യുകെയിലെ കാമുകനൊപ്പം ജീവിക്കാൻ നാട്ടിലെ ഭർത്താവിന്റെ ഉയിരെടുത്ത് ഭാര്യ:- ഉറക്കഗുളികകൊടുത്തും, ശ്വാസം മുട്ടിച്ചും ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ കാമുകന് സമ്മാനമായി കൊടുത്തയച്ചത് കൈതച്ചക്ക: സജിത ഭർത്താവിനെ കൊലപ്പെടുത്തിയാൽ തന്റെ ഭാര്യയെയും കൊലപ്പെടുത്തി യുകെയിലേയ്ക്ക് കടക്കാമെന്ന് കാമുകൻ വിശ്വസിച്ചപ്പോൾ അണിയറയിൽ ഒരുങ്ങിയത് സിനിമാക്കഥകളെപോലും വെല്ലുന്ന തിരക്കഥ

കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത(39)യ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) കൊല്ലപ്പെട്ട കേസിലാണ് സജിതയ്ക്ക് ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നൽകിയതിനെ തുടർന്നുണ്ടായ സൗഹൃദവും, പ്രണയവുമായിരുന്നു കൊലപാതകത്തിലേയ്ക്ക് വഴിമാറിയത്.
യുകെയിൽ ജോലി ചെയ്യുകയായിരുന്ന ടിസൺ തുടർച്ചയായി സജിതയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസൺ കുരുവിളയ്ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാൽ മക്കളെ ഒഴിവാക്കാനും പറ്റില്ല. തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസൻ സജിതയോടു പറഞ്ഞിരുന്നത്. എന്നാൽ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവർ കടുംകൈക്ക് മുതിർന്നത്. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കു മരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമര്‍ത്തിയും കൊലപ്പെടുത്തിയത്.
പോൾ വർഗീസിനെ വാഹനാപകടം ‘സൃഷ്‌ടിച്ചു’ കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടൽ. എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കാമുകിക്കൊപ്പം ജീവിക്കാൻ സജിത അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി അന്ന് ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയിൽ നഴ്‌സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്‌മാനായിരുന്ന ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതത്രെ. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.
ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകിയായിരുന്നു. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടിസനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമർത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടർന്ന് കാമുകനെ പറഞ്ഞു വിടുകയും ഭർത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.
സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി.
പൊലീസ് അന്വേഷണം ശക്‌തമാക്കിയപ്പോൾ ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച് ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നൽകി. തൂങ്ങാനുപയോഗിച്ച കയർ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവർ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്‌റ്റഡിയിലെടുത്തത്. സ്വന്തം വീട്ടിലുണ്ടായ സംഭവത്തിന് ഇവർ തന്നെയാണ് ഉത്തരവാദി എന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായി.
https://www.facebook.com/Malayalivartha






















