തെച്ചിക്കോട് രാമചന്ദ്രൻ കൊല്ലുന്നത് പതിമൂന്നാമത്തെ മനുഷ്യനെ ; വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട കേരളത്തിലെ ഏറ്റവും അക്രമകാരിയും, അതീവ ഗുരുഃതരാവസ്ഥയിലുള്ളതുമായ ആനയെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനും ഗൃഹ പ്രവേശ ചടങ്ങിനും ഉപയോഗിച്ചതിനെതിരെ കേന്ദ്ര സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർക്കും വിവിധ ചീഫ്അ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള അധികാരികൾക്കും അടിയന്തര പരാതികൾ നൽകും..; അഡ്വ. ശ്രീജിത്ത് പെരുമന

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഇടഞ്ഞോടിയ ആന കണ്ണൂര്‍ സ്വദേശി ബാബുവിനെയാണ് ചവിട്ടി കൊന്നത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മറികടന്ന് 12 പേരെ കൊന്ന തെച്ചിക്കോട് രാമചന്ദ്രൻ ഇത്തവണയും തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം തൃശൂർ പൂരത്തിനുൾപ്പെടെ അന്ധനായ ഈ ആനയെ ഉപയോഗിച്ചിരുന്നുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു.
12 പേരെ കൊലപ്പെടുത്തിയ മദപ്പാടുള്ള ആനയായ തെച്ചിക്കോട് രാമചന്ദ്രനെ ഇപ്പോൾ വീണ്ടും ഉപയോഗിച്ചത് ഗുരുതരമായ നിയമലംഘനവും പീഡനവുമാണ്. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട ആനയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ബോർഡ് ആനയെ വിവിധ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത്. ഇക്കാര്യങ്ങൾ രേഖകൾ സഹിതം വ്യക്തമാക്കി നൽകിയ പരാതിയിൽ ഇപ്പോഴും ബന്ധപ്പെട്ട അധികാരികൾ തുടർ നടപടികളെടുക്കാത്തതാണ് ഇപ്പോൾ വീണ്ടും ഒരു ജീവൻകൂടെ പോകാൻ കാരണമായിട്ടുള്ളത്.
മറ്റാരുടെയും സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ തെച്ചിക്കോട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിപ്പിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെച്ചിക്കോട് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാന്‍ 2017 മാര്‍ച്ച് മൂന്നിന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍ സംഘത്തെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷമേ ആനയെ എഴുന്നള്ളിക്കാവു എന്ന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ പൂരം സംഘാടകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ആനയെ എഴുന്നള്ളിക്കുന്നത് ക്രിമിനൽ കുറ്റമാണ്.
ആനയെ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പൂരപ്രേമികള്‍ മാസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. മദപ്പാടിനെത്തുടര്‍ന്ന് 12 പേരെ കൊലപ്പെടുത്തിയ തെച്ചിക്കോട് രാമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും കുറുമ്പനായ ആനകൂടിയാണ്. 1986- 89 കാലയളവില്‍ ആറു പാപ്പാന്‍മാരെ ആന കൊലപ്പെടുത്തിയിരുന്നു. 86ല്‍ പാപ്പാന്‍ തൃശൂരില്‍ വച്ച് വാഹനമിടിച്ചു മരിച്ചതോടെ പിന്നീടു വന്ന പാപ്പാന്റെ മര്‍ദ്ദനത്തിനിടെയാണ് തെച്ചിക്കോട് രാമചന്ദ്രന്റെ വലതുകണ്ണിന്‍െ കാഴ്ച്ച നഷ്ടമാകുന്നത്. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ ആരതി ഉഴിയുന്നതിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 12 വയസ്സുകാരന്‍ മരിക്കുകയും ചെയ്തു. 2009ല്‍ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയും 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിന് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.
എല്ലാ ഔദ്യോഗിക ഉത്തരവുകളും നിലനിൽക്കെയാണ് അനധികൃതമായി ആനയെ എഴുന്നേൽപിക്കുന്നതും അന്ധനായ ആനയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കുന്നതും. നിയമപ്രകാരം എഴുന്നെള്ളിക്കാൻ പാടില്ലാത്തതുമായ തെച്ചിക്കോട് രാമചന്ദ്രൻ എന്ന ആനയെ ഇനിമുതൽ എഴുന്നള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം മൃഗത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി ശ്രീജിത്ത് പെരുമന പറഞ്ഞു.
https://www.facebook.com/Malayalivartha
























