മതിലുകള്‍ തകര്‍ക്കപ്പെടാനുള്ളത്; ഭീതിയുടെയും, സുരക്ഷയുടെയും അടയാളങ്ങളായി മാറിയ അതേ മതില്‍ക്കെട്ട് കേരളത്തെ നെടുകെപ്പിളര്‍ത്തി ഇന്നുയരുന്നു; ഈ മതിലു പറയുന്ന രാഷ്ട്രീയമാണ് ഇനി കേരളം ചര്‍ച്ചചെയ്യുക

മതിലുകള്‍ എന്നും വിഭജനത്തിന്റെ രാഷ്ട്രീയമാണെന്ന് ചരിത്രം നമുക്കു പറഞ്ഞുതരുന്നു. മതിലുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. അധിനിവേശത്തിന്റെ ചിഹ്നങ്ങളാണ് മതിലുകള്‍.
അധികാരം സംരക്ഷിക്കാന്‍ കെട്ടിയുയര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍, നല്കുന്ന സുരക്ഷിതത്വത്തിലാണ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത്. പിന്നീട് അധിനിവേശത്തിന്റെ കാലഘട്ടത്തിലും മതിലുകളായിരുന്നു ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാനും ശത്രുവിനെ കീഴ്‌പ്പെടുത്താനും ഒളിയിടമായി മാറിയത്. ഭീതിയുടെയും, സുരക്ഷയുടെയും അടയാളങ്ങളായി മാറിയ അതേ മതില്‍ക്കെട്ട് കേരളത്തെ നെടുകെപ്പിളര്‍ത്തി ഇന്നുയരുന്നു. ഈ മതിലിനിരുവശവും മുഴങ്ങുന്നത് ജാതിയുടെയും, വിശ്വാസങ്ങളുടെയും നിലവിളികളും പോര്‍വിളികളുമാണ്. മതിലുയരുന്നത് അധികാരത്തിന്റെ ഗര്‍വ്വിലും. ഈ മതിലു പറയുന്ന രാഷ്ട്രീയമാണ് ഇനി കേരളം ചര്‍ച്ചചെയ്യുക.
വനിതാ മതില്‍ ഉയരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മുഖ്യശില്‍പി പിണറായി വിജയന്‍ വെട്ടിത്തുറന്നുപറഞ്ഞു ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയമാണ് മതിലിനാധാരമെന്ന്. എല്ലാ നവോത്ഥാനവും ഉണരേണ്ടത് പൊളിച്ചെഴുത്തും, വിപ്ലവവുമാണെന്ന വര്‍ഗ സമരത്തിന്റെ സത്ത തന്നെയാണ് ഈ മുന്നേറ്റവുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അരികുപറ്റി കൂടെനിന്ന സമുദായ സംഘടനാനേതാക്കള്‍ ചിന്തിക്കണം, അവര്‍ പെട്ടത് സമര്‍ത്ഥമായ ഒരു രാഷ്ട്രീയക്കെണിയിലാണോ എന്ന്.
എല്ലാ സമുദായങ്ങളുടെയും അമരത്തിരിക്കുന്നവര്‍ക്ക് അവരുടെ വ്യവസായം സംരക്ഷിക്കാനും നിലനില്പിനും ഭരണവര്‍ഗ്ഗം കൂടെവേണം. ഇവിടെയും സര്‍ക്കാരിന്റെ ആദ്യവിജയം അവസരവാദികളായ സമുദായ നേതാക്കളെ ചാക്കിലാക്കാന്‍ കഴിഞ്ഞതിലാണ്. സമുദായ സംഘടനകളുടെ പെരുപ്പിച്ചു കാട്ടിയ എണ്ണത്തില്‍ സമരം കുറിക്കാന്‍ കഴിഞ്ഞത് അടുത്ത വിജയം. സമരത്തെ, പോരാട്ടത്തെ വനിതാമതിലെന്ന നവോത്ഥാന സങ്കല്പമാക്കിയത് തികഞ്ഞ രാഷ്ട്രീയ കൗശലം.
ഇവിടെയാണ് നമ്മള്‍ രാഷ്ട്രീയം തിരയേണ്ടത്. ശബരിമല യുവതീ പ്രവേശന വിഷയം കേരളത്തിലെ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുന്നുവെങ്കില്‍ അതില്‍ സര്‍ക്കാരിനുള്ള പങ്ക് ചില്ലറയല്ല. അതാണ് സി.പി.എം ആഗ്രഹിക്കുന്നതും. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കായ ദളിത്, പിന്നോക്ക വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ സി.പി.എം സമര്‍ത്ഥമായി കളിച്ചപ്പോള്‍ കരുനീക്കാനറിയാത്ത ബി.ജെ.പിയും പ്രതിപക്ഷവും പതറി.
