വി ഡി സതീശന്റെ വഴിയേ വി ടി ബൽറാമും; എം.ബി രാജേഷ് എംപിക്കെതിരെ ബലറാമിനെ പാലക്കാട് നിന്നും സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നതിനിടയിൽ നിയമസഭാ തെരഞ്ഞടുപ്പിൽ പോലും സീറ്റ് നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത്

നിയമസഭാംഗവും കോൺഗ്രസിന്റെ തീപ്പൊരി നേതാവുമായ വി ടി. ബലറാമിനെതിരെ കോൺഗ്രസ് ഹൈക്കമാന്റിന് പരാതി പ്രവാഹം. ബലറാമിനെ എം.ബി രാജേഷ് എംപിക്കെതിരെ പാലക്കാട് നിന്നും സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നതിനിടയിലാണ് ബലറാമിന് നിയമസഭാ തെരഞ്ഞടുപ്പിൽ പോലും സീറ്റ് നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തികരും രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അനുകൂലിച്ച മുന്നാക്ക സംവരണത്തിനെതിരെ ബലറാം രംഗത്തെത്തിയതാണ് വിവാദമായത്.
സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് വോട്ടു ചെയ്ത ഇടി മുഹമ്മദ് ബഷീറിനെ അനുകൂലിച്ചും അഭിനന്ദിച്ചും ബലറാം രംഗത്തെത്തിയതാണ് വിവാദമായത്. തൃത്താല എം എൽ എയാണ് വി.ടി. ബലറാം. ഭൂരിപക്ഷ സമുദായങ്ങളുടെ കേന്ദ്ര സ്ഥാനമാണ് പാലക്കാട് ജില്ലയിലെ തൃത്താല. ബലറാമിന്റെ ഇമേജാണ് അദ്ദേഹത്തെ അവിടെ നിന്നും രക്ഷിക്കുന്നത്. സി പി എമ്മിന്റെ യും ബി ജെ പി യുടെയും സ്ഥാനാർത്ഥികൾ ദുർബലരായതും ബലറാമിനെ സഹായിച്ചു. പാടുപെട്ടു ജയിപ്പിച്ചിട്ടും ബലറാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത ഇ ടിയുടെ തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് ബലറാം ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇത് പുറത്തറിഞ്ഞ ഉടനെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു. ഫേസ് ബുക്ക് പോസ്റ്റ് കോൺഗ്രസ്സിന് ദേഷമുണ്ടാക്കുമെന്ന വ്യക്തമായ സൂചന നേതാക്കൾ ബലറാമിന് നൽകി. എന്നാൽ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്ന് അവർ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാലും കേൾക്കുന്ന വ്യക്തിയല്ല ബലറാം. അതേസമയം ഇടതുപക്ഷക്കാരും ബിജെ പിക്കാരും ബലറാമിന്റെ പോസ്റ്റിന് വ്യാപക പ്രചരണം നൽകുന്നുണ്ട്. അടുത്ത തവണ ബലറാമിനെ തറപറ്റിക്കണമെന്ന് കരുതുന്നവരാണ് മണ്ഡലത്തിൽ ഏറെയും.
നേരത്തെ എ. കെ. ജിയെ ബാലപീഡകൻ എന്ന് വിമർശിച്ച പാരമ്പര്യം ബലറാമിനുണ്ട്. ഇത് വിവാദമായപ്പോൾ എ.കെ.ജി ക്കെതിരെ വീണ്ടും രംഗത്തെത്തി. എ. കെ. ജി, 12 വയസുള്ള സുശീലയെ പ്രണയിച്ചു എന്നായിരുന്നു ആക്ഷേപം. സമുന്നതനായ നേതാവിനെതീരെ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടും ബലറാം പോസ്റ്റ് പിൻവലിച്ചില്ല. ഇതിനെതിരെയും ഹൈകമാന്റിൽ പരാതി ലഭിച്ചിരുന്നു. അന്നു മുതൽ ബലറാമിനെ നോക്കിയിരിക്കുകയാണ് സി പി എം.
എ കെ ജിയെ വിമർശിച്ച് നേതാവായത് പോലെയല്ല ഇപ്പോഴത്തെ കാര്യം . ഭൂരിപക്ഷ സമുദായംഗങ്ങളാണ് കോൺഗ്രസിനെ എക്കാലവും പിന്തുണച്ചിട്ടുള്ളത്. ശബരിമല വിഷയത്തിലെ ദുർബല നിലപാടുകൾ കാരണം കോൺഗ്രസിൽ നിന്നും ഭൂരിപക്ഷ സമുദായംഗങ്ങൾ അകലുന്നു എന്ന അവസ്ഥ നിലവിലുള്ളപ്പോഴാണ് ബലറാമിന്റെ പോസ്റ്റ് വന്നത്. കോൺഗ്രസിലെ പല നേതാക്കൾക്കും ബില്ലിനോട് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും അവർ ബില്ലിനെ അനുകൂലിച്ചത് വോട്ട് ലക്ഷ്യമിട്ട് മാത്രമാണ്. ബി ജെ പിയിലേക്ക് പോകുന്ന ഭൂരിപക്ഷ സമുദായംഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കുമ്പോൾ പ്രമുഖ നേതാക്കൾ ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിൽ നേതാക്കൾ അസ്വസ്ഥരാണ്.
സവർണരുടെ നഷ്ട പ്രതാപത്തെ കുറിച്ചുള്ള വിലാപം എന്നിങ്ങനെയുള്ള പദങ്ങൾ ബലറാമിന്റെ പോസ്റ്റിലുണ്ട്. അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തെ വെല്ലുവിളിക്കുന്നു എന്ന പ്രസ്താവനയും ബലറാം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ അധസ്ഥിതരുടെ സംവരണത്തെ പുതിയ ബിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അത്തരം പരാമർശങ്ങളെല്ലാം തന്നെ അവാസ്ഥമാണ്.
വി ഡി സതീശന്റെ അവസ്ഥയാണ് ബലറാമിനെ കാത്തിരിക്കുന്നത് എന്നാൽ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം അദ്ദേഹത്തെ സഹായിക്കും എന്ന് കരുതുന്നു. പക്ഷേ സംസ്ഥാന നേതൃത്വത്തെ മറികടന്ന് രാഹുലിന് പോകാനാവില്ല. വി ഡി സതീശനും രാഹുൽ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിക്ക് സതീശനെ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
https://www.facebook.com/Malayalivartha























