തെരഞ്ഞെടുപ്പ് കയറുക അയ്യപ്പന്‍ കഠിനമാക്കുമെന്ന ആശങ്കയില്‍ മുന്നണികളും പാര്‍ട്ടികളും; അയ്യപ്പന്റെ പേരില്‍ പരസ്പരം പോരടിച്ച് അത് വോട്ടാക്കി മാറ്റാന്‍ എല്ലാവരും മത്സരിച്ച് രംഗത്തിറങ്ങുമ്പോഴും അയ്യപ്പന്‍ ചതിക്കുമോയെന്ന ആശങ്കയിൽ ബഹുഭൂരിപക്ഷം കക്ഷികളും

തെരഞ്ഞെടുപ്പ് കയറുക അയ്യപ്പന്‍ കഠിനമാക്കുമെന്ന ആശങ്കയില്‍ മുന്നണികളും പാര്‍ട്ടികളും. അയ്യപ്പന്റെ പേരില്‍ പരസ്പരം പോരടിച്ച് അത് വോട്ടാക്കി മാറ്റാന്‍ എല്ലാവരും മത്സരിച്ച് രംഗത്തിറങ്ങുമ്പോഴും അയ്യപ്പന്‍ ചതിക്കുമോയെന്ന ആശങ്കയിലാണ് ബഹുഭൂരിപക്ഷം കക്ഷികളും. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയസീറ്റ് തര്‍ക്കങ്ങള്‍ പൊരിഞ്ഞ അടി നടക്കുമ്പോഴും കരിമലകയറ്റം പോലെ തെരഞ്ഞെടുപ്പ് കടമ്പ കടക്കുക അയ്യപ്പന്‍ കഠിനമാക്കുമോയെന്നാണ് എല്ലാ കക്ഷികളും പറയുന്നത്.
സുപ്രീംകോടതി കാട്ടുന്ന ചതിയാണ് എല്ലാവരെയും വലയ്ക്കുന്നത്. വിഷയത്തില്‍ തീര്‍പ്പുണ്ടാകാതെ നീണ്ടുപോകുന്നത് തെരഞ്ഞെടുപ്പിനെ ഏത് തരത്തില്‍ ബാധിക്കുമെന്ന് ആര്‍ക്കും തിട്ടമില്ല. യുവതിപ്രവേശനത്തെ എതിര്‍ക്കാനും അനുകൂലിക്കാനും സജീവമായി എല്ലാവരും രംഗത്തിറങ്ങുന്നുണ്ടെങ്കിലും ഇത് ഏത് തരത്തില്‍ വോട്ടാകുമെന്നാണ് ആര്‍ക്കു ഒരു പിടിയുമില്ലാത്തത്.
കുംഭമാസപൂജയ്ക്കായി ശബരിമല നടതുറക്കുന്ന സമയത്തും പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാകില്ലെന്ന അവസ്ഥയാണ് ശബരിമല വിഷയം വീണ്ടും സജീവമാക്കിയിരിക്കുന്നത്. അന്തിമഫലം എന്തായാലും കഴിയുന്നത്ര ഈ വിഷയത്തെ സജീവമായി നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്.
ശബരിമല വിധിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നേട്ടം കൊയ്‌തെടുക്കാന്‍ യു.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ തുറന്നപോരിനിറങ്ങിയിരിക്കുകയാണ്. തുടക്കത്തില്‍ അല്‍പ്പം തണുത്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ബി.ജെ.പി നേട്ടം കൊയ്തുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് വിഷയം സജീവമായി ഉയര്‍ത്തി നിര്‍ത്തിയത്. പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും കഴിഞ്ഞ കുറേക്കാലമായി മുന്നണിയില്‍ നിന്നും അകന്നുപോയ ഭൂരിപക്ഷസമുദായ വോട്ടുകളെ മടക്കികൊണ്ടുവരികയെന്ന തന്ത്രമാണ് രമേശും കൂട്ടരും പയറ്റിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം സി.പി.എം. ബി.ജെ.പി അവിുദ്ധബന്ധം ആരോപിച്ചുകൊണ്ട് അകന്നുപോയ ന്യൂനപക്ഷങ്ങളെയും മടക്കികൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഇന്നലെ ശ്രീധരന്‍പിള്ള സ്‌കോര്‍ചെയ്തുവെന്ന കണക്കുകൂട്ടലില്‍ പ്രസ്താവന ഉപേക്ഷിച്ച് രമേശ് പത്രസമ്മേളനവുമായി രംഗത്ത് എത്തിയത്. അതേസമയം ശബരിമലപ്രശ്‌നത്തിലെ തുടക്കസമയത്ത് കോണഗ്രസുകാര്‍ ബി.ജെ.പിയുമായി സമരം ചെയ്തതും ഒടുവില്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡഡന്റുമായ ജി. രാമന്‍നായര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയതും അവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാലും ശബരിമല തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.