വിശ്വാസി സമരത്തെ സവര്‍ണ്ണ സമരമാക്കി മാറുന്നതില്‍ പിണറായി വിജയിച്ചു. ദളിതരെയും, ആദിവാസികളെയും കൗശലം കൊണ്ട് ഒക്കത്തിരുത്തിയ പിണറായി, വെള്ളാപ്പള്ളിയെയും തുഷാറിനെയും വീശിയെടുത്തതോടെ പിന്നോക്കവിഭാഗങ്ങളുടെ പിന്തുണയുറപ്പിച്ചു എന്ന പ്രതീതിയുണ്ടായി.
ഈ വെള്ളാപ്പള്ളിയെയും, തുഷാറിനെയും, ബി.ഡി.ജെ.എസിനെയുമൊക്കെ വ്യക്തി കേന്ദ്രീകൃതമായി ഉയര്‍ത്തിക്കാട്ടി സമുദായത്തിന്റെ പ്രതീകമാക്കി മാറ്റിയത് ബി.ജെ.പി തന്നെയായിരുന്നു. അന്നു ചിന്തിച്ചിട്ടുണ്ടാവില്ല അവസരങ്ങള്‍ക്കുവേണ്ടി മറുകണ്ടം ചാടുന്നവരാണ് ഇവരൊക്കെയെന്ന്. കാലാകാലങ്ങളായി സി.പി.എമ്മില്‍ നിന്നകന്ന തീവ്രകമ്യൂണിസ്റ്റുകളും, ആക്ടിവിസ്റ്റുകളും മടങ്ങി പാര്‍ട്ടിയിലേക്കുവരാന്‍ ശബരിമല കാരണമായി. ഭരണപ്പിഴവുകളും, അഴിമതിയും, ബൂര്‍ഷ്വാവത്കരണവുമൊക്കെ ചര്‍ച്ചകളില്‍ നിന്നുമാറി. നവോത്ഥാനവും, വര്‍ഗസമരവും തിരികെക്കൊണ്ടുവരുന്നതില്‍ പിണറായി വിജയിച്ചു. മതില്‍ വിവാദമാകുമ്പോഴും, ശബരിമല വിശ്വാസി സമരത്തെ അധികാരത്തില്‍ അടിച്ചിരുത്തുമ്പോഴും യു.ഡി.എഫ് കാണാതെ പോയത് ഈ രാഷ്ട്രീയമായിരുന്നു. നിലപാടുകള്‍കൊണ്ട് വി.എസ് അച്യുതാനന്ദനെപ്പോലും പരിഹസിച്ചിരുത്താന്‍ പിണാറായിക്കു കഴിഞ്ഞു എന്നതാണ് രാഷ്ട്രീയ കൗശലം.
ശബരിമലയില്‍ യുവതികളെ കയറ്റുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതായിരുന്നു ലക്ഷ്യമെങ്കില്‍ വിടുവായത്തംകൊണ്ട് കടകംപള്ളി പറഞ്ഞപോലെ അതെന്നേ ആകാമായിരുന്നു. പോലീസും, ഭരണവുമുള്ളപ്പോള്‍ വിശ്വാസികളുടെ നാമജപം കൊണ്ടുമാത്രം തടുക്കാനാകില്ല അത്തരം നീക്കങ്ങളെ. ശബരിമല യുവതീപ്രവേശനം സി.പി.എം രാഷ്ട്രീയായുധമാക്കി. നവോത്ഥാനവും, വര്‍ഗസമരവും സവര്‍ണ്ണ ജാതി ചിന്തകളുമൊക്കെ നട്ടുവളര്‍ത്തി കീഴാളനെ തിരിച്ചു നിര്‍ത്തി.
തമ്പ്രാക്ക•ാരോടു പൊരുതി കീഴാള ബലത്തില്‍ കമ്യൂണിസം കേരളത്തില്‍ നട്ടുവളര്‍ത്തിയ അതേ ജാലവിദ്യ. അതുതന്നെയാണ് പിണറായി പരീക്ഷിക്കുന്നതും. അന്ന് കീഴാള സമരങ്ങളെ ബഹുജന സമരങ്ങളാക്കി വളര്‍ത്തി, സ്വപ്നംവിറ്റു പാര്‍ട്ടിയുണ്ടാക്കി. ഇന്നും വിതയ്ക്കുന്ന നവോത്ഥാന വിത്തുകള്‍ ഇത്തരം ചിന്തകളുടെ പച്ചയായ മാര്‍ക്കറ്റിംഗാണ്. കോര്‍പറേറ്റ് ബുദ്ധിയില്‍ രാഷ്ട്രീയം ജ്വലിപ്പിക്കുന്ന കാഴ്ച. ഈ മതില്‍ പറയുന്നതും ഇത്തരം ഓര്‍മ്മപ്പെടുത്തലുകളാണ്.
https://www.facebook.com/Malayalivartha

























