സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്... പ്രതികളെ സമയത്തിനു ഹാജരാക്കാത്തതിനാല്‍ പോലീസുകാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തൊപ്പിയും ബല്‍റ്റും ഊരി വയ്പ്പിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ എസ്.പി. റിപ്പോര്‍ട്ട് നല്‍കി

പോലീസുകാരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി തൊപ്പിയും ബല്‍റ്റും ഊരിവയ്പ്പിച്ച മജിസ്‌ട്രേട്ടിന്റെ നടപടി ഏറെ വിവാദമായിരുന്നു. സാധാരണ കള്ളമാരെ പിടിക്കുന്ന പോലീസിന്റെ കുറ്റം കണ്ട് കോടതി കൈയ്യുടനെ പൊക്കി ചെറിയ ശിക്ഷ നല്‍കി. പ്രതികളെ വൈകി കോടതിയിലെത്തിച്ചതാണ് കോടതി കണ്ട കുറ്റം. ഉടന്‍ തന്നെ ശിക്ഷയും ലഭിച്ചു. ബല്‍റ്റും തൊപ്പിയും ഊരി മാറ്റി പോലീസുകാരെ കൂട്ടില്‍ കയറ്റി നിര്‍ത്തി. അവര്‍ പറഞ്ഞ ന്യായമൊന്നും കോടതി കേട്ടില്ല. അതോടെ പോലീസുകാര്‍ വിയര്‍ത്തു.
സംഭവം വിവാദമായതോടെ അന്വേഷണം വന്നു. നെയ്യാറ്റിന്‍കര രണ്ടാം കോടതിയിലെ മജിസ്‌ട്രേട്ടിന്റെ നടപടി നിയമവിരുദ്ധമാണെന്നു തിരുവനന്തപുരം റൂറല്‍ എസ്.പി. പി. അശോക് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറും.
പോലീസുകാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും അടിയന്തരനടപടി വേണമെന്നും എസ്.പിയുടെ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. രണ്ടു ദിവസംമുമ്പാണ് സംഭവമുണ്ടായത്. പതിനാലു ദിവസം മുമ്പു ബി.ജെ.പി. പ്രവര്‍ത്തകരെ ഹര്‍ത്താല്‍ വിഷയവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവാദ സംഭവം.
നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ പ്രതികളോടൊപ്പം പോലീസുകാരെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നരുവാമൂട് പോലീസ് സ്‌റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഗിരീഷ് കുമാര്‍, ഷിബിന്‍, സത്യശീലന്‍, സുജിത്ത് എന്നിവരെ നാലു പോലീസുകാരാണ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്. മൂന്നാം കോടതി അവധിയായതിനാല്‍ കേസ് കെട്ടുകള്‍ ബെഞ്ച് ക്ലര്‍ക്ക് രണ്ടാം കോടതിയിലേക്കു കൊണ്ടുപോയി. നെയ്യാറ്റിന്‍കര എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ ജിജി സാം, നൂറുല്‍ അമീര്‍, വിഷ്ണു, ജോര്‍ജ് എന്നിവര്‍ പ്രതികളുമായി മൂന്നാം കോടതിയിലെത്തി. എന്നാല്‍, എയ്ഡ് പ്രോസിക്യൂഷന്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രതികളെ രണ്ടാം കോടതിയിലെത്തിച്ചു. സാധാരണഗതിയില്‍ കോടതി മാറുമ്പോള്‍ നിലവിലെ കേസുകള്‍ വിളിച്ചശേഷമാണ് അവധിയിലുള്ള കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നത്.
എന്നാല്‍, മൂന്നാം കോടതിയിലെ കേസുകള്‍ രണ്ടാം കോടതി ആദ്യം വിളിച്ചുതുടങ്ങിയപ്പോള്‍ പ്രതികളെ സമയത്തിനു ഹാജരാക്കിയില്ലെന്ന കാരണത്താലാണ് പോലീസുകാരോടു ബല്‍റ്റും തൊപ്പിയും ഊരിവച്ച് പ്രതികളോടൊപ്പം പ്രതിക്കൂട്ടില്‍ കയറിനില്‍ക്കാന്‍ മജിസ്‌ട്രേറ്റ് ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചത്. ട്രാഫിക്കില്‍ കുരുക്കുകാരണമാണ് എത്താന്‍ വൈകിയതെന്നു വിശദീകരിച്ചെങ്കിലും കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് കൂട്ടാക്കിയില്ല.
പോലീസുകാരോ കോടതി ജീവനക്കാരോ കോടതി നടപടികളില്‍ വീഴ്ച വരുത്തുമ്പോള്‍ ഡയസിനു സമീപത്തേക്കു വിളിച്ചു വിശദീകരണം ആവശ്യപ്പെടുകയാണ് പതിവ്. അല്ലെങ്കില്‍ ജയില്‍ സൂപ്രണ്ടിനോടോ ജില്ലാ പോലീസ് മേധാവിയോടോ വിശദീകരണം ആവശ്യപ്പെടാം.
സംഭവത്തെക്കുറിച്ച് എ.ആര്‍. ക്യാമ്പില്‍നിന്നു റിപ്പോര്‍ട്ട് വാങ്ങിയശേഷം എസ്.പി. മുഖേന സി.ജി.എമ്മിനു പരാതി നല്‍കുമെന്നു പോലീസ് അസോസിയേഷന്‍ നേതാവ് ജ്യോതിഷ് കുമാര്‍ പറഞ്ഞു.
ഇത് പോലീസുകാര്‍ക്കേറ്റ കടുത്ത അപമാനമായാണ് കരുതുന്നത്. അതിനാല്‍ തന്നെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ഉന്നതതലത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശം.
https://www.facebook.com/Malayalivartha
























