ശബരിമലയിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധത്തിൽ നേട്ടം ഉണ്ടാവുന്നത് സിപിഎമ്മിനോ, കോൺഗ്രസിനോ, അതോ ബിജെ പിയ്‌ക്കോ ? കോൺഗ്രസ്സ് കണക്കു കൂട്ടൽ ഇങ്ങനെ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി ജെ പി യും കോൺഗ്രസ്സുംഅരയും തലയും മുറുക്കി രംഗത്തു ഇറങ്ങിക്കഴിഞ്ഞു. തുടർഭരണമാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെങ്കിൽ കോൺഗ്രസിനാവശ്യം നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുകയാണ് . ഏതായാലും വരാനിരിക്കുന്നത് വാശിയേറിയ തെരഞ്ഞെടുപ്പായിരിക്കുമെന്നതിൾ സംശയമില്ല.
ശബരിമലയിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധത്തിൽ നേട്ടം ഉണ്ടാവുന്നത് സിപിഎമ്മിനോ, കോൺഗ്രസിനോ, ബിജെ പിയ്‌ക്കോ എന്നതു ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും . കലാപത്തിന് തുടക്കമിട്ട ബിജെപിക്ക് ഉദ്ദേശിച്ച നേട്ടം ഉണ്ടാകില്ല എന്ന് തന്നെയാണ് കോൺഗ്രസ്സ് വിലയിരുത്തുന്നത് .ശബരിമല വിഷയത്തിൽ എല്‍ഡിഎഫിനെയും കേരളം കൈവിടുമെന്നു തന്നെയാണ് കോൺഗ്രസ്സ് പ്രതീക്ഷ .
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനോടകം തന്നെ മൂന്ന് മുന്നണികളും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് സംസ്ഥാനത്ത് ജില്ലകൾതോറും മണ്ഡലം പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി യോഗങ്ങൾ നടത്താൻ തുടങ്ങി. ഇത് കഴിയുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സജീവതയിലേക്ക് കോൺഗ്രസ് കടക്കും.
കേന്ദ്രത്തിൽ പിടിമുറുക്കുക എന്നത് ഇപ്പോൾ കോൺഗ്രസിന്റെ ആവശ്യമാണ്. അതിനായി കേരളത്തിൽ നിന്ന് പരമാവധി സീറ്റ് സമാഹരിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം
ശബരിമല വിഷയത്തിൽ ജനവികാരം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത് .
യു.പി, ബിഹാർ, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തെലുങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷ ഇല്ല. മറ്റിടങ്ങളിൽ നിന്നുവേണം പരമാവധി സീറ്റുകൾ സമാഹരിക്കാൻ. കേരളത്തിൽ നിന്നും മികച്ച നേട്ടമാണ് ലക്ഷ്യമിടുന്നത്.
നിലവിലെ സ്ഥിതിയിൽ ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമായി ഉയർന്നുവരും. ശബരിമല വിഷയത്തിൽ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്ന് പാർലമെന്റിൽ കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. ശബരിമല വിഷയത്തിൽ തുടക്കം മുതൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.
സ്വാഭാവികമായും ഈ വിഷയത്തിൽ സർക്കാരിനെതിരായ ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി മാറുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
ശബരിമല വിഷയത്തിൽ സമര പരമ്പരയുമായി ബി.ജെ.പി രംഗത്തുണ്ടെങ്കിലും ഇടതുമുന്നണിയെ തോല്പിക്കാൻ കൂടുതൽ സാദ്ധ്യതയുള്ള കോൺഗ്രസിനാണ് വിശ്വാസികൾ ബി.ജെ.പിയെക്കാൾ വിശ്വാസമർപ്പിക്കുകയെന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ന്യൂനപക്ഷ -ഭൂരിപക്ഷ വോട്ടുകൾ ഒരുമിച്ചു സമാഹരിക്കാൻ കഴിഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. അത് മുന്നിൽകണ്ടുള്ള തന്ത്രങ്ങൾക്കാവും കോൺഗ്രസ് രൂപം നൽകുക
ശബരിമല വിവാദം തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാനുളള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കാണ് മത്സരം. ശബരിമല വിഷയത്തില്‍ ബിജെപിക്ക് സമാനമായ നിലപാടെടുത്ത കോണ്‍ഗ്രസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നാണു ഇപ്പോൾ പുറത്തു വരുന്ന സർവ്വേ ഫലങ്ങളും സൂചിപ്പിക്കുന്നത്
കേരളത്തില്‍ ഇതുവരെ ഒരു ലോക്‌സഭാ സീറ്റ് പോലും ബിജെപിക്കില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗപാലിലൂടെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. ഇത്തവണ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തേക്ക് മത്സരിക്കാനെത്തിയേക്കും എന്ന് സൂചനയുണ്ട്.2014ന് ശേഷം തൃശൂരും പാലക്കാടും കാസര്‍കോഡും പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തൃശൂരില്‍ കെ സുരേന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കാന്‍ ബിജെപി ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തവണ കേരളത്തില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ബിജെപി പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്
പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും ഇടത്, ബിജെപിക്കാർക്ക് കിട്ടാത്ത ജന പിന്തുണ കോണ്‍ഗ്രസുകാര്‍ക്ക് വീണ് കിട്ടി എന്നത് വോട്ടാക്കി മാറ്റാനാണ് ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha























