ഇതാണ് ട്വിസ്റ്റ് ..തന്ത്രി നടയടച്ചില്ല, വാതിൽ ചാരിയതേ ഉള്ളൂ

ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നും അഡ്വ കാളീശ്വരംരാജുവും ആചാരങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രിയുടെ അധികാരം എടുത്ത് പറഞ്ഞ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിയെ തൊടാനാവില്ലെന്ന് അഡ്വ ഗോവിന്ദ് ഭരതനും. സുപ്രീം കോടതി അഭിഭാഷകർ ഏറ്റുമുട്ടുമ്പോൾ യുവതീ പ്രവേശനവിഷയത്തിൽ തന്ത്രി നടയടച്ചു എന്ന ആരോപണത്തി ൽ കഴമ്പില്ല എന്നവാദം ശക്തമാകുന്നു. . തന്ത്രി നടത്തിയത് ശുദ്ധിക്രിയ മാത്രമായിരുന്നു. അതും ദേവസ്വം ബോർഡിന്റെ പൂർണ അറിവോടെ. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി കണ്ഠര് രാജീവര് ശുദ്ധിക്രിയ ചെയ്തത്
സോപാനം സ്പെഷൽ ഓഫിസർ, ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എക്സിക്യൂട്ടിവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരെയും തന്ത്രി മുൻകൂർ വിവരം അറിയിച്ചിരുന്നു.
ദേവസ്വം ബോർഡോ മുതിർന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിർദേശം നൽകിയിട്ടില്ല. മാത്രവുമല്ല ക്ഷേത്രങ്ങളിൽ അശുദ്ധി സംശയിച്ചയാൾ ശുദ്ധിക്രിയ നടത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്.
അതെ സമയം തന്ത്രി നട അടച്ചിട്ടില്ലെന്നും പകരം തിരുനടയുടെ വാതില്‍ പാതി ചാരുക മാത്രമാണ് ചെയ്തതെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജനുവരി രണ്ടിന് ദേവസ്വം കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുൻപും ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇരുമുടിക്കെട്ടില്ലാതെ വൽസൻ തില്ലങ്കേരി 18–ാംപടി കയിയപ്പോഴായിരുന്നു. ചിത്തിര ആട്ട വിശേഷ നാളില്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയില്‍ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴായിരുന്നു ശുദ്ധിക്രിയ.
ആചാരലംഘനം ഉണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയാണ് പതിവ്. തുടര്‍ന്ന് പൂജാസമയങ്ങളില്‍ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നു ട്രാന്‍സ്ജന്‍ഡേഴ്‌സിന് സുരക്ഷ ഒരുക്കുന്നതിനിടയിലായിരുന്നു ശ്രീകോവിലിന് തൊട്ടുപുറകില്‍ മാളികപ്പുറം ഫ്‌ളൈ ഓവറിലേക്ക് കയറുന്ന ഭാഗത്താണ് പോലീസുകാര്‍ ബൂട്ടിട്ട് നിന്നത്. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെയാണ് ഷീല്‍ഡും ലാത്തിയും ഹെല്‍മറ്റും അടക്കമുള്ളവയുമായി ശ്രീകോവിലിന് സമീപത്ത് എത്തിയത്. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിന്റെ തുടക്കഭാഗത്ത് പോലീസ് ബൂട്ടിട്ട് നിന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ ക്ഷേത്രപരിധിയില്‍ പെടുന്നതാണെന്നും തന്ത്രി പറഞ്ഞു. തുടര്‍ന്ന് ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തി.
മണ്ഡലം നാളിതുവരെയുള്ള എല്ലാ അശുദ്ധി ബാധകൾക്കും ശുദ്ധിക്രിയ നടത്തിയിട്ടുണ്ട്. .
അതുപോലെ തന്നെയാണ് ഇപ്പോൾ യുവതികൾ കയറിയപ്പഴും ശുദ്ധിക്രിയ ചെയ്തത്
യുവതികൾ ദർശനംനടത്തിയതിൽ പ്രതിഷേധിച്ച് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തർ ആകെ രോഷാകുലരായിരുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയയ്ക്കു തടസ്സം നിൽക്കാതിരുന്നതെന്നും എക്സിക്യുട്ടിവ് ഓഫിസറും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ദേവസ്വം ബോർഡിനെ അറിയിച്ചു .
ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ ജനുവരി രണ്ടിനു ദേവസ്വം കമ്മിഷണർക്കു നൽകിയ കത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ് .
‘യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. താൻ പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂർത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചു.’
വിവിധ തരം അശുദ്ധികൾക്കു ക്ഷേത്രങ്ങളിൽ ശുദ്ധിക്രിയ പതിവാണ്. ഇതിനു സാമ്പത്തിക ചെലവുണ്ടെങ്കിലേ ബോർഡിന്റെ അനുമതി വാങ്ങേണ്ടതുള്ളൂ. സന്നിധാനത്തു നടത്തിയ ശുദ്ധികർമത്തിനു ഭാരിച്ച ചെലവില്ല.
ഉൽസവങ്ങൾക്കു മുമ്പ് ക്ഷേത്രങ്ങളിൽ നടത്തുന്ന ശുദ്ധിക്രിയകൾക്കും ബോർഡിന്റെ അനുമതി വാങ്ങാറില്ല. ഇതിലെല്ലാം തീരുമാനമെടുക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. അതിനാൽ ശുദ്ധിക്രിയയുടെ പേരിൽ നടപടി എടുക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു
താഴമൺ മഠത്തിനു താന്ത്രികാവകാശം പാരമ്പര്യമായി കിട്ടിയതാണ്. അതു ദേവസ്വം ബോർഡിനു മാറ്റാനാകില്ല. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കുന്നതും തുടരുന്നതും തന്ത്രിയുടെ ‘അനുജ്ഞ’ പ്രകാരമാണ്. കൊടിയേറ്റ്, കൊടിയിറക്ക്, ഉത്സവബലി, പള്ളിവേട്ട തുടങ്ങിയ അടിയന്തരങ്ങളിൽ ചുമതല നിർവഹിച്ചില്ലെങ്കിൽ മാത്രമേ തന്ത്രവിധി പ്രകാരം അദ്ദേഹത്തെ നീക്കാനാകൂ. തന്ത്രി ദേവസ്വം ബോർഡിൽ നിന്നു ശമ്പളമല്ല, ദക്ഷിണയാണു സ്വീകരിക്കുന്നത് എന്ന് അഖില കേരള തന്ത്രിസമാജം പറയുന്നു
ക്ഷേത്രാചാരങ്ങളിൽ അവസാനവാക്കു തന്ത്രിയുടേതാണ്; അറിഞ്ഞോ അറിയാതെയോ ആചാരലംഘനം സംഭവിച്ചാൽ പരിഹാരക്രിയ നിശ്ചയിക്കേണ്ടതും നിർവഹിക്കേണ്ടതും തന്ത്രിയാണ്. മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം പ്രതിഷ്ഠിച്ച ഭഗവാനുള്ള നിവേദ്യം, അർപ്പിക്കുന്ന പുഷ്പം തുടങ്ങി ആ ക്ഷേത്രത്തെ സംബന്ധിച്ച സകല പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് 1954ലെ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ അർഥശങ്കയ്ക്കിടനൽകാതെ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടനയുടെ 26(ബി) അനുച്ഛേദത്തിന്റെ അന്തഃസത്ത ക്ഷേത്രവിശ്വാസികൾക്കു പൂർണ അവകാശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരണകൂടത്തിനു നിയമനിർമ്മാണം സാധ്യമല്ല. തന്ത്രിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവുകളിറക്കാനും സർക്കാരിന് അധികാരം ഇല്ല
മതാചാരങ്ങളുടെ അനുഷ്ഠാനം സംബന്ധിച്ച ഷിരൂർ മഠം കേസിലെ വിധി, അവയെ മൗലിക അവകാശമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഒരു നിയമനിർമ്മാണത്തിനും അത് അസാധുവാക്കാൻ കഴിയില്ല. ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തെ ഹിന്ദുമതാചാരപ്രകാരം നിഷിദ്ധമെന്നു വിശ്വസിച്ച്, ആ വിശ്വാസത്തെ മതത്തിന്റെ അടിസ്ഥാനതത്വമായി ആചരിക്കുന്നുണ്ടെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിന് അവകാശമില്ലെന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഗോവിന്ദ് ഭരതൻ പറയുന്നത്
https://www.facebook.com/Malayalivartha























