കോടമഞ്ഞിൽ പുതഞ്ഞ് മൂന്നാർ... ശൈത്യം പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക്; മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ്

കേരളത്തില്‍ ശൈത്യം കനക്കുന്നു. തെക്ക് വടക്കന്‍ ജില്ലകളില്‍ തണുപ്പ് വല്ലാതെ കൂടുമ്പോള്‍ ഹൈറേഞ്ചു മേഖല വിറങ്ങലിക്കുകയാണ്. മൂന്നാര്‍ വട്ടവടയില്‍ വെള്ളിയാഴ്ച മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തി. വയനാട്ടിലും തണുപ്പ് കൂടിവരികയാണ്. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുകയാണ്. അതേസമയം, ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്.
മൂന്നാറിലുള്ള ചൊക്കനാട്, ചിറ്റുവാര, ചെണ്ടുവാര, കന്നിമല, രാജമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. മൂന്നാറില്‍ ഏറ്റവും മനോഹരമായ കാഴ്ച്ച നല്‍കുന്നത് വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയാണ്. സൂര്യപ്രകാശം ആദ്യമെത്തുന്നത് മൂന്നാറിലെ രാജമലയിലാണ്. അതേസമയം അഗ്‌നിപര്‍വത ധൂളിപ്രഭാവമാണ് കേരളമടക്കം രാജ്യത്തെ അതിശൈത്യത്തിനുള്ള കാരണമായി പറയുന്നത്.
ഡിസംബര്‍ അവസാനം ഇന്തോനേഷ്യയില്‍ ഉണ്ടായ അഗ്‌നിപര്‍വതസ്‌ഫോടനമാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചതത്രെ. അതിശക്തമായ സ്‌ഫോടനത്തില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നത് സൂര്യപ്രകാശം മറക്കുന്നതിന് കാരണമായി. അതോടെ താപനില താഴ്ന്ന് ് തണുപ്പ് ഇരച്ചെത്തുകയാണ്. മേഘരഹിതമായ ആകാശവും തണുപ്പിന് അനുകൂലമായ അന്തരീക്ഷം ഒരുക്കും. ഇത്തരം സാഹചര്യത്തില്‍ സൂര്യരശ്മികള്‍ തടസ്സമില്ലാതെ ഭൂമിയില്‍ എത്തും.
ചൂട് രാത്രി തിരിച്ച് ആകര്‍ഷിക്കപ്പെടുമ്പോള്‍ ഭൗമകിരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യും. മേഘമില്ലാത്ത ആകാശവും ഇളംകാറ്റും സാമാന്യ ഈര്‍പ്പവും കൂടി വരുന്നതോടെയാണ് തണുപ്പ് കൂടുന്നത്. വികരണശൈത്യം എന്നപേരില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇതുണ്ടാവുക.
https://www.facebook.com/Malayalivartha



























