പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു; എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ടവർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ ജനുവരി രണ്ടിന് മലപ്പുറം സ്വദേശികളായ കനക ദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തി. ബിന്ദുവും കനക ദുര്‍ഗയും കയറിയതിന് പിന്നാലെ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ഈ അവസരത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി രണ്ടു സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത് എന്ന് ശാരദക്കുട്ടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ശാരദ കുട്ടിയുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഇപ്പോൾ ഈ തെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും നേർക്ക് ഒരസഭ്യവും പറയാതെ രണ്ടു സ്ത്രീകൾ മലയിൽ കയറിയിറങ്ങിയപ്പോൾ നടന്നത്?
"ഈയാൾക്കൂട്ടങ്ങൾ എപ്പോഴാണുണ്ടായത്? പട്ടിണി കിടക്കുന്നത് സദാചാരമാണോ? കീറത്തുണിയുമായി ജീവിക്കുന്നത് സദാചാരമാണോ? അങ്ങനെയൊക്കെ ജീവിച്ചപ്പോൾ സദാചാരത്തെ പറ്റി ആരും വേവലാതിപ്പെട്ടു കണ്ടില്ലല്ലോ"
സദാചാരത്തിന്റെ കാവലാളു കളിക്കുന്ന സമുദായത്തിന്റെ ഇരട്ടനയത്തിനെതിരെ ഉറൂബിന്റെ അമ്മിണി പൊട്ടിത്തെറിച്ചതിങ്ങനെയാണ്.
പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു. എല്ലാ കടത്തിനുമുണ്ട് ഒരവസാനം. കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവിൽ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങൾ അവസാനിക്കൂ.
രണ്ടുമല്ലാത്ത ഒരു പാകത്തേക്കാൾ നല്ലത് ഒരു യുദ്ധമാണ്. ഒന്നു തീർച്ചപ്പെടുമെന്ന് ഉറപ്പാണല്ലോ.ഞാനല്ല പറഞ്ഞത്, മികച്ച മനുഷ്യനായിരുന്ന ഉറൂബ് തന്റെ ഏറ്റവും മികച്ച സ്ത്രീകളിലൊരാളായ ശാന്തയെക്കൊണ്ട് പറയിച്ചതാണ്. വലിയ മനുഷ്യ സങ്കൽപങ്ങളുണ്ടായിരുന്നവരുടെ, സ്ത്രീകളെ ഏറ്റവും മികച്ച മനുഷ്യ മാതൃകകളായി കണ്ടവരുടെ നാടായിരുന്നു കേരളം. എന്നും ശാരദക്കുട്ടി പ്രതികരിച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ കണ്ണൂർ പുതിയതെരുവിൽ പ്രവർത്തിക്കുന്ന ബി.ജെ.പി ഓഫീസിന് തീയിട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകന് പൊള്ളലേറ്റിട്ടുണ്ട്. മൂപ്പൻപാറ സ്വദേശി സുരേഷിനാണ് പൊള്ളലേറ്റത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ 2 പേരാണ് ഓഫീസിന് തീവച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് പൊലീസിനോട് പറഞ്ഞു. വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 140 പ്രതികളാണ് മൊത്തം. കണ്ണൂർ, തലശ്ശേരി, വളപട്ടണം,പയ്യന്നൂർ കുടിയാന്മല, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളുള്ളത്. ഇതിൽ കണ്ണൂർ പൊലീസ് സബ്ഡിവിഷനിൽ വിവിധ കേസുകളിൽപെട്ട 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23പേരെ കോടതി റിമാന്റ് ചെയ്തു.
തളിപ്പറമ്പ് പൊലീസ് ഡിവിഷനിൽ കീഴിൽ തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിൽ ആറ് പേർ അറസ്റ്റിലായി. ഇവിടെ രാത്രി കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരി പൊലീസ് വിവിധ അക്രമ സംഭവങ്ങളിലായി 10 കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വേണ്ടി അക്രമ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























