അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം... പിണറായിയുടെ ലക്‌ഷ്യം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും; പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ ദേശീയ നേതാക്കളെ എത്തിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി നേതൃത്വം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധമാണ് തീരുമാനിച്ചിരിക്കുന്നത്.ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ഡിജിപി അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ സിപിഎം-ആര്‍എസ്‌എസ് വ്യാപക അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടയിലാണിപ്പോൾ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും പോലീസ് സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡി പിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്.
അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കെ.സുരേന്ദ്രന്റെ ഫേസ്ബുക് കുറിപ്പിലൂടെ...
കണ്ണൂരിൽ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണ്. ബി. ജെ. പി ജില്ലാസെക്രട്ടറിയും മുൻ തലശ്ശേരി നഗരസഭാ കൗൺസിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി. പി. എം ക്രിമിനലുകൾ അക്രമിച്ച് നിശ്ശേഷം തകർത്തത്. ഭാര്യക്കും മകൾക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം ശ്രീ. വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂർ വിഭാഗ് സംഘചാലക് ശ്രീ. സി. ചന്ദ്രശേഖരന്റെ വീട് പൂർണ്ണമായും ബോംബെറിഞ്ഞു തകർത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. നിരവധി വീടുകളും പാർട്ടി ഓഫീസുകളും വീടുകളും തകർത്തു. പലയിടത്തും എസ്. ഡി. പി. ഐ പ്രവർത്തകരും സി. പി. എമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാർ പ്രവർത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവർത്തകരെ ജയിലിലടക്കാൻ ഡി. ജി. പി എല്ലാ പൊലീസ് മേധാവികൾക്കും ഉത്തരവ് നൽകിയിരിക്കുകയാണ്. പോലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകർക്കുക എന്നതാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha



























