പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമുദായ നേതാവായി അധ:പ്പതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍.എസ്.എസിന്റെ ഫത്വയ്ക്ക് അനുസരിച്ചാണ് പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമുദായ നേതാവായി അധ:പ്പതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായ സംഘടനകളുടെ ഫത്വയ്ക്ക് അനുസരിച്ചല്ല പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്റെ പൊതുനേതാവായി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. സുപ്രീംകോടതി വിധിയെ ആദ്യം എതിര്‍ത്തത് എന്‍.എസ്.എസ് മാത്രമാണ്. അവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും കോടയേരി ആരോപിച്ചു.
സി.പി.എം ഒരിക്കലും ഒരു സമുദായ സംഘടനയുടെയും ഓഫീസുകള്‍ കയറിയിറങ്ങുകയോ അവരെ പ്രീണിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്‍.എസ്.എസ് പറയുന്നതിന് അനുസരിച്ചാണ് പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വനിതാ മതില്‍ വര്‍ഗീയതക്കെതിരായ മതിലാണ്. എന്‍ എസ് എസ് വനിതാ മതിലിനൊപ്പം നില്‍ക്കേണ്ടിയിരുന്നു. സമുദായ സംഘടനകളോട് വൈര്യനിരാതന നിലപാടില്ലെന്നും എന്‍ എസ് എസുമായി ചര്‍ച്ചക്ക് തയ്യാറെന്നും കോടിയേരി നിലപാട് വ്യക്തമാക്കി. വനിതാ മതിലിന് ശേഷവും നവോത്ഥാന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ടെങ്കിലും സിപിഎമ്മിനാണ് ഏകോപന ചുമതല. വനിതാ മതില്‍ ശബരിമല യുവതീ പ്രവേശത്തിന്റെ റഫറണ്ടമല്ലെന്നും കോടിയേരി വ്യക്തമാക്കി. മതില്‍ സര്‍ക്കാരിന്റേതല്ല. വിവിധ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുന്നു. പി.ആര്‍.ഡി വഴി മതിലിന് സര്‍ക്കാര്‍ പ്രചാരണം നല്‍കിയതില്‍ തെറ്റില്ല. വനിതാ മതിലിന് ചെലവ് വഹിക്കുന്നത് സര്‍ക്കരല്ല സാമൂഹ്യ സംഘടനകളാണെന്നും കോടിയേരി വ്യക്തമാക്കി. യുവതീപ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്ത ചെന്നിത്തല എന്‍.എസ്.എസ് നാമജപവുമായി തെരുവിലിറങ്ങിയതോടെയാണ് നിലപാട് മാറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ട്. അതാണ് കോടിയേരിയും പറയുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്‍.എസ്.എസിന്റെ പിന്തുണയോടെ നേതാവായ ആളാണ്. അവരുടെ പിന്തുണയോടെയാണ് സ്ഥാനമാനങ്ങള്‍ നേടിയതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് കൂടുതല്‍ പ്രതിരോധത്തിലായി. എന്‍.എസ്.എസിന്റെ പിന്തുണയോടെയാണ് പ്രതിപക്ഷനേതാവ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താക്കോല്‍ സ്ഥാനത്ത് എത്തിയത്. താക്കോല്‍സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായിരുന്നു അന്ന് ജി.സുകുമാരന്‍ നായരുടെ ആവശ്യം.
https://www.facebook.com/Malayalivartha

























