കോളജ് കാലത്ത് നക്‌സലൈറ്റായി,കുടുംബത്തെ വെല്ലുവിളിച്ച് അന്യസമുദായക്കാരനെ വിവാഹം കഴിച്ചു... ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ച ബിന്ദുവിന്റെ ഭൂതകാലമിങ്ങനെ...

2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ചത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടത്തിനും മണ്ഡലകാലത്തും നടതുറന്നപ്പോള്‍ വിവിധ സ്ത്രീകള്‍ ശബരിമലയില്‍ കയറാനെത്തുകയും സംഘപരിവാര്‍ അനുകൂലികള്‍ അവരെ തടയുകയും ചെയ്തു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇരുവരും ദർശനം സാധ്യമാക്കി മടങ്ങിയത്.
പത്തനംതിട്ട പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണിയുടെ അഞ്ചു മക്കളില്‍ ഇളയവളായ ബിന്ദുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത് ബിന്ദുവിനു താല്‍പര്യം നക്‌സലൈറ്റ് ആദര്‍ശങ്ങളിലായിരുന്നു. പഠിക്കാന്‍ സമര്‍ഥയായതു കൊണ്ട് മികച്ച ജോലിയും നേടി. ഒരുവട്ടം തെരഞ്ഞെടുപ്പിലും മത്സരിച്ചു. കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണു ബിന്ദു നക്‌സലൈറ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയത്.
മുന്‍പ് സിപിഐ എംഎല്ലിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ബിന്ദു. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹരിഹരനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. 20 വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍നിന്ന് ഭര്‍ത്താവിനൊപ്പം കൊയിലാണ്ടി പൊയില്‍ക്കാവിലേക്ക് താമസം മാറി. കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. പുറത്തും ക്ലാസുകളെടുക്കുന്നുണ്ട്. ഭര്‍ത്താവ് ഹരിഹരന്‍ എല്‍ഐസി ഏജന്‍റാണ്. പൊയില്‍ക്കാവില്‍ റെയിമെയ്ഡ് ഷോപ്പും നടത്തുന്നുണ്ട്. ഇടതു ആഭിമുഖ്യമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹരിഹരന്‍ യുവജനവേദി മുന്‍ ജില്ലാ സെക്രട്ടറിയാണ്. രണ്ടുപേരും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല.
പത്തനംതിട്ട പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണിയുടെ അഞ്ചു മക്കളില്‍ ഇളയവളാണ് ബിന്ദു. പഠനത്തില്‍ സമര്‍ഥ. പ്രമാടം നേതാജി ഹൈസ്കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിന്ദു സിപിഐ (എംഎല്‍) സംസ്ഥാന കമ്മറ്റി അംഗമായിരിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് ബിന്ദുവിന്റെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് വീട്ടുകാരുമായി അടുക്കുന്നത്. 24ന് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വീട്ടിലെത്തി പ്രതിഷേധിക്കുമ്പോഴാണ് ബിന്ദു ശബരിമലയിലേക്ക് പോകുന്ന വിവരം അമ്മ അമ്മിണി അറിഞ്ഞത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് കനകദുര്‍ഗയും ബിന്ദുവും പരിചയപ്പെടുന്നത്. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയാണ് അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. അതേ സമയം ശബരിമലയില്‍ തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നില്‍ യാതൊരു സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് അഡ്വ.ബിന്ദുവും കനകദുര്‍ഗയും ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
പൊലീസ് തങ്ങളെ ഉപകരണമാക്കിയതല്ല, പകരം തങ്ങള്‍ പൊലീസിനെ ഉപകരണമാക്കുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു. അന്ന് മടങ്ങേണ്ടി വന്നപ്പോള്‍ തീരുമാനിച്ച് ഉറപ്പിച്ചതാണ് – ഞങ്ങള്‍ ശബരിമലയില്‍ കയറിയിരിക്കും എന്ന കാര്യം.
തങ്ങള്‍ പുറപ്പെടുന്ന കാര്യം മുന്‍കൂട്ടി പൊലീസിനെ അറിയിച്ചില്ല. പമ്പയിലെത്തിയ ശേഷമാണ് പൊലീസിനെ സമീപിച്ചത്. രണ്ട് എസ് പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനത്തിന് പൊലീസ് പിന്തുണ നല്‍കി. മറ്റ് ഭക്തര്‍ക്കൊപ്പമാണ് മല ചവുട്ടിയത്. ആരും എതിര്‍ത്തില്ല. പലരും പ്രചരിപ്പിക്കുന്നത് പോലെ ആംബുലന്‍സിലല്ല സന്നിധാനത്തേയ്ക്ക് പോയത്. പമ്പയില്‍ നിന്ന് നടന്നാണ് കയറിയത്. നേരത്തെ മാവോയിസ്റ്റ് അനുഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയുടേയും ഭാഗമല്ല. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നും കനകദുര്‍ഗ പറഞ്ഞു.
https://www.facebook.com/Malayalivartha



























