വഴിയൊരുക്കിയത് ഫേസ് ബുക്ക് കൂട്ടായ്മ... നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയ്ക്ക് സര്‍ക്കാരും പോലീസും വെള്ളവും വളവും നല്‍കിയപ്പോള്‍ എല്ലാം പൂര്‍ത്തിയായി; ഒരു നാടിനെ മുള്‍ മുനയില്‍ നിര്‍ത്തിയ രഹസ്യ അജണ്ട ഇങ്ങനെ

ശബരിമലയില്‍ പരസ്യമായി യുവതികളെ കയറ്റി നാണം കെട്ടപ്പോള്‍ വിജയിച്ചത് ആളും ആരവവുമില്ലാതെയുള്ള രഹസ്യ നീക്കം. യുവതികളെ തേടിയുള്ള 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇരുവരും ഒന്നിച്ചത്. വീട്ടുകാര്‍ക്കുപോലും പിടികൊടുക്കാതെ കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവില്‍ക്കഴിഞ്ഞ കനകദുര്‍ഗ, പുറംലോകത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഇടതുപക്ഷ അനുഭാവികളുടെ ഈ ഗ്രൂപ്പിലൂടെയാണ്.
സി.പി.എം.എല്‍. മുന്‍ പ്രവര്‍ത്തകനും ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ ശ്രേയസ് കണാരനും ഹരിയാണയില്‍ താമസിക്കുന്ന സീനയും ചേര്‍ന്ന് നവംബറിലാണ് ഗ്രൂപ്പ് ആരംഭിച്ചത്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലാത്ത കനകദുര്‍ഗയ്ക്ക് സുഹൃത്തിലൂടെയാണ് ഇവരുടെ നമ്പര്‍ ലഭിച്ചത്. ഡിസംബര്‍ പകുതിയോടെ ബിന്ദുവും ഗ്രൂപ്പിലെത്തി. പത്തുസ്ത്രീകളും ഒപ്പം പോകാന്‍ തയ്യാറുള്ള പുരുഷന്‍മാരും ചേര്‍ന്ന് സംഘം രൂപവത്കരിച്ചു. എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. മനിതി സംഘത്തിനൊപ്പം പല ഭാഗങ്ങളില്‍നിന്നായി ശബരിമല കയറാനായിരുന്നു പദ്ധതി.
മലകയറാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടശേഷം ബിന്ദുവിനോടും കനകദുര്‍ഗയോടും ശബരിമലകയറാന്‍ സഹായിക്കാമെന്ന് പോലീസ് വാഗ്ദാനംചെയ്തതായി ശ്രേയസ് 'മാതൃഭൂമി'യോട് പറഞ്ഞു. അയല്‍സംസ്ഥാനത്ത് ഒളിവിലായിരുന്നു ഇരുവരും.
ബുധനാഴ്ച വീണ്ടും ശബരിമല കയറിയ ഇവര്‍ക്കൊപ്പം നാല് പുരുഷന്‍മാരും പോലീസുകാരും ഉണ്ടായിരുന്നു. ഈ ശ്രമം പാളിയിരുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച വീണ്ടും കയറാനായിരുന്നു നീക്കം.
ഭീഷണികളെത്തുടര്‍ന്ന് തന്റെ കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്ന് ശ്രേയസ് പറഞ്ഞു. കോടതിവിധി നടപ്പാക്കി കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം. പറവൂരുള്ള അമ്മയും മകളും, പാലക്കാട്ടുകാരിയായ ഐ.ടി. ഉദ്യോഗസ്ഥ എന്നിവരുള്‍പ്പെടെ മുപ്പതോളം യുവതികള്‍ മലകയറാന്‍ സന്നദ്ധരായി രംഗത്തുണ്ട്. എന്നാല്‍, ഇത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രേയസ് വ്യക്തമാക്കി.
അതേസമയം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനംനടത്തിയപ്പോള്‍, പോലീസിന്റെ നീക്കവും വിജയിച്ചു. മുമ്പ് സ്ത്രീകള്‍ ദര്‍ശനത്തിന് ശ്രമിച്ചപ്പോള്‍ മുന്‍കൂട്ടി അറിയിച്ചതും മാധ്യമങ്ങളിലൂടെ അക്കാര്യം പരസ്യമാവുകയും ചെയ്തതാണ് പ്രതിഷേധം രൂക്ഷമാക്കിയത്. യുവതികള്‍ക്ക് മടങ്ങേണ്ടിയും വന്നു. എന്നാല്‍ ഇത്തവണ വിവരങ്ങളൊന്നും ചോര്‍ന്നു പോകാതെയുള്ള ആസൂത്രണം നടന്നു. ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പ്രതിഷേധങ്ങളൊന്നുമില്ലാതെ മലചവിട്ടാനുമായി.
ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ മുപ്പതിനാണ് ബിന്ദുവും കനകദുര്‍ഗയും പോലീസിനെ സമീപിച്ചത്. വനിതാ മതില്‍നടക്കുന്ന ബുധനാഴ്ച പോലീസ് ഇതിനായി സമയംനല്‍കി. ദര്‍ശനത്തിന് പുലര്‍ച്ചെ സമയം തിരഞ്ഞടുത്തത് പോലീസ് ഉന്നതതലങ്ങളിലെ വിശദമായ ആലോചനകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവിലാണ്. വനിതാമതിലുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ശ്രദ്ധതിരിഞ്ഞ സമയം പോലീസ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുലര്‍ച്ചെ സമയം തിരഞ്ഞെടുത്തതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. സുരക്ഷയൊരുക്കാന്‍ കത്തുനല്‍കിയതും സൗകര്യങ്ങളൊരുക്കാമെന്ന് ഉറപ്പുനല്‍കിയതും പോലീസും യുവതികളും അതിരഹസ്യമായി സൂക്ഷിച്ചു.
എറണാകുളം ജില്ലയില്‍നിന്നാണ് പുലര്‍ച്ചെ കനകദുര്‍ഗയും ബിന്ദുവും ഉള്‍പ്പെടുന്ന സംഘം പന്പയിലെത്തിയത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഉന്നതരെമാത്രം അറിയിച്ചായിരുന്നു യുവതികളെത്തിയത്. സന്നിധാനത്ത് ഡി.വൈ.എസ്.പി.മാര്‍ക്കുപോലും വിവരം അറിയുമായിരുന്നില്ല. പമ്പയിലെ സ്‌കാനര്‍ പരിശോധനയും ഒഴിവാക്കി. യൂണിഫോം ഒഴിവാക്കി മഫ്തിയിലായിരുന്നു പോലീസ് അകമ്പടി. കറുത്തവേഷം ധരിച്ച മഫ്തി പോലീസ് സുരക്ഷയൊരുക്കി. ഈ പോലീസുകാരെയും വിവരം ധരിപ്പിച്ചത് അവസാന സമയത്താണ്.
സന്നിധാനത്തെത്തിയ ഇരുവരെയും ദേവസ്വം ജീവനക്കാരും മറ്റും പ്രവേശിക്കുന്ന മാര്‍ഗത്തിലൂടെയാണ് ദര്‍ശനത്തിനെത്തിച്ചത്. ഒരു ഐ.ജിയുമായി ബന്ധപ്പെട്ടവരാണെന്ന് ധരിപ്പിച്ചാണ് ജീവനക്കാര്‍ക്കുള്ള ഗേറ്റ് തുറന്നുകൊടുത്തത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പോലീസ് മുന്‍കൂട്ടി ആസൂത്രണംചെയ്തിരുന്നതാണെന്നാണ് സൂചന. സന്നിധാനത്തെത്തിയ ഇരുവരെയും സംഘത്തെ അവിടയുണ്ടായിരുന്ന ഭക്തര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളൊന്നുമുണ്ടായില്ലെന്നും പോലീസ് പറയുന്നു. ഇവര്‍ ദര്‍ശനത്തിനായി എത്തിയതുമുതല്‍ക്കുള്ള ദൃശ്യങ്ങളെല്ലാം പോലീസ് വീഡിയോയില്‍ ചിത്രീകരിച്ചു.
ദര്‍ശനത്തിനുശേഷം തെക്കെഭാഗത്തുകൂടി താഴേക്ക് ഇറങ്ങിയ യുവതികളെ ബെയ്‌ലിപാലം വഴി ജ്യോതിമേടിന് സമീപം എത്തിച്ചു. ചന്ദ്രാനന്ദന്‍ റോഡ് വഴി മരക്കൂട്ടത്ത് കൊണ്ടുവന്നശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് പമ്പയിലെത്തിച്ചത്.
തുടര്‍ന്ന് അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടില്‍ രാവിലെ പത്തോടെ എത്തി. യുവതികള്‍ എത്തിയതറിഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകരടക്കം എത്തിയിരുന്നു. വിശ്രമിച്ചശേഷം ഉച്ചയ്ക്ക് 12.15ന് പോലീസ് അകമ്പടിയോടെ യുവതികള്‍ പോലീസ് ജീപ്പില്‍ തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോയി. പ്രതിഷേധം ഉണ്ടാകുമെന്നതിനാല്‍ ഇടറോഡുകളിലൂടെയാണ് ഇവരെ കൊണ്ടുപോയത്. പിന്നാലെ വീട്ടുകാരും ഇവിടെനിന്നുമാറി. തുടര്‍ന്ന് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ബിന്ദു സുഹൃത്താണെന്നും ഫോണില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടതിനാലാണ് വീട്ടില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കിയതെന്നും വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























