തിന്മക്കെതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പനുളളത്; ഇത്രയൊക്കെ അനിഷ്ടങ്ങള്‍ സംഭവിച്ചിട്ടും ജനഹൃദയങ്ങളിൽ അയ്യപ്പൻ ജീവിക്കുന്നതായി കുമ്മനം

ഭൗതിക ജീവിത സാഹചര്യങ്ങളല്ല വികസനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വികസനം എന്നാല്‍ ഹൃദയത്തിന്റെ വിശാലതയാണ്. എല്ലാവര്‍ക്കും വീടും കഴിക്കാന്‍ ഭക്ഷണവും കിട്ടിയാല്‍ വികസനമാകുമോ എന്നും അദ്ദേഹം ചോദിച്ചു.പുതിയൊരു കേരളം വേണം ശരിയാണ്, നല്ല റോഡുണ്ടായാല്‍ നല്ല ഫ്‌ളാറ്റുണ്ടായാല്‍ എല്ലാവര്‍ക്കും വീടും കിട്ടി കഴിക്കാന്‍ ഭക്ഷണവും കിട്ടായാല്‍, ഈ പറയുന്ന ഭൗതിക സാഹചര്യങ്ങള്‍ എല്ലാം ഉണ്ടായാല്‍ നവകേരളമാകുമോ, ഇല്ല, ഒരിക്കലും ഭൗതിക ജീവിത സാഹചര്യങ്ങളല്ല വികസനം. വികസനം എന്ന് പറയുന്നത് ഹൃദയത്തിന്റെ വിശാലതയാണ്.
പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം ഹൃദയത്തിന്റെ ഭാഗമാണ് അത് പ്രസംഗിച്ച് നടക്കാനുളളതല്ല, മത മൈത്രിയുടെയും മനുഷ്യത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പന്‍. തിന്മക്കെതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പനുളളത്. ഇത്രയൊക്കെ സംഭവിച്ചിട്ടും കേരളത്തിലെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നുളളത് ശ്രദ്ദേയമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം കേരളത്തിൽ ആളിക്കത്തുമ്പോൾ കുമ്മനം രാജശേഖരനെ തിരികെ കേരളത്തിലെത്തിക്കാന്‍ നേരത്തെ തന്നെ നീക്കം ശക്തമായിരുന്നു. ബിജെപിക്കും സംഘപരിവാറിനും സമരത്തെ നയിക്കാന്‍ നല്ലൊരു നേതാവിന്റെ കുറവുണ്ടെന്നാണ് വിലയിരുത്തലിലായിരുന്നു കുമ്മനത്തെ എത്തിക്കാൻ ശ്രമങ്ങൾ നടന്നത്.
നിലവില്‍ മിസോറാം ഗവര്‍ണറാണ് കുമ്മനം. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് അമിത് ഷാ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. എന്നാല്‍ ഇപ്പോള്‍ നേതൃനിരയിലുള്ള ഒരാള്‍ പോലും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് സൂചന. കുമ്മനം കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അയ്യപ്പേസവാ സമാജത്തിന്റെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തതും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമന്നാണ് പ്രതിനിധികള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചത്. അതേസമയം കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം സംസ്ഥാനത്തെ അടുപ്പമുള്ള നേതാക്കളെ അദ്ദേഹം അറിയിച്ചിരുന്നു.
ശബരിമല പ്രശ്നത്തെ സംസ്ഥാനനേതൃത്വത്തിന് വേണ്ടവിധത്തിൽ നേരിടാൻ കഴിഞ്ഞില്ലെന്ന പരാതികൾ ബി.ജെ.പിയിൽ തന്നെ ചേരിപ്പോരുകൾക്ക് തുടക്കം കുറിച്ചിരുന്നു .ഇതിനു പിന്നാലെയാണ് കുമ്മനത്തെ തിരികെ കൊണ്ടുവരാൻ സംസ്ഥാന നേതാക്കൾ ചരടുവലികൾ ആരംഭിച്ചത്. ഹിന്ദു സംഘടനകളുമായി നല്ല ബന്ധം പുലർത്തുന്ന കുമ്മനത്തിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.
https://www.facebook.com/Malayalivartha



























