ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ പന്തളം രാജപ്രതിനിധിക്കു പോലും ആകാത്ത വിചിത്രമായ അവസ്ഥ

ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ പന്തളം രാജപ്രതിനിധിക്കു പോലും ആകാത്ത വിചിത്രമായ അവസ്ഥ. മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആണ് പുറപ്പെടുന്നത് . തിരുവാഭരണ വാഹക സംഘവും കൊട്ടാരം അധികൃതരും ചേര്‍ന്ന് തിരുവാഭരണം ശിരസിലേറ്റാതെ വലിയ കോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തിലെത്തിക്കും. പൂജിച്ച ഉടവാള്‍ പിന്നീട് മേല്‍ശാന്തി പന്തളം രാജാവിനും രാജാവ് കൊട്ടാരം പ്രതിനിധിക്കും കൈമാറും. തുടര്‍ന്ന് തിരുവാഭരണം പേടകത്തിലാക്കി ശിരസിലേറ്റി ഘോഷയാത്രയായി ശബരിമലയിലെത്തി അയ്യപ്പന് ചാർത്തും . ഇതാണ് പതിവും ആചാരവും.
എന്നാൽ ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിക്ക് അനുഗമിക്കാനാവില്ല; പേടകങ്ങൾ തലചുമടായി സന്നിധാനത്ത് പതിവായെത്തിക്കുന്ന ഗുരുസ്വാമിക്കും വിലക്കുണ്ട്. പന്തളത്ത് നിന്ന് സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത ആരേയും പങ്കെടുപ്പിക്കരുതെന്നാണ് പത്തനംതിട്ട എസ് പിയുടെ ഉത്തരവ്. സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ഒഴിവാക്കണമെന്നാണ് തിരുവിതാംകുർ ദേവസ്വം ബോർഡിനോട് പൊലീസ് നിർദ്ദേശിക്കുന്നത്. പന്തളം കൊട്ടാരത്തിലെ എല്ലാ അംഗങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരാണ്. അതുകൊണ്ട് തന്നെ നിലവിലെ ഉത്തരവ് അനുസരിച്ച് പന്തളം കൊട്ടരത്തിലെ പ്രതിനിധികൾക്ക് ആർക്കും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ കഴിയില്ല.
തിരുവാഭരണ ഘോഷയാത്ര അക്രമിക്കപെടാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കുമെന്നു പൊലീസും ദേവസ്വം ബോർഡും ഉറപ്പ് നൽകിയിരുന്നു. തിരുവാഭരണ ഘോഷയാത്രക്ക് ഭീഷണിയുണ്ടെന്നും മകരസംക്രമ സന്ധ്യയിൽ അയ്യപ്പനും ചാർത്താൻ പന്തളം കൊട്ടാരം എത്തിക്കുന്ന തിരുവാഭരണം ദേവസ്വം ബോർഡ് മടക്കി നൽകാതിരിക്കുമോ എന്ന ആശങ്കയും കാണിച്ചു പന്തളം കൊട്ടാരം നൽകിയ ഹർജി കോടതി തീർപ്പാക്കി. ഇതിന് മേൽ ഇറങ്ങിയ ഉത്തരവിലാണ് യുവതി പ്രവേശന വിധിയെ എതിർത്തവരേയും പ്രതിഷേധിച്ചവരേയും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം.
തിരുവാഭരണ പേടകം വർഷങ്ങളായി എടുക്കുന്നവരിൽ ഒരാളും പ്രതിഷേധത്തിന്റെ ഭാഗമായി കേസുകളിൽ പെട്ടിട്ടുണ്ട്. നിലവിലുള്ള ഉത്തരവ് പ്രകാരം ഇദ്ദേഹത്തിനും ഘോഷയാത്രയിൽ പങ്കെടുക്കാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പ്രതികരിച്ചത്
വളരെ ചിട്ടയോടെ കൃത്യമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ് തിരുവാഭരണ ഘോഷയാത്രക്കായി അതിൽ പങ്കെടുക്കുന്നവർ ഒരുങ്ങുന്നത്. പരമ്പരാഗതമായി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുടുംബങ്ങളെ മാറ്റി നിർത്താൻ കഴിയില്ല. അവരിൽ ചിലർ കേസിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ അത് ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്.
പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്നു വിശ്വസിക്കപ്പെടുന്ന സ്വർണ്ണത്തിൽ തീർത്ത തിരുവാഭരണം പന്തളംവലിയകോയിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത് .തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല, ദേവസ്വം ഏറ്റെടുക്കണം തുടങ്ങിയ പരാമർശങ്ങളെ തുടർന്നാണ് തിരുവാഭരണ സുരക്ഷാ ഉറപ്പാക്കണമെന്ന് പന്തളം കൊട്ടാരം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന തിരുവാഭരണം മകരവിളക്ക് ദിവസം ശബരിമലയിലെത്തിച്ചു അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയതിനു ശേഷമാണ് മകര ജ്യോതി തെളിയിക്കുന്നത്. . മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്നത് വരെ പന്തളം രാജകൊട്ടാര പ്രതിനിധി സന്നിധാനത്ത് തുടരും. ക്ഷേത്രം അടച്ച് താക്കോൽ പ്രതീകാത്മകമായി ഏൽപ്പിക്കുന്നതും രാജപ്രതിനിധിക്കാണ്. ഇത്തരം ചടങ്ങുകളെ അട്ടിമറിക്കുന്നതാണ് പൊലീസിന്റെ പുതിയ ഉത്തരവ്
സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്താൻ തന്നെയാണ് കൊട്ടാരത്തിന്റെ തീരുമാനം.ഇത്തവണ രാഘവ വർമ്മ രാജയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാര പ്രതിനിധി. ആചാര സംരക്ഷണ പ്രതിഷേധങ്ങളിൽ ഇദ്ദേഹവും പങ്കെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























