കണ്ണൂരിലെ ആക്രമണങ്ങള്‍ ആര്‍എസ്‌എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്; ആര്‍എസ്‌എസുകാര്‍ വിദ്യാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ്; സംസ്ഥാനമൊട്ടാകെ ആര്‍എസ്‌എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനമൊട്ടാകെ ആര്‍എസ്‌എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ ആക്രമണങ്ങള്‍ ആര്‍എസ്‌എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആര്‍എസ്‌എസുകാര്‍ വിദ്യാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ് . സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി പറഞ്ഞു.
അക്രമങ്ങളിൽനിന്ന് സിപിഎമ്മുകാര്‍ പിന്തിരിയണം. ആർഎസ്എസിന്റെ അക്രമത്തിൽ പ്രകോപിതരാകരുത്. തലശേരിയില്‍ അക്രമം തുടങ്ങിയത് ആര്‍എസ്എസുകാരാണ്. സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബോംബ് ശേഖരിക്കുന്നു. ബിജെപി പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു.
അമിത് ഷാ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ ഓരോ തവണ കേരളത്തിലെത്തുമ്ബോഴും സിപിമ്മിന്‍റെ ജനപിന്തുണ വര്‍ധിക്കും. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്നും കോടിയേരി പറഞ്ഞു. ബിജെപി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമിത് ഷാ കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, അക്രമങ്ങൾ ഇല്ലാതാക്കാൻ വെടിവെയ്പ്പു നടത്താൻ ആഗ്രഹിക്കുന്നില്ലെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമം. അത് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ബാലൻ പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. കണ്ണൂരില്‍ സമാധാനം കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തെത്തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂർ ജില്ലയിൽ വ്യാപിക്കുന്നു. കണ്ണൂരിൽ സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായി. സംഘർഷം നിയന്ത്രണാതീതമായി മാറിയതോടെ എല്ലാ പൊലീസുകാരോടും അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചു. തലശ്ശേരിയിലും ഇരിട്ടിയിലും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചു. രാത്രിയിൽ 19പേരെ കരുതൽ തടങ്കലിലെടുത്തു. ജില്ലയിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.
തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീർ , വി. മുരളീധരൻ എം.പി., സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകൾക്ക് ബോംബാക്രമണമുണ്ടായി. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീറിന്റെ മാടപീടികയിലുള്ള വീടിനുനേരെ ബോംബേറുണ്ടായി. ഈ സമയം എംഎൽഎ വീട്ടിലിലില്ലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. അക്രമത്തിന് പിന്നിൽ ആർഎസ്എസാണെന്ന് ഷംസീർ പറഞ്ഞു.
സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെ രാത്രി വൈകിയാണ് ബോംബേറുണ്ടായത്. രാത്രി 12 മണിയോടെ വി. മുരളീധരൻ എം.പിയുടെ എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട്ടുവീട്ടിന് നേരെ ബോംബേറുണ്ടായി. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു. വിശാഖിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തുള്ള ആർഎസ്എസ് കാര്യാലയമാണ് രാത്രി തീവെച്ച് നശിപ്പിച്ചത്.
കണ്ണൂർ എ ആർ ക്യാമ്പിൽ നിന്ന് കൂടുതൽ സേനയെ തലശ്ശേരി ഇരിട്ടി മേഖലയിൽ വിന്യസിച്ചു. അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചു വിളിച്ചു. കണ്ണൂർ എസ് പി തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് പൊലീസ് നീക്കത്തിന് നേതൃത്വം നൽകുന്നു.
https://www.facebook.com/Malayalivartha



























