നാമജപം ആയുധമാക്കാന്‍ കഴിയുന്നു; സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ

സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി തുറന്ന കോടതിയില്‍ പരിഗണിക്കുന്നു. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 65 ഹര്‍ജികളാണുള്ളത്. തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, പി.സി. ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികളുണ്ട്.
2018 സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തുടര്‍ന്ന് നിരവധി പുനപരിശോധനാ ഹര്‍ജികള്‍ വന്നിരുന്നുവെങ്കിലും ജനുവരി 22ന് പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്.
എന്നാല്‍ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അസുഖത്തെ തുടര്‍ന്ന അവധിയില്‍ പോയതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വെയ്ക്കുകയായിരുന്നു.
ഈ ഹർജികളെല്ലാം ആദ്യമായാണ് പരിഗണനയ്ക്ക് വരുന്നതെന്നതിനാൽ ഹർജികൾ സ്വീകരിക്കണമോ അതോ തള്ളണമോ എന്നകാര്യത്തിലാകും സുപ്രീകോടതി ആദ്യം തീരുമാനമെടുക്കുക. ഹർജി സ്വീകരിക്കുകയാണെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയും തുടർവാദത്തിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്യും. ഇന്ന് രാവിലെ 10 ;30 നാണ് ഹർജികൾ പരിഗണിക്കുക.
അതേസമയം വിധി പുനപരിശോധിക്കരുത് എന്നാവശ്യപ്പെട്ട് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും, ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട രേഷ്മ, ഷനില എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. യുവതി പ്രവേശ വിധി പുനപരിശോധിക്കരുതെന്നും, പുന:പരിശോധനാ ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നുമാണ് ആവശ്യം. ഇതിപ്പോൾ വിവാദമായിരിക്കുകയാണ്.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട റിവ്യൂ ഹർജികളും മറ്റു അപേക്ഷകളും ഇന്ന് രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജിയും എത്തുന്നത്. അതേസമയം, ഇന്ന് രാവിലെ പത്തരയോടെ പരിഗണിക്കുന്ന ഹർജികളുടെ കൂട്ടത്തിൽ ഈ ഹർജിയും വരുമോ എന്ന് വ്യക്തമല്ല.
ഒരു കാരണവശാലും സുപ്രീംകോടതി മുൻ വിധി പുനഃപരിശോധിക്കരുത് എന്നാണ് യുവതികളുടെ ആവശ്യം. ഇതൊടൊപ്പം ഈ മാസം ഒന്നിന് നട തുറക്കുമ്പോൾ ദർശനം നടത്താൻ അനുമതി നൽകണമെന്നും ഇവർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീപ്രവേശനത്തിന് ശേഷം ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതി അലക്ഷ്യം ആണെന്ന് കാട്ടി ഗീന കുമാരി, വര്‍ഷ എന്നിവരാണ് കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.
തന്ത്രിക്കെതിരായ ഹർജിയെക്കുറിച്ച് അഭിഭാഷകൻ ഇന്നു സൂചിപ്പിച്ചപ്പോൾ റിവ്യൂ ഹർജികൾ കേൾക്കുമ്പോൾ കോടതിയിൽ ഹാജരായിരിക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദ്ദേശിച്ചു. ഹർജി നേരത്തേ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് മുമ്പ് അനുവദിച്ചിരുന്നില്ല. 54 വിഷയങ്ങളാണു കേസിൽ പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞുഇതോടെയാണ് തന്ത്രിക്കെതിരായ പരാതിയും പരിഗണിച്ചേക്കുമെന്ന് സൂചന ലഭിച്ചത്.
ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശനമല്ലെന്നാണ് തന്ത്രി കണ്ഠര് രാജീവര് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിനെ അറിയിച്ചത്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത്. മകരവിളക്കിനു നട തുറക്കുമ്പോൾ ശുദ്ധിക്രിയ നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നുവെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു.
നടതുറന്ന ഡിസംബർ 31 ന് പൂജകൾ ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി വലിയ തിരക്കുണ്ടായതിനാലുമാണ് രണ്ടാം തീയതി ശുദ്ധിക്രിയ നടത്തിയത്.സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോർഡിനു നൽകിയ വിശദീകരണത്തിൽ തന്ത്രി പറയുന്നു.
പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോകുകയാണെന്നും 45 മിനിട്ട് ഇതു നീണ്ടുനിൽക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലും വിളിച്ച് അറിയിച്ചിരുന്നതായും തന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം ദേവസ്വംബോർഡ് പ്രസിഡന്റ് പത്മകുമാറും സ്ഥിരീകരിച്ചിരുന്നു. ഫോണിൽ വിളിച്ച് തന്ത്രി ഇക്കാര്യം അറിയിച്ചെന്നും എന്നാൽ അനുമതി നൽകിയിരുന്നില്ലെന്നുമാണ് ദേവസ്വം പ്രസിഡന്റ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























