ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയം; ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നടത്തിയെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് രാഹുൽ ഈശ്വർ

ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയമാണെന്നു അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. ഇതു കേസിനെ ദുർബലമാക്കാൻ ഇടയാക്കിയേക്കാം. അതേസമയം കഴിഞ്ഞ ദിവസം ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണ്.
വേറെ പത്തു യുവതികൾ കയറി എന്നും അവകാശപ്പെടുന്നുണ്ട്. ശബരിമലയിൽ ഇഷ്ടംപോലെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്, ഒരു കുഴപ്പവുമില്ല എന്നു വരുത്തിത്തീർത്ത് സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ബലം കിട്ടുന്നതിനു വേണ്ടിയുള്ള കള്ളക്കളിയാണ്. പിണറായി വിജയനെ പോലെ ഒരാളിൽ നിന്ന് ഇത്തരം കള്ളത്തരങ്ങൾ പ്രതീക്ഷിച്ചിട്ടില്ല.
ശ്രീലങ്കൻ യുവതി ശബരിമല സന്ദർശിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിടാൻ മുഖ്യമന്ത്രി തയാറാവണം. സന്നിധാനത്തു നിന്നെന്ന പേരിൽ പുറത്തു വിട്ട ചിത്രത്തിലെ ഇരുമുടിക്കെട്ടിന്റെ നിറം മാറിയത് എങ്ങനെയാണ്? മഞ്ഞ ഇരുമുടിക്കെട്ട് എന്തു മാജിക്കിലാണ് അവരുടെ തലയിലെത്തയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദൃശ്യങ്ങളുടെ തെളിവു ചോദിക്കുമ്പോൾ ശ്രീലങ്കൻ യുവതി ശബരിമല സന്ദർശിച്ചെന്നാണ് ഞങ്ങളുടെ നിലപാട് എന്നാണ് ഉത്തരവാദിത്തപ്പെട്ട ചിലർ പറഞ്ഞത്.
ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രി ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ ഇടപെടലാണ്. ശബരിമലയിൽ ദളിത് സ്ത്രീ കയറിയതിനാണ് ശുദ്ധിക്രിയകൾ ചെയ്തതെന്നു പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് ജാതി രാഷ്ട്രീയം കളിക്കുന്നത്.
പൊലീസ് സേനയെ ഉപയോഗിച്ച് വരെ കള്ളം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. പൊലീസിനോട് രഹസ്യമായി ചോദിച്ചപ്പോൾ ശ്രീലങ്കൻ യുവതി അവിടെ കയറിയിട്ടില്ലെന്നാണ് പറഞ്ഞത്. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കിൽ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദർശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാൻസ്ജെൻഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിൻ ഗേറ്റിലൂടെ ദർശനത്തിന് കൊണ്ടു പോകില്ലായിരുന്നു.
പരിഹാര ക്രിയ നടത്തിയത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. തന്ത്രി വിശദീകരണം കൊടുക്കും. തന്ത്രി ചെയ്തതാണ് ശരി. ശബരിമല ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നത് തെറ്റാണ്. മേൽകോയ്മയ്ക്കും അധികാരത്തിനും വേണ്ടിയാണ് ദേവസ്വം ബോർഡ് ഇതെല്ലാം ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
https://www.facebook.com/Malayalivartha



























