കാന്‍സര്‍ ദിനത്തില്‍ കണ്ണുനനയിച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കാന്‍സര്‍ ദിനത്തില്‍ അര്‍ബുദം എന്ന മാറാരോഗം അമ്മയെ മരണത്തിലേക്ക് കൊണ്ടുപോയ ഒരു മകന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. കാന്‍സര്‍ രോഗം സ്വന്തം കുടുംബത്തെ തകര്‍ത്തെറിഞ്ഞത് വേദനയോടെയാണ് സന്ദീപ് ദാസ് എന്ന യുവാവ് വിവരിക്കുന്നത്. കാന്‍സര്‍ ദിനത്തില്‍ അമ്മയോടുള്ള സ്‌നേഹവും പീന്നീട് തന്റെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഒരുപാട് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു.അര്‍ബുദം എന്ന മഹാവ്യാധിയോട് മല്ലിട്ട് മരണം വരിച്ച ഒരു അമ്മയുടെ മകനാണ് ഞാന്‍. പൊതുവെ തോറ്റുപോയവരുടെ കഥകള്‍ ആരും പറയാറില്ല. എങ്കിലും ഈ കഥ പറയണമെന്ന് തോന്നുന്നു.
എനിക്ക് പത്തുവയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം.13 വര്‍ങ്ങള്‍ക്കുശേഷം അച്ഛനും എന്നെ വിട്ടുപോയി.അമ്മ പോയതിന്റെ ദുഃഖം സഹിക്കാന്‍ വയ്യാതെ കുടിച്ചു കുടിച്ചാണ് അച്ഛന്‍ മരിച്ചത്.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ കുടുംബം തകര്‍ത്തുകളഞ്ഞത് കാന്‍സറാണ്.
ഭാര്യയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവള്‍ മരിച്ചാല്‍ ഈ ലോകം അവസാനിച്ചതുപോലെയാണ്. ഒരു സ്ത്രീ കുടുംബത്തില്‍ ഉണ്ടാക്കുന്ന ഇംമ്ബാക്റ്റ് അത്രത്തോളമാണ്.
കുഞ്ഞുനാളില്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ടുപോയ എനിക്ക് എല്ലാ സ്‌നേഹവും തന്ന് വളര്‍ത്തിവലുതാക്കിയത് അച്ഛനാണ്. പക്ഷേ ശരീരം വേദനിക്കുമ്‌ബോള്‍ 'അമ്മേ' എന്നാണ് എപ്പോഴും വിളിക്കാറുള്ളത്.
മാസങ്ങളോളം ഉദരത്തില്‍ ചുമക്കുന്നതും നൊന്തുപ്രസവിക്കുന്നതും മുലയൂട്ടിവളര്‍ത്തുന്നതും സ്ത്രീകളാണ്. അങ്ങനെ പുരുഷന് അസാദ്ധ്യമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്ന അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ആ വിളി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സ്‌കൂള്‍പഠനകാലത്ത് ഒട്ടേറെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുന്ന ദിവസം എന്നെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു.കൂടുതലും അമ്മമാരാണ് അതുപോലുള്ള ചടങ്ങുകള്‍ക്ക് വരിക.അങ്ങനെയൊരാള്‍ എന്റെ വീട്ടില്‍ നിന്ന് വരാനില്ലല്ലോ !
അമ്മ മരിച്ച കുട്ടിയോട് നാട്ടുകാരും ബന്ധുക്കളും കാണിക്കുന്ന സഹതാപം അസഹനീയമാണ് ! ''അമ്മ ഇല്ലെങ്കിലെന്താ ; ഞങ്ങളൊക്കെയില്ലേ '' എന്ന ഡയലോഗാണ് എല്ലാവരും പുറത്തെടുക്കാറുള്ളത്.ആ പറയുന്നതില്‍ ഒരു കാര്യവും ഇല്ലെന്ന് പറയുന്ന അവര്‍ക്കും അറിയാം കേള്‍ക്കുന്ന നമ്മള്‍ക്കും അറിയാം.കാര്യത്തോടടുക്കുമ്‌ബോള്‍ ആരും കൂടെയുണ്ടാവാറില്ല.മറക്കാന്‍ ശ്രമിക്കുന്നതെല്ലാം വീണ്ടും ഓര്‍മ്മയിലെത്തും എന്നൊരു ഉപകാരം മാത്രമേ അത്തരം പൊള്ളയായ വാക്കുകള്‍ കൊണ്ട് ഉണ്ടാകാറുള്ളൂ.
അമ്മമാര്‍ നിറച്ചുകൊടുക്കുന്ന കൂട്ടുകാരുടെ ചോറ്റുപാത്രങ്ങള്‍ ഒത്തിരി കരയിച്ചിട്ടുണ്ട്. അമ്മ വിളമ്ബിക്കൊടുത്തില്ലെങ്കില്‍ ഭക്ഷണം കഴിക്കാത്ത ആളുകളുണ്ട്. അസുഖം വന്ന് പുതച്ചുമൂടിക്കിടക്കുകയാണെങ്കില്‍പ്പോലും അമ്മ തന്നെ അത് ചെയ്യണം.അതിനു യോഗമില്ലാത്ത കുട്ടികളുടെ കാര്യം ചിന്തിച്ചിട്ടുണ്ടോ?
