മോഹൻലാൽ മാറിയതോടെ കുമ്മനം നിറഞ്ഞു ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം; ഇനി ബിജെപിയുടെ കണ്ണ് കുമ്മനത്തിലേക്ക്

തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി അംഗങ്ങളുടെ വിലയിരുത്തൽ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തും.
ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ടെങ്കിലും വര്‍ഷങ്ങളായി നിസ്സാര വോട്ടുകള്‍ക്കാണ് മണ്ഡലം ബിജെപിയെ കൈവിട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഏത് വിധേനയും തിരുവനന്തപുരം പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി ലക്‌ഷ്യം.
രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ തിരുവനന്തപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവമാവുകയാണ്. മോഹന്‍ലാല്‍ തയ്യറാകുമായിരുന്നെങ്കില്‍ അദ്ദേഹത്തെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഷ്ട്രീയം എന്റെ മേഖല അല്ല. ഞാന്‍ എല്ലായ്‌പ്പോഴും അഭിനേതാവ് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. രാഷ്ട്രീയം കൈകാര്യം ചെയ്യുക ഒട്ടും എളുപ്പമല്ല. രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ല, അതുകൊണ്ട് തന്നെ താല്‍പര്യവുമില്ലെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
സ്ഥാനാർത്ഥിത്വത്തെ പറ്റി സുരേഷ് ഗോപി ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല. മറ്റുപലര്‍ക്കൊപ്പം തന്‍റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നാണ് സുരേഷ്ഗോപി പറഞ്ഞത്. ആര് എവിടെ മത്സിക്കുമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴെ എന്തുതീരുമാനവും ഞാന്‍ അറിയും എന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
എന്നാൽ മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കം പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് കുമ്മനത്തിന്റെ പേര് മുന്നോട്ട് വന്നത്. സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവര്‍ണ്ണറാക്കിയത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ.
അതേസമയം കേരളത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കുന്നത് ആർ എസ് എസ് ആണ്. ശബരിമല കർമ്മ സമിതി മോഡൽ ഒരു സഖ്യം ഉണ്ടാക്കി ഒരു പൊതു സമ്മതനെ തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കാൻ ആണ് ആർ എസ് എസ്സിന് തലപര്യം. ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കാൾ വോട്ടു ഒരു പൊതു സമ്മതന് ലഭിക്കും എന്നാണു ആർ എസ് എസ് വിലയിരുത്തൽ. സുരേന്ഷ് ഗോപിയുടെ പേരും ആർ എസ് എസ് പരിഗണയിൽ ഉണ്ട്.
https://www.facebook.com/Malayalivartha

























