സാര്‍ ഒരു കാര്യവും ഇല്ലാതെ ചൂടാകില്ല, പുസ്തകം കൊണ്ട് വന്നില്ല എന്ന് പറഞ്ഞ് വഴക്ക് പറയുന്ന സാറ് അല്ല ഇത്- ഞങ്ങളെല്ലാവരും സാറിന് സപ്പോട്ടാണെന്ന് പറയാൻ വീഡിയോ എടുക്കുന്ന ആളുടെ കമന്റ്... ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ അധ്യാപകരെ ന്യായീകരിച്ച് വിദ്യാർത്ഥികളുടെ വീഡിയോ...

വാളകം സ്കൂളിൽ രക്ഷിതാവിന് നേരെ അസഭ്യവർഷം നടത്തിയ അധ്യാപക ദമ്പതികള്‍ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുമ്പോൾ സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ജോര്‍ജ്ജിനെ പിന്തുണച്ച് വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 'സാര്‍ ക്ലാസില്‍ വരാന്‍ വൈകിയതിനെ തുടര്‍ന്ന് സാറിനെ വിളിക്കാന്‍ ചെന്നപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടെന്നും രക്ഷിതാവ് മോശമായി പെരുമാറുന്നത് കണ്ടെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്'
. എന്നാല്‍ പ്രചരിക്കുന്ന ആദ്യ വീഡിയോയില്‍ ഈ ഭാഗങ്ങള്‍ ഇല്ല. 'സാര്‍ ഒരു കാര്യവും ഇല്ലാതെ ചൂടാകില്ല. പുസ്തകം കൊണ്ട് വന്നില്ല എന്ന് പറഞ്ഞ് വഴക്ക് പറയുന്ന സാറ് അല്ല ഇത്. ഒരു ദൈവത്തേക്കളേറെ അധ്യാപരെ ബഹുമാനിക്കണം എന്ന് എപ്പോഴും പറയുന്ന സാറാണത്. ഞങ്ങള്‍ സാറിനൊപ്പമാണെന്നും' കുട്ടികള്‍ തന്നെ പറയുന്നു.
എന്നാല്‍ വീഡിയോയ്ക്ക് അവസാനം ഞങ്ങളെല്ലാവരും സാറിന് സപ്പോട്ടാണെന്ന് പറയാന്‍ കുട്ടികളോട് വീഡിയോ എടുക്കുന്നയാള്‍ നിര്‍ദേശിക്കുന്നുണ്ട്. സ്‌ക്കൂളിലെ തന്നെ മറ്റൊരു ആണ്‍കുട്ടിയാണ് ഈ വീഡിയോ എടുത്തതെന്നും അത് ആ കുട്ടിയുടെ ശബ്ദമാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 1600കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളിലെ വിരലില്‍ എണ്ണാവുന്ന കുട്ടികളാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് തുടരുകയാണ്.
രക്ഷിതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മയും ഭര്‍ത്താവും അധ്യാപകനുമായ ജോര്‍ജും ഉപയോഗിച്ചുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്‌പെന്റ് ചെയ്‌തെന്ന് മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്നും സുനില്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ മാതാപിതാക്കളില്‍ നിന്നും മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നിയും(43) മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിന്‍സ് ബെന്നിയും സ്വകാര്യ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha
























