സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതോടെ സി.പി.എമ്മും സര്‍ക്കാരും വെട്ടിലായി, ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് അകത്താകുമോ?

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതോടെ സി.പി.എമ്മും സര്‍ക്കാരും വെട്ടിലായി. ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് തന്നെ പൊതുവേദിയില്‍ തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫും ബ്രാഞ്ച് സെക്രട്ടറിയുമായ യുവതിയെ അപമാനിച്ചത് നിയമസഭനടക്കുന്ന വേളയിലായതിനാല്‍ പ്രതിഷേധം കടുക്കുമെന്ന് ഉറപ്പ്. ഐ.പി.സി 509ാം വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപമാനിക്കാന്‍ പരാതിക്കാരിയും ഭര്‍ത്താവും നിരന്തരം ശ്രമിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതിലുള്ള വൈരാഗ്യം തീര്‍ക്കുന്നതിനാണ് കേസ് കൊടുത്തതെന്ന് മന്ത്രി ജി.സുധാകരന്‍ മുമ്പ് പ്രതികരിച്ചിരുന്നു.
കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ സുധാകരന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാര്‍മികതയല്ലെന്ന വിമര്‍ശനം പലയിടത്ത് നിന്നും ഉയരുന്നുണ്ട്. ശബരിമല വിഷയത്തെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്‍ തന്ത്രിയേയും മറ്റ് ഹൈന്ദവ നേതാക്കളെയും കുറിച്ച് മോശമായ ഭാഷയില്‍ സംസാരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ധിക്കാരവും ധാര്‍ഷ്ട്യവുമാണ് മന്ത്രിമാരുടെ വാക്കുകളിലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രീയ നടത്തിയ തന്ത്രിയെ ബ്രാഹ്മണരാക്ഷസന്‍ എന്നാണ് ജി.സുധാകരന്‍ വിശേഷിപ്പിച്ചത്. അതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രി ജി.സുധാകരന്‍ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത ഭാഷയാണ് പലപ്പോഴും പ്രയോഗിക്കുന്നതെന്ന് പൊതുസമൂഹത്തിന് ആക്ഷേപമുണ്ട്.
അമ്പലങ്ങളിലെ ശാന്തിക്കാരുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചും മന്ത്രി ജി.സുധാകരന്‍ മുമ്പും സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൂജാരിമാര്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്ത് ഒരു മന്ത്രിയെ നിയമിച്ചിട്ടുണ്ടെന്ന് സ്വാമി ചിതാനന്ദപുരി പരിസിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും മന്ത്രി മോശമായ ഭാഷയില്‍ സംസാരിക്കുന്നെന്നും ആക്ഷേപങ്ങളുണ്ട്. സംസാരം അതിര് കടന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം ഏറ്റ തിരിച്ചടിയാണ് ഇന്ന് കോടതി നിര്‍ദ്ദേശപ്രകാരം എടുക്കുന്ന കേസ് എന്ന് മന്ത്രിയുടെ ഭാഷയോട് വിയോജിപ്പുള്ളവര്‍ ആരോപിക്കുന്നു.
പാര്‍ട്ടിവിരുദ്ധ നടപടികളെ തുടര്‍ന്ന് പുറത്താക്കിയ വനിത പ്രതികാരം തീര്‍ക്കാനാണ് ജി.സുധാകരനെതിരെ പരാതി നല്‍കിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങളില്‍ അടര്‍ത്തിയെടുത്ത് പരാതിക്കാരി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയായിരുന്നു. അത് മനസിലായത് കൊണ്ടാണ് പൊലീസ് കേസ് അവസാനിപ്പിച്ചതെന്നും സി.പി.എം ചൂണ്ടിക്കാണിക്കുന്നു. സുധാകരനെതിരെ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലയിലുണ്ട്. അവര്‍ അദ്ദേഹത്തിനെതിരെ ഈ പരാതി ആയുധമാക്കുമെന്നുറപ്പാണ്. തോമസ് ഐസക്കും ജി.സുധാകരനും തമ്മിലുള്ള ഗ്രൂപ്പ് യുദ്ധം ഇപ്പോഴും സജ്ജീവമാണ്. അതുകൊണ്ട് ഐസക്കിന് ജില്ലയില്‍ മേല്‍ക്കൈ നേടാനാവുമെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha

























