സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നു, പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാൻ പാടില്ല ; ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളി കേന്ദ്രമന്ത്രി രംഗത്ത്

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രംഗത്ത്. ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളിയാണ് രാം വിലാസ് പാസ്വാൻ രംഗത്തെത്തിയത്. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചു കൂടെന്നും പസ്വാന്‍ ചോദിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിക്കാനാകില്ല. ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. വിധി മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ ബി ജെ പി ചിലപ്പോള്‍ എതിര്‍ത്തിട്ടുണ്ടാകാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. രണ്ട് യുവതികളെങ്കിലും കോടതി വിധിക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തോ ? നമ്മള്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവേയെക്കുറിച്ച് സംസാരിക്കുന്നു. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ ഒരു വേര്‍തിരിവ് ഉണ്ടാകരുതെന്നും പസ്വാന്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെപ്പറ്റിയും പസ്വാന്‍ പ്രതികരിച്ചു. രാമക്ഷേത്ര വിഷയത്തില്‍ എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധി പാലിക്കണമെന്നും വിധി വരുന്നത് വരെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും പസ്വാന്‍ പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും ഓര്‍ഡിനസ് വെണമെന്ന ആവശ്യത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും പസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചത്. സ്ത്രീകൾക്ക് ശബരിമലയില്‍ കയറാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. പുരുഷന്മാർ ശുദ്ധരും സ്ത്രീകൾ അശുദ്ധരും ആണെന്ന തരത്തിലുള്ള ചിന്തകൾ പ്രതിലോമകരമാണെന്ന് ഉദിത് രാജ് പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായി തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശം ലഭിച്ചതിനെ അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്‍ ജന്മമെടുക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാനമൊട്ടാകെ ബി.ജെ.പി വ്യാപക അക്രമവും പ്രതിഷേധവും അഴിച്ചുവിടുമ്പോഴാണ് ബിജെപി നേതാക്കളുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്.
മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്.
അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
അതേസമയം ,ശബരിമല യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച് കതറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റിലെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ ശാസന. ലോക്സഭയില്‍ എംപിമാര്‍ ബാഡ്ജ് കൈമാറിയപ്പോഴാണ് സോണിയ തടഞ്ഞത്. യുവതി പ്രവേശത്തിനെതിരെ കേരളത്തില്‍ കോണ്ഗ്രസസ് കരിദനം ആചരിച്ചതിനെ പിന്തുണച്ചാണ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു കേരളത്തില്‍നിന്നുള്ള ഒരു എംപി മറ്റ് എംപിമാര്‍ക്ക് ബാഡ്ജ് കൈമാറുമ്ബോള്‍ സോണിയ ശ്രദ്ധിച്ചു. അവര്‍ ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എംപിമാരെ സോണിയ ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha



























