വനിതാ മതിലിൽ ചെന്നിത്തലയ്ക്ക് മറുപടിയുമായി മേഴ്സിക്കുട്ടിയമ്മ; ചെന്നിത്തല പുലമ്പുകയാണ്; എൻ എസ് എസ്സിലുള്ളവർ കൂട്ടത്തോടെ വനിതാ മതിലിൽ പങ്കെടുക്കും

വനിതാ മതിലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. പരിഭ്രാന്തി മൂത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വർഗീയ മതിലെന്ന് പിച്ചും പേയും പുലമ്പുന്നത്. പ്രതിപക്ഷ നേതാവിന് ചരിത്രം മാപ്പു കൊടുക്കില്ലെന്നും മന്ത്രി ആഞ്ഞടിച്ചു.
"ഒരു ചരിത്ര സംഭവമാണ് വനിതാ മതിൽ . ഇന്ത്യയില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത് . 652 കിലോ മീറ്ററില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അണിനിരക്കുന്ന വനിതാ മതില്‍ കേരളത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്.
പരശുരാമൻ മഴു എറിഞ്ഞിട്ടല്ല കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഉണ്ടായത് . അത് 200 വര്‍ഷങ്ങൾക്ക് മുൻപ് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും പല പല മഹത് വ്യക്തികളുടെയും ത്യാഗത്തിലൂടെയും കഠിനാധ്വാന്തയിലൂടെയും രൂപപ്പെട്ടതാണ്. ഈ ചരിത്ര സംഭവത്തില്‍ ഒരു കണ്ണിയാകാന്‍ കഴിഞ്ഞ അഭിമാനത്തിലാണ് ഞാന്‍.
"എന്‍എസ് എസ് സമുദായ സംഘടനയാണെങ്കിലും അതില്‍ വിവിധ പാര്‍ട്ടിക്കാരുണ്ട്. എന്‍എസ്എസ്സില്‍ നിന്ന് ഒരു വലിയ വിഭാഗം വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്. നേതൃവിഭാഗം നിലപാടെടുത്തെന്ന് കരുതി എല്ലാവരും അത് പിന്തുടരണമെന്നില്ല. എന്‍എസ് എസ് തന്നെ സമദൂരമാണ് പറയുന്നത്. എല്ലാ ജാതിമത വിഭാഗത്തില്‍ പെട്ടവരും ഇതില്‍ പങ്കെടുക്കുന്നുണ്ട്.സവര്‍ണ്ണ അവര്‍ണ്ണ വ്യത്യാസം മതിലിനില്ല.
ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണ്. സുപ്രീം കോടതി വിധി അവസരമായി കണ്ട് കേരളത്തിലെ ഫാസിസ്റ്റ് ശക്തികള്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ വനിതാ മതിലിന്റെ പശ്ചാത്തലം ശബരിമല തന്നെയാണ്.
ശബരിമല വിധിയെ ചോദ്യം ചെയത് കൊണ്ട് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഹിന്ദു ഏകീകരണമാണ് കൊണ്ടു വന്നത്. ആ ഹിന്ദു ഏകീകരണത്തെയാണ് നവ്വോത്ഥാന പ്രസ്ഥാനങ്ങള്‍ ചോദ്യം ചെയ്തത്. 194 സമുദായ സംഘടനകള്‍ ഫാസിസ്റ്റ് ശക്തികളുടെ ഈ ഐക്യത്തെ ചോദ്യം ചെയ്തു കൊണ്ടാണ് വനിതാ മതിലിനൊപ്പം കൂടിയത്. അതോടെ ഹിന്ദു ഐക്യമെന്ന വാദം പാടെ പൊളിഞ്ഞു. അത് മറയ്ക്കാനുള്ള ജാള്യതയാണ് 'വര്‍ഗ്ഗീയത, വിഭാഗീയത' എന്ന വാദത്തിനു പിന്നില്‍.
ഇനി ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ക്ഷണിച്ചിരുന്നങ്കില്‍ അവരെന്ത് പറയുമായിരുന്നു. ശബരിമലയില്‍ കയറാന്‍ മറ്റു സമുദായങ്ങളെ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തുന്നു എന്ന പറഞ്ഞേനേ. ഈ അപവാദങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയും കരുത്തും കേരളത്തിനുണ്ട്. വിശ്വാസത്തിന്റെ മറപിടിച്ച സ്ത്രീകളെ അവഹേളിക്കുന്ന ഒരു ശക്തിക്കും കേരളം മാപ്പു കൊടുക്കില്ലെന്നും വനിതാ മതില്‍ നല്‍കുന്ന പാഠമാണതെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന വനിതാ മതില്‍ ഇന്നുയരും. കാസര്‍ഗോടു മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് 620 കിലോമീറ്ററില്‍ മുപ്പത് ലക്ഷത്തോളം പേര്‍ മതിലില്‍ അണിചേരും.
ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും.
മതിലില്‍ അണിനിരക്കുന്നവര്‍ വൈകീട്ട് മൂന്നിന് ദേശീയപാതയില്‍ എത്തും. 3.45ന് റിഹേഴ്‌സല്‍. നാലിന് വനിതാമതില്‍ തീര്‍ക്കും. 4.15 വരെ തുടരും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ. മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.
മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്.
മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കും
ഇതുവരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാകും വനിതാമതിലിന്റെ വിജയവും സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 178 സാമൂഹിക സംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും ശ്രീകുമാര്‍ പറഞ്ഞു.31.15 ലക്ഷം വനിതകളാണ് മതില്‍ തീര്‍ക്കാന്‍ വേണ്ടതെന്ന് സമിതി പറയുന്നു.
https://www.facebook.com/Malayalivartha

























