ആൻലിയയുടെ മരണത്തിൽ പുതിയ വഴിതിരിവുകൾ; നിർണ്ണായക തെളിവുകൾ തേടി ക്രൈംബ്രാഞ്ച്

നഴ്‌സ് ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആൻലിയയുടെ കുടുംബത്തിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുപ്പ് ആരംഭിച്ചു.തങ്ങളുടെ മകളുടെ മരണത്തിൽ വൻ ദുരൂഹത നിറഞ്ഞിരിക്കുകയാണെന്ന് ആൻലിയയുടെ രക്ഷിതാക്കൾ ആവർത്തിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായി മൊഴിയെടുക്കുന്നത്. രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കൽ തുടരുകയാണ്.
എന്നാൽ കേസിൽ കൊലപാതകമാണെന്ന് തെളിയിക്കാൻ തക്കവണ്ണമുള്ള തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റെയിൽവേ പൊലീസ് സ്റ്റേഷനിലേയും ആർപിഎഫ് ഓഫീസിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇവ പിന്നീട് വിശദമായി പരിശോധിക്കും.
ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് മുല്ലശ്ശേരി അന്നകര വി.എം. ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. എന്നാൽ ഇതിലൊന്നും തന്നെ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം , ജസ്റ്റിന്‍റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയാതായി അധികൃതർ അറിയിച്ചു. ജസ്റ്റിൻ ഉപയോഗിച്ച ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനുപുറമേ, ഭർതൃപീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
മകളെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് നൽകിയ പരാതിയിലാണ് നടപടി പുരോഗമിക്കുന്നത്.
ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർക്കായിരുന്നു നേരത്തെ അന്വേഷണച്ചുമതല. എന്നാൽ കേസിൽ പുരോഗതിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല . റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.
ആന്‍ലിയ എവിടെ പോയെന്ന സംശയങ്ങള്‍ക്ക് ഓഗസ്റ്റ് 28 ന് മൃതശരീരം പെരിയാറില്‍ പൊങ്ങി. ചീര്‍ത്തു പൊങ്ങിയ ആ ശരീരം ആന്‍ലിയയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഹൈജിനസും ഭാര്യയും വിദേശത്ത് നിന്നും നാട്ടിലെത്തി. അതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.
സംഭവത്തിൽ കോടതി റിമാൻഡ്ചെയ്ത ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. തൃശ്ശൂർ ക്രൈം എസ്.പി. കെ. സുദർശന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. വി.എ. ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























