എല്ലാ തവണത്തേതും പോലെ ഇക്കുറിയും സീറ്റുകള്‍ വീതിച്ചെടുത്ത് തങ്ങളെ ഒതുക്കാനാവില്ല; സ്ത്രീ സമത്വം ചര്‍ച്ചയാകുന്ന കാലത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

സ്ത്രീ സമത്വം ചര്‍ച്ചയാകുന്ന കാലത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. എല്ലാ തവണത്തേതും പോലെ ഇക്കുറിയും സീറ്റുകള്‍ വീതിച്ചെടുത്ത് തങ്ങളെ ഒതുക്കാനാവില്ലെന്ന നിലപാടിലാണ് മഹിളാകോണ്‍ഗ്രസ് മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍. ഒരിക്കലും ജയിക്കാന്‍ കഴിയാത്ത സീറ്റുകള്‍ നല്‍കി ഒതുക്കാമെന്ന കണക്കുകൂട്ടല്‍ ഇക്കുറി നടക്കില്ലെന്നാണ് ഇവരുടെ നിലപാട്.
ശബരിലയിലെ യുവതിപ്രവേശനവും അതേതുടര്‍ന്നുള്ള സ്ത്രീസമത്വവും വലിയ ചര്‍ച്ചയായിരിക്കുന്ന ഈ പ്രാവശ്യമെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം വനിതകള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ വനിതാനേതാക്കളുടെ അഭിപ്രായം. മഹിളാകോണ്‍ഗ്രസ് എന്ന നിലയില്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെക്കാളേറെ പാര്‍ട്ടിയിലെ വനിതാനേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സ്ത്രീകളെ അവഗണിച്ചില്ലെന്ന് കാട്ടാനായി ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത ചില സീറ്റുകള്‍ നല്‍കി ഒതുക്കുന്നത് ഇക്കുറി അംഗീകരിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയില്‍ നിന്നും വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥനിര്‍ണ്ണയിക്കുമ്പോള്‍ അത് പരിഹരിക്കണം. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്ന വിചാരമെങ്കിലും ഇക്കുറി സംസ്ഥാനത്തെ കോണ്‍്ര്രഗസ് നേതൃത്വത്തിനുണ്ടാകണമെന്നും ഇവര്‍ പറയുന്നു.
സാധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടു സീറ്റുകളാണ് സ്ത്രീകള്‍ക്കായി നല്‍കുന്നത്. അതുതന്നെ ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത സീറ്റുകളുമായിരിക്കും. ചിറയിന്‍കീഴ്, കാസര്‍കോഡ്, ആലത്തൂര്‍് തുടങ്ങി പലേടത്തും ചാവേറുകളായാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നാണ് വനിതാനേതാക്കളുടെ പരാതി. മറ്റാരും മത്സരിക്കാനില്ലാതെ വരുമ്പോള്‍ അവിടെ സ്വയം ചത്ത് ഒഴിഞ്ഞുപോയ്‌ക്കൊള്ളുവെന്ന നിലയിലാണ് സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് സീറ്റ് നല്‍കിയത് ഷാനിമോള്‍ ഉസ്മാന്‍ തിരസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഇക്കുറി പല സാഹചര്യങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് ഏറെ അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ വേണം. കുറഞ്ഞപക്ഷം നാലു സീറ്റെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ നിലപാട്. അതില്‍ ഒരെണ്ണമെങ്കിലും വിജയസാദ്ധ്യതയുള്ളതുമാകണം. കൊല്ലം ഡി.സി്‌സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജാവേണുഗോപാല്‍, എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുബാഷ് എന്നിവര്‍ക്കെങ്കിലും കുറഞ്ഞപക്ഷം സീറ്റ് ലഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതില്‍ ഇപ്പോള്‍ തന്നെ വയനാട് സീറ്റിന് വേണ്ടി ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. എം.ഐ ഷാനവാസിന്റെ മരണത്തെതുടര്‍ന്ന് വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്ന നിലയില്‍ ഇതിന് വേണ്ടി രംഗത്തുള്ളവര്‍ നിരവധിയാണ്. അതിനാണ് ഷാനിമോളും മത്സരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നത് ഷാനിമോള്‍ക്ക് ഗുണകരമാണ്.
പത്മജാവേണുഗോപാലിനെയും ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുനഃസംഘടന നടക്കുകയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം വെട്ടികുറയ്ക്കുകയും അതുമൂലം അവര്‍ പുറത്താകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധതമാകും. പ്രത്യേകിച്ചും കെ. കരുണാകരനുമായി ബന്ധം പുലര്‍ത്തുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അതൃപ്തരായി കഴിയുന്ന സാഹചര്യത്തില്‍ പത്മജയെ തഴയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. മാത്രമല്ല, കഴിഞ്ഞ തവണ ആര്‍.എസ്.പിയെ ഒപ്പം നിര്‍ത്തുന്നതിനായി കരുണകാരന്റെ ഏറ്റവും വിശ്വസ്തനായിരുന്ന പീതാംബരകുറുപ്പിന്റെ പക്കലുണ്ടായിരുന്ന സീറ്റാണ് ദാനം ചെയ്തതും. ഇതൊക്കെയാകുമ്പോള്‍ പത്മജയെ തഴഞ്ഞുകൊണ്ട് കെ.പി.സി.സിക്ക് മുന്നോട്ടുപോകാനാവില്ല.
അതുപോലെയാണ് ബിന്ദുകൃഷ്ണയും. പാര്‍ട്ടിയുടെ സമരങ്ങളുടെ മുന്‍നിരക്കാരിയാണവര്‍. മാത്രമല്ല, സംസ്ഥാനത്തെ ഏക വനിത ഡി.സി.സി പ്രസിഡന്റുമാണ്. അതുപോലെ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ എന്ന നിലയില്‍ ലതികാസുബാഷിനേയും തഴയാനാവില്ല. എന്നാല്‍ സീറ്റിംഗ് എം.പിമാരെ മാറ്റിക്കൊണ്ട് ഒരു തീരുമാനം പൊതുവേ കോണ്‍ഗ്രസില്‍ ഉണ്ടാകാറുമില്ല. ഇത് പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൊതുവേ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം കോണ്‍ഗ്രസില്‍ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കേരളം ഉണ്ടായശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും സാവിത്രി ലക്ഷ്മണനെ മാത്രമാണ് ലോക്‌സഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുളളു. അതും കെ. കരുണാകരന്റെ അരപമാദിത്വം നിലനിന്ന സമയത്തായിരുന്നു അതും. അതിന് ശേഷം വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടിയില്‍ ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്.
https://www.facebook.com/Malayalivartha























