പദ്മനാഭനെ തൊഴുതു വണങ്ങാൻ മോദിയെത്തുന്നു; പ്രധാനമന്ത്രി ജനുവരി 15 ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും ഒപ്പം സ്വദേശ്ദർശൻ പദ്ധതിയുടെ ഉദ്‌ഘാടനവും നിർവഹിക്കും ; 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും

ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയ്ക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‍ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ കേരളം ഗവർണർ പി സതാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി , സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, ശിവകുമാർ എംഎൽഎ, തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എന്നിവർ പങ്കെടുക്കും.
15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.
ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം. ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.
ജനുവരിയില്‍ തന്നെ കേരളത്തില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പരിപാടി അടുത്ത മാസത്തേക്ക് മാറ്റി. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്നലെ നടന്ന യോഗത്തില്‍ പ്രാഥമിക തീരുമാനമായി. സമ്മേളനങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വരെ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ബിജെപിയുടെ തീരുമാനം.
https://www.facebook.com/Malayalivartha























