നോടിയായി സ്ഥാപനങ്ങൾക്ക് നിശ്ചിത നിലവാരം കൈവരിക്കുവാനുള്ള സാവകാശം കൊടുത്തുകൊണ്ടാകും നിയമം നടപ്പാക്കുക. ഇത് ലാബ് നടത്തിപ്പുകാര്‍ക്കും സഹായകമാകും.
അപ്പോള്‍, ഇപ്പറഞ്ഞ വസ്തുതകള്‍ മനസ്സില്‍ വച്ച് ഓരോ ആശുപത്രിയുടെയും ലാബിന്റെയും സൌകര്യവും ഫീസും മനസ്സിലാക്കി ചികിത്സയ്ക്കു പോയാല്‍ ഇനി ചൂഷണം ചെയ്തു, മണ്ടത്തരം പറ്റി തുടങ്ങിയ സ്ഥിരം നിലവിളികള്‍ ഇല്ലാതാക്കാം.
എന്തായലും, ആരോഗ്യരംഗത്ത് മറ്റൊരു മഹനീയ മാതൃക കൂടി ഇന്ത്യയ്ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലൂടെ കേരളം.
https://www.facebook.com/Malayalivartha

























