നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല; മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല; വെല്ലുവിളിയുമായി എം.ടി രമേശ്

നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ലെന്നും മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആണ് രംഗത്ത് വന്നിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.
നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ലെന്നും മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും അക്കാര്യം മനസിലാക്കിയാല്‍ നന്നെന്നും എം.ടി രമേശ് പറഞ്ഞു. 356 ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ ഭദ്രമാണ് എന്ന കാര്യം പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്ന്. ഈ വകുപ്പ് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നും ഇല്ല. പിണറായിയെ വിരട്ടാന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ധാരാളം മതി എന്നും എം.ടി രമേശ് പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഈ ഗവര്‍മെന്റ് അധികകാലം ഇങ്ങനെ പോകില്ല. എല്ലാ കാലത്തും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട. അടിയന്തരവാസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുള്ളിലാണ് പോയത്. ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരാണ് പുറത്തുവരുന്നതെന്ന് ഓര്‍ക്കുന്നത് നന്നെന്നും പൊലീസുകാരോടായി എം.ടി രമേശ് പറഞ്ഞു. സാധാരണക്കാരാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും. അതിനാല്‍ മാറിയ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ ഇവര്‍ തിരക്കുകൂട്ടുകയാണെന്നും എം.ടി രമേശ് പറഞ്ഞു.
സി.പി.ഐ.എം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസില്‍ നിന്നും അധികം ആനുകൂല്യം ഒന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു.
അതേസമയം പണിമുടക്കിന് അക്രമം നടത്തിയവരെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന്‍ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതാണോ എന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
കുറുവടിയും കല്ലും മാരകായുധങ്ങളുമായി പൊലീസിനെ സാക്ഷിയാക്കി നൂറുകണക്കിന് അക്രമസംഭവങ്ങൾ. പൊതുമേഖലാ ബാങ്കും സ്കൂളും വ്യാപാരസ്ഥാപനങ്ങളുമടക്കം നൂറിലധികം അക്രമസംഭവങ്ങൾ. 48 മണിക്കൂർ നടുറോഡിൽ നിയമവിരുദ്ധമായി പന്തൽ കെട്ടി ഗതാഗതം തടയൽ. മന്ത്രിമാരും പാർട്ടിസെക്രട്ടറിയും ആ പന്തലിൽ പ്രസംഗിക്കൽ. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കൽ തീവണ്ടികൾ തടഞ്ഞുവെക്കൽ. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ് ഇനിയും നീണ്ടതാണ്. എന്നാൽ പോലീസിന്റെ കൺമുന്നിൽ നടന്ന അക്രമങ്ങളിൽ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ല. ആരും കസ്ടഡിയിലുള്ളതായി റിപ്പോർട്ടില്ല. ഒരൊറ്റ ക്രിമിനൽ പോലും റിമാൻഡിലായിട്ടുമില്ല. ആറായിരം അയ്യപ്പഭക്തർ ജയിലിൽ കിടക്കുന്നു. ഇപ്പോഴും റെയ്ഡുകൾ തുടരുന്നു. വീട്ടമ്മമാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നു. ഇതെന്തു നീതി ഇതെന്തു ന്യായം ഇതെന്തു മര്യാദ?പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ? സി. ഐ. ടി. യു മാധ്യമത്തൊഴിലാളികൾ ഒരു ദിവസത്തെ ശബരിമല ഹർത്താലിന് 96 മണിക്കൂർ നേരം തൽസമയസംപ്രേഷണം നടത്തിയിരുന്നല്ലോ പിന്നെ അന്തിച്ചർച്ചകളും. ഞങ്ങൾ നടത്തിയാൽ അക്രമഹർത്താൽ സി പി എമ്മിന്റേത് സ്വമേധയായുള്ള പണിമുടക്ക്. എന്നാപ്പിന്നെ കേരളത്തിനു വെളിയിൽ ഒരു പൂച്ചക്കുട്ടി പോലും സ്വമേധയാ പണി മുടക്കിയില്ലല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.
https://www.facebook.com/Malayalivartha























