എട്ട് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കൊടൈക്കനാലിലേക്ക് താമസം മാറിയ മലയാളി വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ; വെള്ളം ലോറി ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ മരിക്കുന്നുവെന്നും, ഭർത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്ന തന്റെ അവസാന ആഗ്രഹവും ആത്മഹത്യാക്കുറിപ്പിലെഴുതി വീട്ടമ്മയുടെ കടുംകൈ...

കൊടൈക്കനാലിൽ എട്ടുകുട്ടികളുടെ അമ്മയായ മലയാളി യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകൾ റോഡ് ഉപരോധിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം സംസ്കരിക്കാൻ അനുവദിക്കാതെയാണ് വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്താലെ മൃതദേഹം സംസ്കരിക്കാൻ പാടുള്ളൂവെന്ന് ആവശ്യപ്പെട്ടായിരുന്നു വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്ന് പിന്നീട് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
കൊടൈക്കനാൽ എം.എം. സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ.കെ.ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. മുണ്ടേരിയിലെ നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്.
പള്ളിക്കുന്നിലായിരുന്ന കുടുംബം എട്ടുവർഷമായി കൊടൈക്കനാലിലാണ് താമസം. അവിടെ വെള്ളം ലോറി ജോലിക്കാരനായ ജയശീലൻ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലിൽത്തന്നെ സംസ്കരിക്കണമെന്നും ഭർത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും കുറിപ്പിലുണ്ട്. കൊടൈക്കനാൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജയശീലനെതിരെ നേരത്തേ ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടപടിസ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും അയൽവാസികളും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞെങ്കിലും തൃപ്തരാകാതെ സ്ത്രീകൾ റോഡിൽ കുത്തിയിരുന്നു. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.ഷാജ് തമിഴ്‌നാട് ഡി.ജി.പി.ക്ക് പരാതി നൽകി.
സ്വയം വികസിപ്പിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള ഡിറ്റർജന്റ് വിൽപ്പനയിലൂടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ കണ്ണൂരിൽ ശ്രദ്ധനേടിയിരുന്നു. എട്ട് മക്കളാണിവർക്ക്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് കൊടൈക്കനാലിലേക്ക് താമസം മാറ്റിയത്. അവിടത്തെ ഏറ്റവും മികച്ച സ്കൂളിലായിരുന്നു ഇവരുടെ പഠനം.
https://www.facebook.com/Malayalivartha
























