ഹർത്താലിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെയാണ് റിമാന്‍ഡ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമം. ഹര്‍ത്താല്‍ ദിവസം വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വടകര-പേരാമ്പ്ര റോഡില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് സമീപത്തെ ജുമാ മസ്ജിദിനും മുസ്ലീംലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃക്‌സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കൃത്യം നടത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും അറസ്റ്റ് ചെയ്തു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി കൂടിയയ അതുല്‍ ദാസാണ് ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലേറിഞ്ഞത്. ഹര്‍ത്താല്‍ ദിവസം വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. അതുല്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു.
പ്രതിക്കെതിരെ ക്രിമിനല്‍ നിയമം 153 എ പ്രകാരം കേസെടുത്തു. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയുണ്ട്. പോലീസ് സുരക്ഷയും ശക്തിപ്പെടുത്തി. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. ഹര്‍ത്താല്‍ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐയും പ്രകടനം നടത്തി. ഇരു വിഭാഗവും പേരാമ്പ്ര-വടകര റോഡില്‍ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്ക് നേരെ ആക്രമണുണ്ടായത്. പള്ളിക്ക് നേരെയും മുസ്ലിം ലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. സിസിടിവി പരിശോധിച്ചാണ് കല്ലെറിഞ്ഞ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസുമായുള്ള സംഘര്‍ഷത്തിനിടെ ദിശതെറ്റി കല്ല് പള്ളിക്ക് കൊണ്ടതാണെന്ന് ഡിവൈഎഫ്ഐ പറയുന്നു. പ്രശ്നം വഷളാകാതിരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് പേരാമ്പ്ര - വടകര റോഡ് കവലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടയിലായിരുന്നു പേരാമ്പ്രയിലെ ജുമാ മസ്ജിദിലും കല്ല് പതിച്ചതും. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പും ചുമത്തിയായിരുന്നു പോലീസ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
സംഘര്‍ഷത്തിനിടെ ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചതാണെന്ന സി.പി.എം വാദവും പൊലീസ് തള്ളി.
https://www.facebook.com/Malayalivartha



























