പി.സി. ആരാ മോന്‍... രവി പൂജാരി തന്നേയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പിസി ജോര്‍ജ്; രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍ നിന്നാണ് നെറ്റ് കോള്‍ വന്നത്; അവസാനം മുംബൈ സ്റ്റൈലും പൂഞ്ഞാര്‍ സ്റ്റൈലും ഏറ്റുമുട്ടി

അല്ലെങ്കില്‍ തന്നെ പിസി ജോര്‍ജിന് അറിയാവുന്നവാരെങ്കിലും വിരട്ടാന്‍ വിളിക്കോ. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുകയാണ്. മറ്റാരുമല്ല ലമുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിക്കുന്ന സാക്ഷാല്‍ രവി പൂജാരി. ഇത് മറ്റാരുമല്ല പറയുന്നത് പിസി ജോര്‍ജ് തന്നെ.
അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയിരുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് പറഞ്ഞു. ഒരു ചാനല്‍ പരിപാടിയിലായിരുന്നു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
രണ്ടാഴ്ച മുന്പ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയര്‍ന്നുവരുന്നത്. കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി.
കൊച്ചിയില്‍ നടി ലീന മരിയാ പോള്‍ നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസോടു കൂടിയാണ് നാളുകള്‍ക്ക് ശേഷം മുംബൈ അധോലോകത്തെ നട്ടംതിരിച്ച രവി പൂജാരി എന്ന പേര് മലയാളികള്‍ വീണ്ടും കേള്‍ക്കുന്നത്. ആറുമാസം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കര്‍ണാടക പോലീസ് രവി പൂജാരിയുടെ സ്ഥലം തിരിച്ചറിഞ്ഞത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നുമാണ് 15 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം കുറിച്ച് അറസ്റ്റുണ്ടായത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാശോ എന്നീ രാജ്യങ്ങളില്‍ മാറിമാറി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പഴയ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം മാറി തികഞ്ഞ ഒളിവില്‍ കഴിയുകയായിരുന്നു രവി പൂജാരിയുണ്ടായിരുന്നത്. രാജ്യ തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ പ്രാദേശിക പോലീസിന്റെ മൂന്ന് ബസ് പോലീസുകാര്‍ നടത്തിയ സാഹസീക ഓപ്പറേഷന്റെ ഭാഗമായാണ് രവി പൂജാരി കുടുങ്ങിയത്.
രവി പൂജാരി എന്ന പേര് മാറ്റി ആന്റണി ഫെര്‍ണാണ്ടസ് എന്നാക്കി ഒളിവ് ജീവിതമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കര്‍ണാടക പൊലീസ് ഇപ്പോള്‍.
ശബ്‌നം ഡെവലപ്പേഴ്‌സിന്റെ രണ്ട് ജീവനക്കാരെ വെടിവെച്ചു കൊന്ന കേസ്സാണ് കര്‍ണാടക പൊലീസ് പ്രധാനമായും പരിഗണിക്കുന്നത്. ഇതോടൊപ്പം 96ഓളം പണാപഹരണക്കേസുകളും ഉണ്ട്. 2007ല്‍ ശബ്‌നം ഡെവലപ്പേഴ്‌സിന്റെ ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു രവി പൂജാരി. പണം നല്‍കാന്‍ ഇദ്ദേഹം വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊല നടന്നത്.
കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ ജനിച്ചുവളര്‍ന്ന മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ച രവി ആദ്യഘട്ടത്തില്‍ ഛോട്ടാ രാജനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ദുബായ്, ഓസ്്രേടലിയ എന്നീ രാജ്യങ്ങളും താവളമാക്കിയിരുന്നു. ഇപ്പോഴും മുംബൈ അധോലോകത്ത് പൂജാരിയുടെ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെനഗലിലെ ഇന്ത്യന്‍ അംബാസ്സഡറായ രാജീവ് കുമാറാണ് രവി പൂജാരിയെ കുടുക്കുന്നതിന് സഹായങ്ങള്‍ നല്‍കിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.
2018ലാണ് ബുര്‍കിന ഫാസോയില്‍ രവി പൂജാരിയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. അവിടെ ചില ഹോട്ടല്‍ ശൃംങ്കലകളില്‍ നിക്ഷേപം നടത്തിയ വിവരം പൊലീസിന് ലഭിച്ചു.
ഇക്കാലം കൊണ്ട് ആന്റണി ഫെര്‍ണാണ്ടസ് എന്ന കള്ളപ്പേരില്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു ബിസിനസ്സുകാരനെന്ന പേരും രവി പൂജാരി സ്വന്തമാക്കുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ സല്‍കര്‍മങ്ങള്‍ വാര്‍ത്തയായി വരികയും ചെയ്തു. ബുര്‍കിന ഫാസോയില്‍ നിന്നും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സെനഗലിലേക്കുള്ള രവിപൂജാരിയുടെ നീക്കം.
സെനഗലില്‍ രവി പൂജാരിയെ പിന്തുടര്‍ന്ന ഇന്ത്യന്‍ അധികൃതര്‍ക്ക് വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചു. ഡാകാറില്‍ ഒരു ക്രിക്കറ്റ് കളി കാണാന്‍ ഇയാള്‍ ചെന്നിരുന്നെന്ന വിവരമാണ് ലഭിച്ചത്. ലഭ്യമായ വിവരങ്ങളെല്ലാം വെച്ച് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ സെനഗലിന്റെ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡണ്ടിനും വിവരങ്ങള്‍ നല്‍കി. ഇങ്ങനെ ജനുവരി 19ന് അറസ്റ്റിനുള്ള വഴിയൊരുങ്ങി.
ഇയാളെ പിടികൂടുന്നത് ഏറെ പ്രയാസമുള്ള പണിയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. തന്റെ അനുയായികളുമായി ഇന്റര്‍നെറ്റ് കോളുകളിലൂടെയാണ് രവി പൂജാരി ബന്ധപ്പെട്ടിരുന്നത്. സ്വയം ഒളിപ്പിക്കാന്‍ ഇതുവഴി രവി പൂജാരിക്ക് സാധിച്ചു. പണാപഹരണത്തിന് രവി പൂജാരി വിളിക്കുന്നതും ഇത്തരം മാര്‍ഗങ്ങളിലൂടെയായിരുന്നു. രവി പൂജാരിയുടെ പണാപഹരണക്കേസില്‍ ഏറ്റവുമൊടുവിലത്തേക്ക് കൊച്ചിയിലെ നടി ലീന മരിയയുടെ കച്ചവടസ്ഥാപനത്തിലുണ്ടായ ആക്രമണമാണ്.
https://www.facebook.com/Malayalivartha
























