ഒച്ചയുടെ ലോകത്തേക്ക് നിയ മോള്‍ വീണ്ടുമെത്തി; നിയമോൾക്ക് ആശ്വാസം പകർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ; കയ്യടിച്ച് പാസ്സാക്കി സോഷ്യൽ മീഡിയ

ശ്രവണ സഹായി മോഷണം പോയതുമുതല്‍ ബുദ്ധിമുട്ടിയാ നിയമോളെ വാരിയെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ. ആദ്യം ടീച്ചർ കുഞ്ഞിനെ എടുക്കാൻ കൈനീട്ടിയപ്പോൾ നിയമോൾക്ക്ആദ്യം മടിയായിരുന്നു.
എന്നാൽ ശബ്ദം തിരികെ കിട്ടിയപ്പോൾ അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. തീവണ്ടിയാത്രയ്ക്കിടെ ശ്രവണസഹായി (കോക്ലിയാര്‍ ഇംപ്ലാന്റ് സ്പീച്ച് പ്രൊസസർ) മോഷണം പോയതുമുതല്‍ കരഞ്ഞ് തളര്‍ന്ന് പരി പിടിച്ച നിയ മോളുടെ സങ്കടത്തിന് അറുതിയായാണ് ചാലക്കുന്നിലെ വീട്ടിലാണ് ശ്രവണസഹായിയുമായി മന്ത്രിയെത്തിയത്.
വാർത്തയിലൂടെ വിവരമറിഞ്ഞായിരുന്നു മന്ത്രിയുടെ വരവ്. പകരം ശ്രവണസഹായി അവർതന്നെ മുൻകൈയെടുത്ത് സംഘടിപ്പിച്ചു. നിയമോളുടെ കാതുകളിൽ മന്ത്രിതന്നെ ഉപകരണം വെച്ചുകൊടുത്തു. ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ തുടങ്ങിയതോടെ കുഞ്ഞുനിയ സന്തോഷത്തിലായി. മന്ത്രിയെ ഇരുകൈകൊണ്ടും ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ നൽകിയാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ കുഞ്ഞുമുഖമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ഇനി നിയയും കേള്‍വിയുടെ ലോകത്ത് സജീവമായിരിക്കും.സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.
നിയ മോള്‍ക്ക് പുതിയ സ്പീച്ച് പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയശ്രീയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.
രണ്ടാഴ്ചയ്ക്കകം പുതിയത് കിട്ടുമെന്ന് മന്ത്രി പറഞ്ഞു.സാമൂഹിക സുരക്ഷാ മിഷൻ വഴി വീകെയർ പദ്ധതിലുൾപ്പെടുത്തിയാണ് പുതിയത് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. കൗൺസിലർ എൻ.ബാലകൃഷ്ണൻ ഒപ്പമുണ്ടായിരുന്നു.
ജന്മനാ കേള്‍വി ശേഷിയില്ലാതിരുന്ന നിയശ്രീ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. ഇതിനിടയിലാണ് ശ്രവണ സഹായ യന്ത്രം മോഷണം പോയത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയ മോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു.
സര്‍ജറിക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ടത്. ട്രെയിനില്‍ നല്ല തിരക്കായതിനാല്‍ ഉപകരണങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.
പെരളശ്ശേരി രൂപ നിവാസിൽ രാജേഷിന്റെയും ചാലക്കുന്നിലെ അജിതയുടെയും മകളാണ് രണ്ടരവയസ്സുകാരി നിയശ്രീ. നിയമോളുടെ സങ്കടം വാര്‍ത്തയായതിനെത്തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.അരമണിക്കൂര്‍ കുഞ്ഞിനൊപ്പം ചെലവഴിച്ചാണ് മന്ത്രി തിരിച്ച് പോയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളരും സഹായം വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha






















