ഹര്‍ത്താലുകള്‍ നിരോധിക്കണം ; സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജി പറയുന്നു.
സംഘ പരിവാരം നടത്തിയ ഹര്‍ത്താലിന്റെ വിശദാംശങ്ങള്‍ ഹര്‍ജിയിലുണ്ട്. മാധ്യമങ്ങള്‍ ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്ത നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസ് ഇന്ന് പരിഗണിക്കും.
അതേസമയം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി. ജില്ലയുടെ കിഴക്കന്‍ മേഖലയായ ആലുവ, പെരുമ്ബാവൂര്‍, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ആലുവാ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളിലും പെട്ട 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പറവൂര്‍ വടക്കേക്കരയില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായപ്പോള്‍ ആലാങ്ങാട്ടും ഫറവൂരും സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും അതിക്രമങ്ങള്‍ നടന്നു.
സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരികള്‍ കടകളടച്ചിട്ടു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് കൊച്ചി ബ്രോഡ് വേയിലെത്തി വ്യാപാരികള്‍ക്ക് പിന്തുണയറിയിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി.
ഹർത്താലിൽ സംസ്ഥാനത്ത് വാഹനങ്ങളെയും,വ്യാപാരസ്ഥാപനങ്ങളെയും തകർത്തവരിൽ നിന്നും നഷ്ടപരിഹാരം വാങ്ങാനാണ് നീക്കം. പൊതുമുതൽ നശീകരണം തടയൽ നിയമം മുഖേന അറസ്റ്റ് ചെയ്തവരാണ് ഇത്തരത്തിൽ കാശ് കെട്ടിവയ്‌ക്കേണ്ടി വരിക. ഇത്തരം കേസുകളിൽ കോടതികളിൽ നിന്നും ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടപരിഹാര തുക കെട്ടിവച്ചേ മതിയാവൂ. കെ.എസ്. ആർ.ടി.സിയുടെ നൂറിൽപ്പരം ബസുകളാണ് അക്രമികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകർത്തത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനത്തിന് ഉണ്ടായത്. ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ പൊലീസിന് എളുപ്പത്തിൽ ഇവരെ പിടികൂടാനാവും.
അതേസമയം അക്രമികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ആൽബം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ മാസപൂജയ്ക്ക് നടതുറന്നപ്പോൾ അക്രമം അഴിച്ച് വിട്ട സംഘപരിവാർ പ്രവർത്തകരെ പിടികൂടാൻ ആൽബം വഴി പൊലീസിന് സാധിച്ചിരുന്നു. ഇത്തരത്തിൽ ഹർത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങൾ ശേഖരിച്ച് ജില്ലാതലത്തിൽ പട്ടിക തയ്യാറാക്കാനാണ് പൊലീസ് തീരുമാനം. ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ ഇക്കൂട്ടരെ പിടികൂടാൻ സ്‌പെഷൽ ഡ്രൈവ് ഇതിനകം തന്നെ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവരെ പിടികൂടി അവരുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിക്കാനാണ് പൊലീസ് നീക്കം.
സംസ്ഥാനത്ത് 2018 ലെ ഹർത്താൽ നിരക്ക് ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്നതാണ്. ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി ആയിരുന്നു. 26 ഹര്‍ത്താലുകള്‍ അവര്‍ നടത്തിയപ്പോള്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തലസ്ഥാനം കണ്ടത് രണ്ടു ഹര്‍ത്താലുകള്‍. യുഡിഎഫ് 23 ഹര്‍ത്താലുകളുമായി തൊട്ടു പിന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് 15 ഹര്‍ത്താല്‍ നടത്തിയും വ്യാപാരി വ്യവസായികള്‍ 11 ഹര്‍ത്താലുകള്‍ നടത്തിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
https://www.facebook.com/Malayalivartha



























