യുവതീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് കോൺഗ്രസ് എം.പി.മാർ ഉന്നയിക്കില്ലെന്ന് പാർലമെൻററി പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് കോൺഗ്രസ് എം.പി.മാർ ഉന്നയിക്കില്ലെന്ന് പാർലമെൻററി പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ. ഓർഡിനൻസ് വേണമെന്ന് കോൺഗ്രസ് ഒരിക്കലും ആവശ്യപ്പെട്ടില്ലെന്നും, പാർലമെന്റ് സമ്മേളിക്കുമ്പോൾ എങ്ങനെയാണ് ഓർഡിനൻസ് കൊണ്ടുവരാനാവുകയെന്നും കേന്ദ്രസർക്കാർ ലോക്‌സഭയിലും രാജ്യസഭയിലും നിയമനിർമാണമുണ്ടാക്കി പ്രശ്നം പരിഹരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ കേന്ദ്രനേതൃത്വത്തിൽനിന്ന് മാർഗനിർദേശം കിട്ടിട്ടുണ്ടെന്നും . അതിനനുസരിച്ചു മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.അതേ സമയം പ്രധാനമന്ത്രിയെ കാണണമെന്ന എം.പി.മാരുടെ ആവശ്യത്തോട് സംസ്ഥാനനേതൃത്വം വിയോജിച്ചു. അയോധ്യ പ്രശ്നത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യത്തെ കോൺഗ്രസ് എതിർക്കുന്നതിനാൽ ശബരിമല കാര്യത്തിൽ അതേ ആവശ്യം ഉന്നയിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഹൈക്കമാൻഡിന്റേത്. ശബരിമല സംബന്ധിച്ച സുപ്രീംകോടതിവിധി സംസ്ഥാന സർക്കാർ തിടുക്കംകൂട്ടി നടപ്പാക്കുകയാണെന്ന് കുറ്റപ്പെടുത്തി സംസ്ഥാനത്ത് യു.ഡി.എഫ്. സമരപാതയിലാണ്. കേരളത്തിൽനിന്നുള്ള യു.ഡി.എഫ്. എം.പി.മാർ ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചു.
അടുത്തപടിയായി പ്രധാനമന്ത്രിയെക്കണ്ട് ആചാര സംരക്ഷണത്തിന് ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചില എം.പി.മാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതിഷേധമുയരുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ശബരിമലയുടെ കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ ബി.ജെ.പി. സർക്കാരിനോട് ആവശ്യപ്പെടുന്ന കോൺഗ്രസ് അയോധ്യ പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നതിനെ എങ്ങനെ എതിർക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ന്യൂനപക്ഷങ്ങളുടെ എതിർപ്പിന് കാരണമാകുന്ന ഈ പ്രശ്നത്തിലെ രാഷ്ട്രീയാപകടം തിരിച്ചറിഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് അപ്പോൾതന്നെ ഇടപെട്ടു. പ്രധാനമന്ത്രിയെ കാണുന്ന കാര്യമൊക്കെ ഹൈക്കമാൻഡുമായി ആലോചിച്ചേ തീരുമാനിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലിംഗസമത്വമെന്ന തത്ത്വം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പാർട്ടിക്ക് സ്ത്രീസമത്വം മുൻനിർത്തിയുള്ള ശബരിമല വിധി എതിർക്കാനാകില്ലെന്നാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ നിലപാട്. സോണിയാഗാന്ധിയും രാഹുലും ഈ നിലപാട് മുന്നോട്ടുവെക്കുമ്പോൾതന്നെ ശബരിമലയിൽ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്ന പ്രത്യേകത ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി നടപ്പാക്കുന്നതിനെതിരേ രംഗത്തുവരാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് അനുമതിനൽകിയത്.
ശബരിമല പ്രശ്നത്തിൽ യു.ഡി.എഫിലെ കക്ഷികൾ ഏകാഭിപ്രായത്തിലാണ്. കേരളത്തിൽ ഈ നിലപാടല്ലാതെ മറ്റൊന്നെടുക്കാനാകില്ലെന്ന വിലയിരുത്തലാണ് മുന്നണിക്ക്. യുവതീപ്രവേശത്തെ അനുകൂലിച്ചാൽ മുന്നണിക്കുവേരോട്ടമുള്ള സാമുദായികവിഭാഗങ്ങളിൽനിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്നും ബി.ജെ.പി.ക്ക് അതിന്റെ ഗുണം കിട്ടുമെന്നുമാണ് വിലയിരുത്തൽ. അടുത്ത മണ്ഡലകാലത്തിനുമുമ്പേ പുതിയ കേന്ദ്രസർക്കാർ വരുമെന്നതിനാൽ ശബരിമലകാര്യത്തിൽ നിയമനിർമാണം അപ്പോൾ ആലോചിച്ചാൽ മതിയല്ലോയെന്നാണ് നേതാക്കളുടെ നിലപാട്.
ആക്‌ടിവിസ്‌റ്റുകളായ രണ്ട് പേർ ശബരിമലയിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾ നടന്ന സാഹചര്യത്തിൽ അടിയന്തര യു.ഡി.എഫ്. യോഗം ശനിയാഴ്ച ചേരും. ഈ ചർച്ചയിൽ ഓർഡിനൻസ് വേണമെന്ന ആവശ്യം സംബന്ധിച്ച് തീരുമാനമെടുക്കും. കേന്ദ്രനേതൃത്വവുമായി ആലോചിച്ചാണ് സംസ്ഥാനത്ത് ശബരിമല വിഷയത്തിൽ നിലപാടെടുത്തത്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോൺഗ്രസ് എം.പി.മാരെ സോണിയാഗാന്ധി ശാസിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























