ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു; സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ; മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍

മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്നു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിട്ടാണ് അനില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് അഡ്വ: ജയശങ്കര്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ കോൺഗ്രസിനെയും ആന്റണിയെയും വിമർശിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ.
കാലം മാറി, കഥ മാറി. ആൻ്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു.
കാലം പിന്നെയും മാറി. ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു. കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടൻ്റെ രംഗപ്രവേശം.
അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ
ആൻ്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!
എന്നാണ് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം.
നവദൂതന്‍ ഫൗണ്ടേഷന്‍, സൈബര്‍ ഇന്ത്യ എന്നിവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ ആന്റണി പതുക്കെ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നതിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഗുജാറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയയിലൂടെ നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി.
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇത് വിജയകരമായി നടന്നുവെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പേ അനില്‍ ആന്റണിയുടെ സഹായം കേരളരാഷ്ട്രീയത്തിലും പരീക്ഷിക്കുന്നത്.
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്റ് എന്‍ജിനീയറങ്ങിലും ബിരുദം നേടി. നിലവില്‍ നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്‌സിക്യൂട്ടീവ് മെമ്പറും ആണ്. എകെ ആന്റണിയുടെ ഭാര്യയായ എലിസബത്ത് ആന്റണിയാണ് നവൂതന്‍ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റും. ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്.
കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