പനിച്ചുവിറച്ചുകിടക്കുമ്‌ബോള്‍ നെറ്റിയില്‍ ഒരു കൈത്തലം അമരുന്നത് എത്ര വലിയ ആശ്വാസമാണ് ! അമ്മയില്ലാത്ത കുട്ടികള്‍ക്ക് അതുപോലും നിഷേധിക്കപ്പെടാറുണ്ട്.
അമ്മയില്ലാത്ത ഒരു പെണ്‍കുട്ടിയെ വളര്‍ത്തേണ്ടിവരുന്ന അച്ഛന്റെ ബുദ്ധിമുട്ടുകള്‍ എത്രയാണെന്നറിയാമോ? അവളുടെ സങ്കടങ്ങള്‍ മനസ്സിലാക്കുന്നതില്‍ അച്ഛന് ഒരു പരിധിയുണ്ട്. അവളുടെ ശാരീരികബുദ്ധിമുട്ടുകള്‍ അയാള്‍ക്ക് അറിയാനാവില്ല. രജസ്വലയാവുന്ന സമയത്ത് എന്തു പറയണമെന്നും നിശ്ചയമുണ്ടാവില്ല.
നമ്മുടെ വീടുകളില്‍ ഇപ്പോഴും പുരോഗമനവാദം പ്രവേശിച്ചിട്ടില്ല. ബഹുഭൂരിപക്ഷം വീടുകളിലും സ്ത്രീ തന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകള്‍ എത്തിത്തുടങ്ങി എന്നത് ശരിയാണ്.പക്ഷേ ഇപ്പോള്‍ അടുക്കളയും അരങ്ങും ഒന്നിച്ച് പെണ്ണിന്റെ തലയിലായി എന്നതാണ് നേര് !
പണ്ട് വീട്ടുജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ വീട്ടിലെ ജോലികളും ഓഫീസിലെ ജോലികളും സ്ത്രീ ചെയ്യണം എന്ന സ്ഥിതിയാണ് ! ഓഫീസില്‍ അധികനേരം ഇരുന്ന് ജോലി ചെയ്ത് പ്രശംസ നേടാന്‍ പുരുഷനു കഴിയും. സ്ത്രീയെ അതിന് അനുവദിക്കാത്തത് സാഹചര്യങ്ങളാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായതുകൊണ്ടുതന്നെ അമ്മ ഇല്ലാതായാല്‍ ഒരു വീട് ഉറങ്ങും. സോഷ്യല്‍ മീഡിയയില്‍ അമ്മമാരുടെ കഠിനാദ്ധ്വാനത്തെ പുകഴ്ത്തുന്നതുപോലെ എളുപ്പമല്ല വീട്ടുജോലികള്‍ എന്ന് പുരുഷന്‍മാര്‍ തിരിച്ചറിയും.ഒരു വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്നുപോലും പലപ്പോഴും പുരുഷന് ധാരണയുണ്ടാവില്ല.
ഭാര്യ മണിക്കൂറുകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു മുടിനാര് കണ്ടാല്‍ തെറിയും പറഞ്ഞ് ഇറങ്ങിപ്പോവുന്ന ഭര്‍ത്താക്കന്‍മാര്‍ ഓര്‍ത്തുകൊള്ളുക. ഈ ആണഹങ്കാരം പെണ്ണിന്റെ ഔദാര്യമാണ്. വീട്ടുജോലികള്‍ പെണ്ണിന്റെ കടമയാണെന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല.എന്നിട്ടും അവര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുമ്‌ബോള്‍ തലയില്‍ക്കയറി നിരങ്ങരുത്.
ജീവിച്ചിരിക്കുമ്‌ബോള്‍ അമ്മയ്ക്ക് ഒരു വിലയും കല്പിക്കാത്ത മക്കള്‍ മനസ്സിലാക്കുക. നഷ്ടപ്പെടുമ്‌ബോള്‍ മാത്രമേ കൈവശമുള്ളതിന്റെ മൂല്യം അറിയുകയുള്ളൂ !
കാന്‍സര്‍ വരുന്നത് ആരുടെയും കുറ്റമല്ല.എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കും.വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ജീവിതശൈലി തിട്ടപ്പെടുത്താം.ചെറിയ രോഗം വന്നാല്‍ പോലും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണാം. കൃത്യസമയത്ത് കണ്ടെത്തുക എന്നത് അര്‍ബുദ ചികിത്സയില്‍ പ്രധാനമാണ്.
രോഗം സ്ഥിരീകരിച്ചാല്‍ എല്ലാം നഷ്ടപ്പെട്ടതുപോലെ തരിച്ചിരിക്കരുത്. പൊരുതി ജയിച്ചവരുടെ കഥകള്‍ ഓര്‍ക്കുക.മടികൂടാതെ ചികിത്സിക്കുക.തോറ്റാലും പൊരുതിയേ തോല്‍ക്കൂ എന്നുറപ്പ് വരുത്തുക.
കാന്‍സര്‍ ബാധ കുറഞ്ഞുവരട്ടെ. അച്ഛനമ്മമാരും മക്കളും തമ്മില്‍ പിരിയാതിരിക്കട്ടെ.
https://www.facebook.com/Malayalivartha

























