ശബരിമല പ്രക്ഷോഭം ദേശീയ തലത്തിലേക്ക് ; ജനുവരി 11, 12, 13 തീയതികളില്‍ ജില്ലാതലത്തില്‍ അയ്യപ്പരഥയാത്രകള്‍ സംഘടിപ്പിക്കും; 18ന് സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം ശക്തമാക്കാന്‍ ശബരിമല കര്‍മസമിതി സംസ്ഥാന സമിതിയോഗ തീരുമാനം. ജനുവരി 11, 12, 13 തീയതികളില്‍ ജില്ലാതലത്തില്‍ അയ്യപ്പരഥയാത്രകള്‍ സംഘടിപ്പിക്കും. 18ന് സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. ദേശീയ-അന്തര്‍ദേശീയ പ്രചാരണ പരിപാടികള്‍ നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഒഴിവാക്കിയാണ് രഥയാത്ര. 18ന് അയ്യപ്പഭക്തസമൂഹം നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുള്ളതിനാലാണ് നാല് ജില്ലകളെ ഒഴിവാക്കുന്നത്.
ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരുടെ വീടുകളിലും അയ്യപ്പജ്യോതി തെളിയിക്കും. 18 കോടി അയ്യപ്പജ്യോതികളാണ് തെളിയിക്കുക. മറ്റ് സംസ്ഥാനങ്ങളിലും അന്നേദിവസം പരിപാടി സംഘടിപ്പിക്കും.
ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദേവസ്വംബോര്‍ഡ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാണിക്കവഞ്ചി ഉപരോധവും, ദേവസ്വം ബോര്‍ഡ് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും.
18ന് സെക്രേട്ടറിയറ്റ് മാര്‍ച്ചിന് ശബരിമല കര്‍മസമിതി അംഗങ്ങളായ 120 സംഘടനകളുടെ നേതാക്കള്‍ നേതൃത്വം നല്‍കും. ശബരിമല വിഷയങ്ങള്‍ ലോകശ്രദ്ധയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 19ന് കര്‍മസമിതി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ലോകമാധ്യമങ്ങള്‍ക്കായി പത്രസമ്മേളനവും നിയമ വിദഗ്ദ്ധരും ആചാര്യന്മാരും പങ്കെടുക്കുന്ന സെമിനാറും സംഘടിപ്പിക്കുമെന്നും കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാൻ ബി.ജെ.പി തീരുമാനം. ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് ആര്‍എസ്എസ് ബിജെപി നേതൃയോഗ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനാണ് തീരുമാനം. നിലവിലുളള സാഹചര്യം അനുകൂലമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട സമരം ശക്തമാക്കും. ശബരിമല കര്‍മ്മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും.
ശബരിമലയിൽ പ്രയഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായി ശബരിമല കർമ സമിതിയുടെ ദേശീയ ഘടകം രൂപികരിചിരുന്നു. മാതാ അമൃതാനന്ദമയിയാണ് മുഖ്യ രക്ഷാധികാരികളിൽ ഒരാൾ. മുൻ ഡിജിപി ടിപി സെൻകുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെഎസ് രാധാകൃഷ് ണനും ഉപാധ്യക്ഷന്മാരാണ്. ചലച്ചിത്ര സംവിധായകൻ പ്രിയദർശനും കർമസമിതി ദേശീയ ഘടകത്തിലെ അംഗമാണ്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍ കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍.
അമൃതാനന്ദമയിയേ കൂടാതെ പന്തളം കൊട്ടാരം പ്രതിനിധി പി ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് ശബരിമല കർമ സമിതിയുടെ രക്ഷാധികാരിമാര്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതി അംഗങ്ങളാണ്. ശബരിമല സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരിൽ ഭൂരിഭാഗം ആളുകളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല സമരങ്ങൾക്ക് ദേശീയ തലത്തിൽ അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പിക്കുകയാണ് കർമ സമിതി ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