അതേസമയം ശബരിമല വിഷയം ഉപയോഗിച്ചുകൊണ്ട് കഴിയുന്നത്ര വോട്ടുകള്‍ സമാഹരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിന് വേണ്ടി അവര്‍ തീവ്രമായ നിലപാട് തന്നെ ഇക്കാര്യത്തില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അയോദ്ധ്യാപ്രശ്‌നം പോലെ കടുത്ത വര്‍ഗ്ഗീയചേരിതിരിവ് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. വിഷയം ഇപ്പോള്‍ ബി.ജെ.പിയുടെ കൈകളില്‍ നിന്നും ആര്‍.എസ്.എസിന്റെ പക്കലാണ് എത്തിനില്‍ക്കുന്നതും. അതുകൊണ്ടുതന്നെ വിട്ടുപോകാന്‍ കഴിയാത്ത സാഹചര്യവും അവര്‍ക്കുണ്ട്. ഈ പരിശ്രമത്തില്‍ എന്‍.എസ്.എസിനെ ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്കുള്ളത്. നേരത്തെതന്നെ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന എന്‍.എസ്.എസ് ഇപ്പോള്‍ തങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കാന്‍ തയാറായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സാമ്പത്തികസംവരണം എന്ന എന്‍.എസ്.എസിന്റെ ആവശ്യം അംഗീകരിച്ചതും അതിന് വേണ്ടിയാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കാന്‍ കെ. സുരേന്ദ്രന്‍ തയാറായതും അതുകൊണ്ടാണ്. അതുകൊണ്ട് വരുംദിവനങ്ങളില്‍ ഈ വിഷയം കടുത്തവര്‍ഗ്ഗീയചേരിതിരിവുണ്ടായാലും ശക്തമായി ഉയര്‍ത്തിനിര്‍ത്താനാണ് നീക്കം. വര്‍ഗഗീയചേരിതിരിവുണ്ടായാല്‍ അതിന്റെ നേട്ടം തങ്ങള്‍ക്കായിരിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
ഈ വിഷയത്തെ ഇതേ രീതിയില്‍ തന്നെയാണ് സി.പി.എമ്മും ഇടതുമുന്നണിയും കൈകാര്യം ചെയ്തതും ഇനി ചെയ്യാന്‍ പോകുന്നതും. എന്തായാലും എന്‍.എസ്.എസിന്റെ വോട്ടുകള്‍ ഒരിക്കലും തങ്ങള്‍ക്ക് കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ എന്‍.എസ്.എസിനെ അതേ നാണയത്തില്‍ തന്നെ നേരിടും. യുവതിപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് ലക്ഷ്യംവച്ചിരിക്കുന്നത് ന്യൂനപക്ഷങ്ങളെയുമാണ്. കേരളത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിയെ തടയാന്‍ തങ്ങള്‍ക്കേ കഴിയൂവെന്ന വ്യക്തമാക്കാനാണ് ആ നിലപാട് മാറ്റാതെ മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിലാട് കടുപ്പിച്ചതുപോലും ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. അതോടൊപ്പം പിന്നോക്കവിഭാഗങ്ങളുടെ അപ്പോസ്തലനായി മുഖ്യമന്ത്രി മാറുകയും ചെയ്തു. ഇതിനെല്ലാമുപരിയായി നവോത്ഥാന സമിതി ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രിയും സി.പി.എമ്മും കണക്കുകൂട്ടുന്നത്. നവോത്ഥാനസമിതിയില്‍ എല്ലാ സമുദായങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനായത് വലിയ വിജയമായാണ് അവര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ ഉയരുന്ന വാദങ്ങള്‍ നിഷ്ഫലമാകുമെന്നും സി.പി.എം വിലയിരുത്തുന്നുണ്ട്. എന്തായാലും അയ്യപ്പനെചൊല്ലി ആരംഭിച്ച പോര് കേരളത്തെ കുരുക്ഷേത്രയുദ്ധ കാലത്തേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























