മോദിജി ശരിക്കും പാവമാണ്; റഫാൽ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മനോഹർ പരീക്കറിനെയും വിമർശിച്ച് വിടി.ബാൽറാം എംഎൽഎ രംഗത്ത്

റഫാൽ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മനോഹർ പരീക്കറിനെയും വിമർശിച്ച് വിടി.ബാൽറാം എംഎൽഎ രംഗത്ത്. 'വെളിപ്പെടുത്തൽ രേഖ'യോടെ പ്രധാനമന്ത്രിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തായി എന്ന് ആരോപിക്കുകയാണ് വി.ടി.ബൽറാം എം.എൽ.എ. ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത് എന്ന് ബൽറാം പറയുന്നു. ഫേസ്ബുക് പോസ്റ്റ് വഴിയാണ് ബൽറാമിന്റെ പ്രതികരണം.
വിടി ബാലറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
റഫാൽ അഴിമതിയിൽ പ്രതിരോധ വകുപ്പിന്റെ എതിർപ്പ് അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു എന്നൊക്കെയുള്ള സംഘികളുടെ തള്ളിമറിക്കലുകൾ കണ്ടപ്പോഴാണ് ഈ പുതിയ "വെളിപ്പെടുത്തൽ രേഖ" ഒന്നുകൂടി സൂക്ഷ്മമായി നോക്കിയത്. യഥാർത്ഥത്തിൽ നേരത്തെയുള്ള ആരോപണത്തെ കൂടുതൽ ശരിവക്കുകയാണല്ലോ ഇതും ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലിൽ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചർച്ചകൾ ഇന്ത്യയുടെ ഔദ്യോഗിക വിലപേശൽ ശേഷിയെ തകർക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ്. ഇത് ഒന്നുകൂടി അടിവരയിടുന്ന തരത്തിലാണ് മേലുദ്യോഗസ്ഥനായ പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും നോട്ട്. എന്നാൽ അതിനും മുകളിൽ രക്ഷാമന്ത്രി മനോഹർ പരിക്കർ നേരിട്ട് ഏയ് അങ്ങനെയൊന്നും ഇല്ല, അതൊക്കെ വെറും തോന്നലാണ്, മോദിജി ശരിക്കും പാവമാണ് എന്ന തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നു. പ്രതിരോധമന്ത്രിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സംഘികൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.
മോദി നിയമിച്ച മന്ത്രി മോദിയെ രക്ഷപ്പെടുത്താൻ വേണ്ടി ഫയലിലെഴുതുന്ന കുറിപ്പിന് എന്ത് ആധികാരികതയും വിശ്വാസ്യതയുമാണുള്ളത്? റഫാൽ അഴിമതി ഒരു രാഷ്ട്രീയ തീരുമാനപ്രകാരമാണ് നടന്നതെന്നും അതിൽ പ്രതിരോധ മന്ത്രി ഒഴിച്ചുള്ള പ്രതിരോധ വകുപ്പിന് മുഴുവൻ എതിർപ്പായിരുന്നുവെന്നും അല്ലേ ഒരിക്കൽക്കൂടി ഇതിലൂടെ തെളിയുന്നത്? ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത്. ഉപ്പുതിന്ന കൂടുതൽ പേരെ ഇങ്ങനെ സ്വയം വെള്ളം കുടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരുന്നു. 2015 നവംബറിൽ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ആണ് പുറത്തു വിട്ടത്.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.
മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ചർച്ചകൾ നടത്തുന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നത്. 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.
ജനറൽ റബ്ബിന്‍റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത്തരം ചർച്ചകൾ തങ്ങളുടെ ശ്രമങ്ങൾ ദുർബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്തിൽ പറയുന്നു.
അതേസമയം പ്രതിരോധസെക്രട്ടറി ജി മോഹൻകുമാർ റഫാൽ ഇടപാടിൽ എഴുതി നൽകിയ വിയോജനക്കുറിപ്പിന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ നൽകിയ മറുപടി പുറത്തായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി പ്രതിരോധസെക്രട്ടറി വിയോജനക്കുറിപ്പിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് 2016 ജനുവരി 11 ന് പരീക്കർ നൽകിയ മറുപടിയിൽ ആവശ്യപ്പെടുന്നുണ്ട്.
മനോഹർ പരീക്കർ ഫയലിൽ നൽകിയ മറുപടിയിൽ റഫാൽ ഇടപാടിൽ ഇന്ത്യ- ഫ്രഞ്ച് സർക്കാരുകൾ ഇടപെടുന്നതിൽ വ്യക്തത വരുത്താനും ശ്രമിക്കുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിലെ അഞ്ചാം ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പരീക്കർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് സർക്കാരും ചർച്ചകളുടെ പുരോഗതി അറിയാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും പരീക്കർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരീക്കർ നൽകിയ മറുപടി എഎൻഐയാണ് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha
























