എസ്.എസ്.എല്‍.സി ചോദ്യ മാതൃക ചോർന്നോ ?; ഗവണ്‍മെന്റ് പ്രസില്‍ നിന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് കൊടുത്തയച്ച അതീവപ്രാധാന്യമുള്ള രേഖകള്‍ ചോര്‍ന്നതായി സംശയം

ഗവണ്‍മെന്റ് പ്രസില്‍ നിന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് കൊടുത്തയച്ച അതീവപ്രാധാന്യമുള്ള രേഖകള്‍ ചോര്‍ന്നതായി സംശയം. എസ്.എസ്.എല്‍.സി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറാണോ ചോര്‍ന്നതെന്ന് സംശയം ബലപ്പെടുകയാണ്. അതേസമയം ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കി.
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഡി.പി.ഐയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വരുത്തിയത്. അതിവപ്രധാന്യമുള്ള തപാലുകളും ഫയലുകളും എത്തുന്ന സീക്രട്ട് സെക്ഷന്റെ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഉണ്ടായിരിക്കെ സര്‍ക്കാര്‍ പ്രസില്‍ നിന്ന് എത്തിയതുള്‍പ്പെടെയുള്ള അതീവപ്രാധാന്യമുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങിയത് സര്‍ജന്റ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31-നാണ് സംഭവം. വന്‍വീഴ്ചയായി കണക്കാക്കപ്പെട്ട സംഭവത്തില്‍ അതീവ രഹസ്യ സ്വഭാവമുള്ള കൂടുതല്‍ ഫയലുകളും തപാലുകളും ചോര്‍ന്നെന്ന് സംശയം ബലപ്പെടുന്നത്.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റനു മാത്രമാണ് അതീവപ്രാധാന്യമുള്ള ഇവ ഒപ്പിട്ടു വാങ്ങാനുള്ള അധികാരം ഉള്ളത്. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ അഭാവത്താല്‍ ഇദ്ദേഹം ചുമതലപ്പെടുത്തിയാല്‍ മാത്രം ഡി.പി.ഐയുടെ പി.എ, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്കാണ് സീക്രട്ട് സെക്ഷനില്‍ എത്തുന്ന തപാലുകളും ഫയലുകളും ഒപ്പിട്ടു വാങ്ങാനുള്ള അധികാരം ഉള്ളൂ. എന്നാല്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒന്നിച്ച് അവധിയില്‍ പോകാന്‍ പാടില്ല ഇവരാരുമില്ലെങ്കില്‍ തപാല്‍ സൂപ്രണ്ടിനും ഇതിന് അധികാരമുണ്ട്. പക്ഷേ ഇത് അത്യപൂര്‍വ്വമായേ ഉണ്ടാകൂ.
എന്നാല്‍ ഡിസംബര്‍ 31-ന് ഡി.പി.ഐയില്‍ സംഭവിച്ചത് ഈ ജീവനക്കാരെല്ലാം ഓഫീസില്‍ ഉണ്ടായിരിക്കെ സെക്യൂരിറ്റി ചുമതല മാത്രമുള്ള സര്‍ജന്റ് ആണ് പല പ്രധാന തപാലുകളും ഫയലുകളും അന്ന് ഒപ്പിട്ട് വാങ്ങിയത്. ഇത് ഗുരുതരവീഴ്ചയാണ്. 31-ന് സ്ഥാനമൊഴിഞ്ഞ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന് ആര്‍ഭാടമായ യാത്രയയപ്പ് നല്‍കുന്ന തിരക്കിലായിരുന്നു ജീവനക്കാരെല്ലാം. ഓഫീസിന് അന്ന് അപ്രഖ്യാപിത 'അവധി' പ്രഖ്യാപിച്ചാണ് യാത്രയയപ്പ് അംഘടിപ്പിച്ചത്. ഇത് വിവാദമായതിനിടെയാണ് അടുത്ത ഗുരുതരമായ വീഴ്ച പുറത്തു വരുന്നത്.
വന്‍ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് അന്ന് ഡയറക്ടര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. രാവിലെ 11 മുതല്‍ ഗാനമേളയും മറ്റ് കലാപരിപാടികളുമൊക്കെയായാണ് ആഘോഷങ്ങള്‍ പൊടിപൊടിച്ചത്. ജീവനക്കാരില്‍ നിന്ന് ആയിരങ്ങള്‍ പിരിച്ചതിനു പുറമേ സംസ്ഥാന-ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നൃത്താധ്യാപകരില്‍ നിന്ന് ഉള്‍പ്പെടെ വന്‍തുക വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിറ്റേന്ന് സര്‍ക്കാരിന്റെ വനിതാ മതിലും രണ്ടിന് മന്നം ജയന്തിയുടെ അവധിയുമായിരുന്നു. അതുകൊണ്ടു തന്നെ അതീവപ്രാധാന്യമുള്ള തപാലുകളും ഫയലുകളും പരിശോധിക്കാന്‍ വൈകി.
ഒപ്പിട്ടു വാങ്ങിയവയുടെ പ്രാധാന്യം സര്‍ജന്റിന് അറിയാനാകാതെ പോയതും ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതരവീഴ്ച്ചയും മൂലം പല രേഖകളും സമയത്ത് കൈകാര്യം ചെയ്യാതെയ്യും വന്നു. അപ്രഖ്യാപിത അവധി നലകിയ കാര്യത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ അനുകൂല സംഘടനയായിരുന്നു യാത്രയയപ്പ് ചടങ്ങുകളുടെ സംഘാടകര്‍ എന്നതിനാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും സജീവമായിരിക്കെയാണ് അടുത്ത വിവാദവും ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്..
https://www.facebook.com/Malayalivartha























